'നമ്മുടെ വീടിനകത്തേക്കാണ് നോക്കിപ്പോകുന്നത്', നടി ആക്രമിക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ദിലീപ് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ടതിന്റെ രണ്ടാം നാൾ കൊച്ചിയിലെ ദർബാർ ഹാളിൽ സിനിമാ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മ ചേർന്നു. അക്കൂട്ടത്തിൽ ദിലീപും ഉണ്ടായിരുന്നു. തനിക്കൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടിക്ക് സംഭവിച്ച ദുരനുഭവം ഭയപ്പെടുത്തുന്നതാണ് എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.
അതിനൊപ്പം ദിലീപ് പറഞ്ഞൊരു കാര്യം, കേസിലെ പോലീസ് അന്വേഷണം സത്യസന്ധമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നാണ്. എന്നാൽ ഏതാനും മാസങ്ങൾക്കപ്പുറം കേസിൽ എട്ടാം പ്രതിയായി അതേ ദിലീപിന്റെ പേര് എഴുതി ചേർക്കപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അന്നത്തെ പ്രതിഷേധക്കൂട്ടായ്മയിൽ ദീലിപ് പറഞ്ഞത് എന്താണെന്ന് നോക്കാം..
'' ഇന്നലെ രാവിലെ ആന്റോ വിളിച്ച് പറയുമ്പോഴാണ് വളരെ ഷോക്കിംഗ് ആയിട്ടുളള ഈ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ തന്നെ ലാലേട്ടനെ വിളിച്ചു. രമ്യയുടെ വീട്ടില്‍ ആയിരുന്നു, എന്റെ കൂടെ ഏറ്റവും അധികം സിനിമ ചെയ്തിട്ടുളള കുട്ടി കൂടിയാണ്. നമ്മള്‍ ആദ്യം നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കിപ്പോകുന്നത്. വളരെ ഭയപ്പെടുത്തുന്നതാണ്.

ഇത് സിനിമയില്‍ സംഭവിച്ചു എന്നതിന് അപ്പുറം നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്. സത്യസന്ധമായ രീതിയിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന് പിന്നിലുളള ആളുകളുടെ പിറകെ തന്നെ ഉണ്ട്.
മീഡിയാക്കാരോട് പ്രത്യേകിച്ച് പറയാനുളളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചു എന്ന് പറയുമ്പോള്‍ അതിന് ഇത്രയും കൂട്ടായ്മ ഉണ്ടായി. പക്ഷേ ഇത് നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന ഒരു സംഭവം ആയി നമ്മള്‍ എടുത്ത് ഇനിയങ്ങോട്ട് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ച് കൂട്ടായി നില്‍ക്കാം. അതിനൊപ്പം ഞാനും ഉണ്ടാകും.
മമ്മൂക്ക വിളിച്ചപ്പോള്‍ തന്നെ എല്ലാവരും ഇവിടേക്ക് ഓടി വരികയുണ്ടായി. മലയാള സിനിമാ കുടുംബത്തിലെ ഒരാള്‍ക്ക് സംഭവിച്ചു എന്നതിനപ്പുറം കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനത്തോട് കൂടി തന്നെയാണ്. എല്ലാത്തിനും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തോടെ വന്നിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു''.












Click it and Unblock the Notifications