'മരിച്ച് പോയ ആള്‍ക്ക് കൂടി സമാധാനം കൊടുക്കാതെ.. എല്ലാത്തിനും ഒരു പരിധിയുണ്ട്', തുറന്നടിച്ച് അമൃതയും അഭിരാമിയും
മരണത്തിന് മുന്‍പുളള സമയങ്ങളില്‍ അച്ഛന്‍ സുരേഷ് അനാഥാശ്രമത്തിലായിരുന്നു എന്നുളള പ്രചാരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും. 24 ന്യൂസ് ചാനലിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ വൃദ്ധസദനങ്ങളെ കുറിച്ചുളള ചര്‍ച്ചയില്‍ മിത്രകുലം കമ്യൂണ്‍ മാനേജിംഗ് ട്രസ്റ്റി ആയ അനില്‍ ജോസ്, അമൃതയുടെ അച്ഛനായ സുരേഷ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു.
ഇതിന്റെ ചുവട് പിടിച്ചാണ് അമൃതയും കുടുംബവും അച്ഛനെ അനാഥാലയത്തില്‍ തള്ളി എന്ന തരത്തിലുളള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടന്നത്. നിരവധി വ്‌ളോഗര്‍മാരും അമൃതയ്ക്കും കുടുംബത്തിന് എതിരെ രംഗത്ത് എത്തി. ഇതോടെയാണ് അമൃതയും അഭിരാമിയും വസ്തുത എന്താണെന്ന് തുറന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'' അച്ഛന്റെ അവസാന സമയങ്ങളില്‍ അനാഥാലയത്തില്‍ ആയിരുന്നുവെന്നും അമൃതയും അഭിരാമിയും അമ്മയും അച്ഛനെ കൊണ്ട് പോയി അനാഥാശ്രമത്തില്‍ തള്ളി എന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. മല്ലു ട്രെന്‍ഡ് ടോക്കര്‍ എന്ന യൂട്യൂബ് ചാനല്‍ ആണ് ആദ്യം ഇത് എടുത്ത് ഇട്ടത്. മനപ്പൂര്‍വ്വമായി ഒരു ചര്‍ച്ചയുണ്ടാക്കാന്‍ ചെയ്തതാണ്. ശ്രീകണ്ഠന്‍ നായര്‍ സാറിന്റെ ഒരു ചര്‍ച്ചയില്‍ മിത്രകുലം എന്ന കമ്മ്യൂണിന്റെ ഓണറായ അനില്‍ സര്‍ പറഞ്ഞു, സുരേഷ് തങ്ങളുടെ കമ്മ്യൂണിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം അവിടെ വന്ന് താമസിച്ചിട്ടുണ്ട് എന്നും.

ഈ ഒരു ഭാഗം മാത്രം എടുത്ത് സോഷ്യല്‍ മീഡിയയ്ക്ക്, അവര്‍ അച്ഛനെ കൊണ്ട് പോയി അനാഥാലയത്തില്‍ തളളിയോ എന്ന തരത്തില്‍ ഇട്ട് കൊടുക്കുന്ന പണിയാണ് മല്ലു ട്രെന്‍ഡ് ടോക്കര്‍ രേണു ചെയ്തിരിക്കുന്നത്. പിന്നാലെ ഒരുപാട് റിയാക്ഷന്‍സ് വന്നു. സോഷ്യല്‍ മീഡിയയേയും വ്‌ളോഗേഴ്‌സിനേയും ബഹുമാനിക്കുന്നു. പക്ഷേ ഒരു കുടുംബത്തിനെ വേദനിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നത് ശരിയല്ല.
ഒരു ഫാക്ട് ചെക്ക് നടത്തിയിട്ട് വേണം ഇത്രയും മോശം കാര്യങ്ങളിലേക്ക് ഒരു കുടുംബത്തെ ആയാലും ആരെ ആയാലും വലിച്ചിടാന്‍ പാടുളളൂ. ഞങ്ങളുടെ അച്ഛന്‍ വളരെ സോഷ്യല്‍ ആയ, പല കമ്മ്യൂണുകളിലും പല സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന ആളാണ്. മിത്രകുലം കമ്മ്യൂണിന്റെ ട്രസ്റ്റി കൂടിയാണ് അച്ഛന്‍. ഞങ്ങള്‍ എല്ലാവരും പലതവണ അവിടെ പോയിട്ടുളളതാണ്.
സുരേഷ് സര്‍ അടക്കമുളളവര്‍ ഞങ്ങളുടെ കമ്മ്യൂണിന്റെ ഭാഗമായിരുന്നു എന്നാണ് ആ ചര്‍ച്ചയില്‍ പറഞ്ഞിട്ടുളളത്. അല്ലാതെ ഞങ്ങള്‍ അച്ഛനെ അവിടെ കൊണ്ട് പോയി തളളി എന്നല്ല. ഞങ്ങളുടെ ഡെയ്‌ലി ലൈവുകള്‍ കണ്ട് കൊണ്ടിരിക്കുന്ന ആളുകളാണ് നിങ്ങളില്‍. അതിലൊക്കെ അച്ഛന്‍ എത്രത്തോളം ആക്ടീവ് ആയിരുന്നുവെന്നത് നിങ്ങള്‍ക്ക് അറിയാം.
ഞങ്ങളെ പറയുന്നത് കുഴപ്പമില്ല, അത് ശീലമായി. പക്ഷേ അമ്മയെ പറയുന്നത് കുടുംബത്തിലെ എല്ലാവര്‍ക്കും വലിയ വിഷമം ഉളള കാര്യമാണ്. അനില്‍ സര്‍ തന്നെ ഫേസ്ബുക്ക് പേജില്‍ ഇതിന് വ്യക്തത വരുത്തിയിട്ടുണ്ട്. ഇനി ഈ വിഷയം മുന്നോട്ട് കൊണ്ട് പോയാല്‍ നിയമപരമായി തന്നെ നേരിടും. മരിച്ച് പോയ ആള്‍ക്ക് കൂടി സമാധാനം കൊടുക്കാതെ ഇങ്ങനെ ഉപദ്രവിക്കാന്‍ വരുന്നത് വളരെ മോശമായിട്ടുളള കാര്യമാണ്. അച്ഛന് വന്ന് മറുപടി പറയാന്‍ പറ്റില്ല എന്ന് അറിഞ്ഞ് കൊണ്ട് ചൊറിയാന്‍ നില്‍ക്കുന്നത് സാഡിസ്റ്റിക് സ്വഭാവം ആണ്.
ചാഞ്ഞ മരമാണ് എപ്പോഴും ചാടിക്കയറാം എന്ന് വിചാരിക്കരുത്. ഇത് കൊണ്ട് അഹങ്കാരികളാണെന്ന് പറഞ്ഞാലും കുഴപ്പമില്ല. നിങ്ങളുടെ കുടുംബത്തില്‍ സംഭവിച്ചാലേ അതിന്റെ വേദന മനസ്സിലാവുകയുളളൂ.. ഞങ്ങളുടെ അച്ഛനേയും അമ്മയേയും അന്നും ഇന്നും പൊന്ന് പോലെയാണ് നോക്കുന്നത്. ഞങ്ങളുടെ അച്ഛനേയും അമ്മയേയും എങ്ങനെ നോക്കണം എന്ന് ഞങ്ങള്‍ക്കറിയാം. മല്ലു ട്രെന്‍ഡ് ടോക്‌സിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളും മനുഷ്യരാണ്''.












Click it and Unblock the Notifications