മാടമ്പള്ളി തറവാട്ടിൽ വീണ്ടുമെത്തി ഡോ. സണ്ണിയും, നകുലനും, ഗംഗയും..!
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രമാണ് 1993 ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്.' ഒരു കാലഘട്ടത്തിലേക്കുള്ള തിരിച്ച് പോക്കുകൂടിയാണ് ഈ മനോഹര ചിത്രം. ഗതകാല സ്മരണകൾ ഉണർത്തുന്ന ഗ്രാമ കാഴ്ചകളും, നാലുകെട്ടുകളും കൊട്ടാരങ്ങളും എല്ലാം ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ചിരിപ്പിച്ചും, പേടിപ്പിച്ചും, കരയിച്ചും 32 വർഷങ്ങൾക്കിപ്പുറവും നാഗവല്ലിയും ഡോക്ടർ സണ്ണിയും നകുലനും ശ്രീദേവിയുമെല്ലാം നമ്മുടെ ഇടയിലെവിടെയോ ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് സിനിമ പ്രേമികൾക്ക് ഇഷ്ടം.
വർഷങ്ങൾക്കിപ്പുറം, മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും, ശ്രീദേവിയും, നകുലനും, ഗംഗയും എല്ലാം എവിടെയാണെന്ന് കാണിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, മാടമ്പള്ളി തറവാട്ടിൽ നകുലനെയും ഗംഗയെയും കാണാനെത്തുന്ന സണ്ണിയുടെയും ശ്രീദേവിയുടെയും എഐ വീഡിയോയാണ് സിനിമ പ്രേമികളുടെ മനസു കവരുന്നത്.

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "signature_by_aanand" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. ആറു ലക്ഷത്തിലധികം കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. "32 വർഷങ്ങൾക്ക് ശേഷം മാടമ്പള്ളി തറവാട്ടിലേക്ക് ഒരു തിരിച്ചു വരവ്. നകുലനും ഗംഗയും സണ്ണിയും ശ്രീദേവിയും ചന്തുവും ദാസപ്പനും അങ്ങനെ ഒരിക്കൽ നമ്മളെ പേടിപ്പിച്ചും ചിരിപ്പിച്ചും പിടിച്ചു ഇരുത്തിയ ഇന്നും മായാത്ത കഥാപാത്രങ്ങൾ..." എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ഗംഗയായും നാഗവല്ലിയായും ശോഭന പ്രേക്ഷകരെ അമ്പരിപ്പിച്ചു. മണിചിത്രത്താഴിലെ പ്രകടനത്തിന് അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭനയെ തേടിയെത്തി.












Click it and Unblock the Notifications