അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല; പറഞ്ഞു പഴകിയ പീഡനക്കഥക്ക് എന്തു പ്രസക്തി?: മല്ലിക സുകുമാരൻ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് ബിജെപിക്കാർ രമേശ് പിഷാരടിയെ തടഞ്ഞതുമായ സമീപകാല സംഭവങ്ങളിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. മുണ്ടത്തിക്കോട് അപകടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങളായ മനുഷ്യരുടെ മതം ഏതെന്ന് ആർക്ക് പറയാനാകുമെന്നും മനുഷ്യരുടെ വില ഇത്രയൊക്കെയേ ഉളളൂ എന്നും മല്ലിക സുകുമാരൻ കുറിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പിഷാരടിയെ പ്രചാരണം നടത്തുന്നതിൽ നിന്നും തടഞ്ഞ കേസിലെ പ്രതികൂടിയായ ബിജെപി കൌൺസിലർ സിന്ധു രാജൻ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിൽ അത് ബിജെപിക്ക് സൽപ്പേരാകില്ലേ എന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു.
"കേരളം എന്ന് കേട്ടാലോ.." അഭിവന്ദ്യരായ ഭരണ സാരഥികളെ... ഒന്നു ചോദിച്ചോട്ടെ? തൃശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം 32 ശരീരഭാഗങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് കണക്കുകൾ... ഇതിൽ എത്ര ഹിന്ദുക്കൾ, എത്ര ക്രിസ്ത്യാനികൾ, എത്ര മുസ്ലിം വിശ്വാസികൾ ഉണ്ട് എന്ന ചോദ്യത്തിനുത്തരം ആര് പറയും?

ജാതി മത രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി, ബെല്ലും ബ്രേക്കും ഇല്ലാതെ വാചക കസർത്ത് നടത്തി തെരുവിലൂടെ ചവിട്ടു നാടകം കളിക്കുന്നവരോടും, ഉച്ചഭാഷിണിയിലൂടെയും എന്തിനേറെ കോളേജിന്റെ തലപ്പത്തിരിക്കുന്ന പ്രഥമ അധ്യാപകർ പോലും കാണിക്കുന്ന വിരോധാഭാസങ്ങൾ....ഇതിനൊക്കെ ഒന്നേ പറയാനുള്ളൂ....ദൈവം തമ്പുരാനുപോലും ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്....ഇത്രയൊക്കെയുള്ളൂ നമ്മൾ മനുഷ്യരുടെ വില...
സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് പരിമിതികൾ ഒരുപാട് ഉണ്ട്.
മനസ്സമാധാനമായി അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു ചെറിയ വീട്... തന്റെ കുഞ്ഞുങ്ങൾക്ക് സാമാന്യ വിദ്യാഭ്യാസം നൽകി ഒരു ജീവിതമാർഗം ഉണ്ടാവാൻ പ്രാപ്തരാക്കുക , വീട് പണയം വെക്കാതെ,സത്യസന്ധമായി, നല്ല ചികിത്സ ലഭിക്കുന്ന ആതുരാലയങ്ങൾ ഉണ്ടാവുക ,അനുവദിച്ച റേഷൻ കരിച്ചന്തക്കാർ കൊണ്ടുപോകാതെ കൃത്യമായി കാർഡുടമകൾക്ക് ലഭിക്കുക.... ഇതൊക്കെ ധാരാളം.
അവർക്ക് ഇതിനൊക്കെ സഹായമായി നിൽക്കുന്നവർക്ക് ഐഎഎസും ഐഎഫ്എസും ഐപിഎസും ഒന്നും വേണമെന്നില്ല... നേതാവോ എംഎൽഎയോ മന്ത്രിയോ ആകണമെന്നില്ല... സ്വാർത്ഥതാൽപര്യങ്ങൾക്കുപരി ഒരു നല്ല മനസ്സും അല്പം മനുഷ്യത്വവും മതി.. റോഡ് എന്റെതാണെന്ന് പറയുന്ന കൌൺസിലർ, എന്റെ രൂപത്തെ , സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിച്ചു എന്ന് പറഞ്ഞു മീഡിയയുടെ മുൻപിൽ കരയുന്ന ധൈര്യശാലിയായ കമ്മ്യൂണിസ്റ്റ് സഹയാത്രികയായ എംഎൽഎ, ഇടതുപക്ഷം അല്ലാതെ സ്വർണ്ണം ആര് മോഷ്ടിക്കാൻ എന്ന് ചോദിച്ച അതേ നേതാവ് തന്നെ തന്റെ മകൻ യാത്ര ചെയ്തത് ഒരു സഖാവിന്റെ പുത്രന്റെ കൂടെ എന്ന് പറഞ്ഞ വെളിപ്പെടുത്തൽ.... അവസാനം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായി സേവനം അനുഷ്ഠിച്ച വ്യക്തി തന്നെ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുക.. എന്തോക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്?
സിന്ധു രാജനോട് സ്നേഹത്തോടെ ഒരു ഓർമ്മപ്പെടുത്തൽ... ഈ ഭൂമിയിലെ സകല ചരാചരങ്ങൾക്കും തികച്ചും സൗജന്യമായി ദൈവം തമ്പുരാൻ ഒരു വിലപ്പെട്ട സാധനം നൽകുന്നുണ്ട്...." വായു".... നാളെ മുതൽ മുൻകൂർ കാശ് അടക്കുന്നവർക്ക് മാത്രമേ അത് ലഭ്യമാക്കുന്നുള്ളൂ എന്നൊരു തീരുമാനം അദ്ദേഹം എടുത്താൽ സിന്ധുവും ഞാനും അടക്കം ഉള്ളവരുടെ അവസ്ഥ എന്താകും സഹോദരി?
തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ പെട്ടെന്നുണ്ടായ ഒരു വൈകാരിക പ്രകടനത്തിനിടയിൽ പറഞ്ഞു പോയ ഒരബദ്ധമായി കാണണമെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും ശോഭയോ സിന്ധുവോ പറഞ്ഞിരുന്നുവെങ്കിൽ അത് നിങ്ങൾക്ക് മാത്രമല്ല, പാർട്ടിക്കും അതൊരു സൽപ്പേരാവില്ലേ? പകരം ''അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി"എന്നല്ല ഉത്തരം. പറഞ്ഞു പഴകിയ പീഡനക്കഥക്ക് അവിടെ എന്തു പ്രസക്തി? ഏതായാലും എല്ലാ നേതാക്കന്മാരും തങ്ങളുടെ ചില സഹയാത്രികരെ കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചാൽ എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യും. ശുഭ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ....''












Click it and Unblock the Notifications