'സുരേഷ് ഗോപിക്ക് ആ നിർമ്മാതാവ് കിടപ്പാടം വിറ്റാണ് പണം കൊടുത്തത്, വീട്ടിൽപ്പോയി ഭിക്ഷ യാചിക്കുന്നത് പോലെ'
നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ സാബു സർഗം രംഗത്ത്. സുരേഷ് ഗോപി സിനിമയിലും പുറത്ത് അഭിനയിക്കുകയാണെന്ന് സാബു സർഗം മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
ഒരു നിർമ്മാതാവ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭിക്ഷയാചിക്കുന്നത് പോലെ ആവശ്യപ്പെട്ടിടും പണം കിട്ടാതെ സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ പോയില്ലെന്ന് സാബു സർഗം ആരോപിച്ചു. അതേസമയം മോഹൻലാൽ ആരും അറിയാതെ പലരേയും സഹായിക്കുന്ന ആളാണെന്നും സാബു സർഗം പറയുന്നു.
'' സിനിമ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാവിന് ഒരു കൈത്താങ്ങ് നല്‍കാന്‍ അധികം നടന്മാര്‍ മുന്നോട്ട് വരില്ല. മോഹന്‍ലാലിന് അതുണ്ട്. നിർമ്മാതാവിന് പണം അദ്ദേഹം അങ്ങോട്ട് തിരിച്ച് കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ രജനീകാന്തിനും പ്രേംനസീറിനുമുളള സ്വഭാവമാണത്. സുരേഷ് ഗോപി എന്ന നടന്‍ ദാനധര്‍മ്മിഷ്ടനാണ്, വാരിക്കോരി കൊടുക്കുന്നവനാണ് എന്നൊക്കെ പറയാറുണ്ട്. അദ്ദേഹം ഏതെങ്കിലും ഒരു നിര്‍മ്മാതാവിനെ സഹായിച്ചതായി അറിയാമോ. 17 ലക്ഷം രൂപ തരാതെ സിനിമ ഡബ്ബ് ചെയ്യില്ല എന്നൊരു നിര്‍മ്മാതാവിനോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് നേരിട്ട് അറിയാവുന്ന കാര്യമാണ്.

കിടപ്പാടം എഴുതി വിറ്റാണ് ആ നിര്‍മ്മാതാവ് പൈസ കൊടുത്തത്. അതിന് ശേഷം പോയി ഡബ്ബ് ചെയ്തു. നിര്‍മ്മാതാവിന്റെ കയ്യില്‍ നയാ പൈസ ഉണ്ടായിരുന്നില്ല, ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു. സിനിമയോടുളള ഇഷ്ടം കാരണം നിര്‍മ്മാതാവായതാണ്. വിചാരിച്ചത് പോലെ കയ്യില്‍ നിന്നില്ല.
അദ്ദേഹം സുരേഷ് ഗോപിയുടെ വീട്ടില്‍ പോയി ഭിക്ഷ യാചിക്കുന്നത് പോലെ സംസാരിച്ചു. 17 ലക്ഷം ഉണ്ടെങ്കിലേ ഞാനത് ചെയ്യൂ മോനേ, അത് കൊണ്ട് മോന്‍ തിരിച്ച് പോ, നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല സിനിമ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇടക്കാലത്ത് ചെറിയ സംവിധായകര്‍ കഥ പറയാന്‍ ചെല്ലുമ്പോള്‍, നിങ്ങള്‍ ആദ്യം അഡ്വാന്‍സ് തരൂ, പിന്നെ ഞാന്‍ കഥ കേള്‍ക്കാം എന്ന് പറയും. ഇതെവിടുത്തെ ന്യായമാണ്.
സുരേഷ് ഗോപി സിനിമയില്‍ വന്ന സമയത്ത് സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ സംവിധായകര്‍ സമ്മതിച്ചിട്ടില്ല. അന്നൊക്കെ വേറെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ് ഡബ്ബ് ചെയ്ത് കൊണ്ടിരുന്നത്. അന്ന് അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ അനുകരിക്കുന്നതിന് സമാനമായിരുന്നു. അദ്ദേഹം മികച്ച അഭിനേതാവാണ് എല്ലാം ശരിയാണ്. പക്ഷേ നമ്മളീ കാണുന്നതൊന്നും അല്ല.
ചെന്നൈയില്‍ ഇപ്പോള്‍ സിനിമയില്‍ ഇല്ലാത്ത, പ്രായമായ 200-300 നടീ നടന്മാര്‍ക്ക് മാസം ഒരു നിശ്ചിത തുക വെച്ച് മോഹന്‍ലാല്‍ കൊടുക്കുന്നുണ്ട്. പക്ഷേ അത് പുറത്ത് പറയാന്‍ സമ്മതിക്കാറില്ല. അദ്ദേഹത്തെ പോയിക്കണ്ട ഒരാളെ പോലും വെറുതെ മടക്കി വിട്ടിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനുളള പണം ഉണ്ടാകില്ല. അപ്പോള്‍ ആരെങ്കിലും പറയും മോഹന്‍ലാലിനെ ചെന്ന് കാണാന്‍. ഇന്ന് ചെന്നൈ നഗരത്തിലുളള എത്രയോ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അദ്ദേഹത്തിന്റെ പൈസ കൊണ്ട് ഉണ്ടായതാണ്.
ശങ്കരന്‍ നായര്‍ എന്ന സംവിധായകന്റെ ഭാര്യ ഒരിക്കല്‍ പറഞ്ഞു, തന്റെ മകന്‍ പഠിച്ചത് മോഹന്‍ലാല്‍ പൈസ തന്നിട്ടാണ് എന്ന്. അതിന് അവരെ വഴക്കും പറഞ്ഞു. അദ്ദേഹം പബ്ലിസിറ്റി ചെയ്യാത്തതാണ്. സുരേഷ് ഗോപി പക്ഷേ എന്ത് ചെയ്താലും നമ്മള്‍ അറിയും. ടിവി വാങ്ങി കൊടുക്കണം എന്ന് ആദ്യം പറയും, എന്നിട്ട് കൊടുക്കും. ക്യാമറയ്ക്ക് മുന്നിലും ജനത്തിന് മുന്നിലും അദ്ദേഹം അഭിനയിക്കുകയാണ്.
ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സുരേഷ് ഗോപി തന്റെ അടുത്ത് ഇരുന്ന് പറഞ്ഞതാണ്, സോണിയാ ഗാന്ധി വരണം ഇന്ത്യ രക്ഷപ്പെടണമെങ്കില്‍ എന്ന്. അത് കഴിഞ്ഞ് കാണുന്നത് നല്ല നേര്യതും വാങ്ങി മോദിയുടെ ദേഹത്ത് കൊണ്ട് അണിയിച്ച് മോദിജീ, എനിക്ക് മെമ്പര്‍ഷിപ്പ് തരണം എന്ന് പറയുന്നതാണ്.












Click it and Unblock the Notifications