കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍, പാര്‍ക്കിലും ഹോട്ടലിലും

  • By <b>ഷിബു മാത്യു</b>
Google Oneindia Malayalam News

പത്തനംതിട്ട വള്ളിക്കോടിനടുത്ത് നിന്നുള്ള ഈ സംഭവം അറിയുക. ഉച്ചസമയത്ത് ഒരു പെണ്‍കുട്ടി തന്റെ വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. കുളിമുറിയുടെ വെന്റിലേറ്ററിനടുത്ത് ഒരു നിഴല്‍ കണ്ടോ എന്ന് പെണ്‍കുട്ടിക്ക് സംശയം. വെന്റിലേറ്ററിനിടയിലൂടെ ഒരു നിഴല്‍വ്യക്തമായി കണ്ടതും പെണ്‍കുട്ടി നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടി. പെണ്‍കുട്ടിയുടെ നിലവിളി കേട്ടതും 'നിഴല്‍" ഓടിപ്പോകാന്‍ നോക്കിയെങ്കിലും ഓടിക്കൂടിയ ആളുകള്‍ നിഴലിനെ പിന്തുടര്‍ന്ന് പിടിച്ചു. പതിനേഴുവയസുള്ള ഒരു പയ്യന്‍!! രണ്ടടി ഏപ്പിച്ച് കിട്ടിയപ്പോള്‍ പയ്യന്‍ സത്യം പറഞ്ഞു.ആ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തുകൊടുത്താല്‍ അഞ്ചൂറ്രൂപാ അവന് ഒരു ചേട്ടന്‍ 'ഓഫര്‍" നല്‍കി. ആ ഓഫറിനുവേണ്ടിയാണ് അവന്‍ നട്ടുച്ചയ്ക്ക്പടം പിടിക്കാന്‍ ഇറങ്ങിയത്.

തിരുവന്തപുരത്ത് ഒരു സ്കൂളില്‍ അദ്ധ്യാപികമാരുടേയും പെണ്‍കുട്ടികളുടേയും പടം എടുത്ത് മൊബൈലില്‍ സൂക്ഷിച്ചത് സ്കൂളിലെ തന്നെ ജീവനക്കാരനാണ്. അയാളുടെ മൊബൈലില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് കണ്ടെത്തിയത്. വീടുകളില്‍ പോലുംമൊബൈല്‍ വില്ലനായി എത്താറുണ്ട്. രാത്രിയില്‍ ജനല്‍ തുറന്ന് കിടന്നുറങ്ങുന്നവരുടെ ഫോട്ടൊകള്‍ എടുക്കാനായി ചിലര്‍ വെളുപ്പാന്‍ കാലത്ത് തന്നെ ഇറങ്ങി നടക്കുമത്രെ!!

ആരെങ്കിലും സംശയത്തിന്റെ പേരില്‍ പിടിച്ചു നിര്‍ത്തിയാല്‍ 'രാവിലെ' നടക്കാന്‍ ഇറങ്ങിയതാണന്ന് പറഞ്ഞ് തടിതപ്പും. ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യന്മാരുടെ ചിത്രങ്ങള്‍ എടുത്ത് വിതരണം ചെയ്യാറുണ്ടന്ന് അറിയുമ്പോഴാണ് മൊബൈല്‍ എത്രമാത്രം ഭീകരന്മാരാണന്ന് അറിയുന്നത്. ഭര്‍ത്താക്കന്മാര്‍ അറിയാതെ അവരുടെ ഫോണില്‍ നിന്ന് ഭാര്യമാരുടെ പടം ബ്ലൂടൂത്ത് വഴി തങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടന്ന് ഭര്‍ത്താക്കന്മാര്‍ മനസിലാക്കിയില്ലങ്കില്‍ അതിനു നല്‍കേണ്ട വില വലുതായിരിക്കും.

ബസില്‍ കയറുന്ന സ്ത്രികളുടെ ഫോട്ടോ എടുക്കുന്നതില്‍ സ്പെഷ്യലൈസേഷന്‍ ചെയ്ത ചില വിരുതന്മാരുണ്ട്. ബസ് സ്റ്റോപ്പില്‍ മൊബൈല്‍ കൈയ്യില്‍പിടിച്ചായിരിക്കും വിരുതന്മാരുടെ നില്‍പ്പ്. ചെവിക്കകത്ത് ഇയര്‍ഫോണും കാണും. ആരെങ്കിലും ശ്രദ്ധിച്ചാല്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന പാവങ്ങളാണ് അവര്‍. പതിനഞ്ച് മിനിട്ട് ബസ് സ്റ്റോപ്പില്‍ നിന്ന് പാട്ടുകേട്ട് തിരിച്ചുപോവുമ്പോഴേക്കും വിരുതന്മാരുടെ മൊബൈലില്‍ കുറഞ്ഞത് പത്ത് പെണ്ണുങ്ങളുടെ എങ്കിലും ഫോട്ടോ പതിഞ്ഞിരിക്കും. നടക്കുന്ന വഴിയിക്ക് ക്യാമറഓണാക്കി മൊബൈല്‍ കൈയ്യില്‍ വച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്കും തിരിച്ചറിയാന്‍ പറ്റുകയില്ല.

പത്തനംതിട്ടക്കാരന്‍ ഒരു പയ്യന്‍ ബാഗ്ലൂരില്‍ പഠിക്കുന്നു. ഒരു ദിവസം അവന്റെ ലോക്കല്‍ഗാര്‍ഡിയനെ പ്രിന്‍സിപ്പാള്‍ കോളേജിലേക്ക് വിളിപ്പിച്ചു.ക്ലാസിലിരുന്ന് ഫോണില്‍ സംസാരിച്ചതിന് അവന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയ ടീച്ചര്‍ ഫോണ്‍ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു.

ഫോണ്‍ പരിശോധിച്ച പ്രിന്‍സിപ്പാളിന് ഞെട്ടിത്തരിച്ചിരുന്നു പോയി. ഫോണിന്റെ മെമ്മറിയില്‍ പെണ്‍കുട്ടികളുടെ നമ്പരുകള്‍ മാത്രം. പെണ്‍കുട്ടികളുടെപല 'പോസി'ലുള്ള ഫോട്ടോകള്‍. ഓഡിയോ ഫോള്‍ഡറില്‍ ഇക്കിളിപ്പെടുത്തുന്ന പ്രേമസല്ലാപങ്ങളുടെ റിക്കോഡിംങ്ങ്. വീഡിയോ ഫോള്‍ഡറില്‍ സെന്‍സര്‍ ബോര്‍ഡ് കത്തിവയ്ക്കുന്ന രംഗങ്ങള്‍.

ഈ രംഗങ്ങള്‍ അവന്‍ പകര്‍ത്തിയത് അവന്റെ 'ട്രാവത്സ്" യാത്രകളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും.ഒന്നില്‍പ്പോലും അവന്റെ മുഖം വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. ലോക്കല്‍ഗാര്‍ഡിയന്‍ ഫോണ്‍ വാങ്ങി മെമ്മറിയെല്ലാം ഡിലീറ്റ് ചെയ്യുകയുംനാട്ടിലറിയിക്കുകയും ചെയ്തതോടെ ഒരു ക്യാമറാമാന്‍ കം സൌണ്ട് റിക്കോര്‍ഡിസ്റ്റ് അസ്തമിച്ചു.

പെണ്‍കുട്ടികളെ വിളിച്ച് അവരെ പ്രകോപിപ്പിച്ച് അവരുടെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. കാമുകിയുമായിനടത്തുന്ന പ്രേമസല്ലാപങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി റിക്കോര്‍ഡ് ചെയ്യുന്ന കാമുകന്മാരുണ്ടന്ന് കാമുകിമാര്‍ അറിയുക. തന്റെ സംഭാഷണം കാമുകന്‍ മാത്രമേ കേള്‍ക്കുന്നുള്ളു എന്നു വിചാരിച്ച് കാമുകി പലതും 'പച്ച"യായി പറയുകയും ചെയ്യും. നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ചിലപ്പോള്‍ തങ്ങളുടെ പ്രേമസല്ലാപങ്ങള്‍ കേള്‍ക്കാനും സാധിക്കും. ബ്ലൂടൂത്ത് വഴി ചിലപ്പോള്‍ ഈ സംഭാഷണങ്ങള്‍ മിനിട്ടുകള്‍ക്കകം അനേകം ഫോണുകളില്‍ എത്തിയിട്ടുണ്ടാവും.

ആലുപ്പഴയില്‍ മൂന്നുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലും വില്ലന്‍ മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങ് ആയിരുന്നു. തങ്ങളുടെ മൊബൈലില്‍ പെണ്‍കുട്ടികളുടെ 'നീലചിത്രങ്ങള്‍" ഉണ്ടന്നും തങ്ങളെ അനുസരിക്കാതിരുന്നാല്‍ ആ ചിത്രങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നുംഉള്ള ചില ആണ്‍കുട്ടികളുടെ ഭീക്ഷണിക്ക് മുന്നില്‍ വഴങ്ങാതെ ആണ് ആ പെണ്‍കുട്ടികള്‍ മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്. തങ്ങള്‍ ഒരിക്കലുംആ ആണ്‍കുട്ടികള്‍ പറയുന്നതുപോലെയുള്ള ഫോട്ടോകള്‍ക്ക് നിന്നിട്ടില്ല എന്ന് പെണ്‍കുട്ടികള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്നത് സത്യം. പിന്നെ എങ്ങനെ ഇത് സംഭവിച്ചു. വില്ലന്‍ ഇവിടെ കമ്പ്യൂട്ടറാണ്. ഒരു ചിത്രത്തിലെ തല വെട്ടിമാറ്റി മറ്റൊരു തല പ്രതിഷ്ടിയ്ക്കാവുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനാവുന്ന സോഫ്റ്റ്വേറുകള്‍ ഇന്ന് സുലഭമാണ്. വിനോദയാത്രയ്ക്കിടയില്‍ എടുത്ത പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രൂപമാറ്റം വരുത്തിയായിരിക്കണം ആണ്‍കുട്ടികള്‍അവരെ ബ്ലാക്ക് മെയിലിംങ്ങ് ചെയ്തത്.

പുനലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ആത്മഹത്യാ റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുട്ടികളെ കുളത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതും മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങിന്റെ കഥ തന്നം. മോമ്പൊടിക്ക് പ്രണയവും പ്രണയനൈരാശ്യവും ഉണ്ടായിരുന്നു എന്ന് മാത്രം. ആദ്യകാമുകന്റെ ഭീക്ഷണിയും രണ്ടാമത്തെ കാമുകന്റെ വിവാഹനിര്‍ബന്ധവും ഒക്കെച്ചേര്‍ത്തുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ് കാമുകിയും അവളുടെ കൂട്ടുകാരിയും ആത്മഹത്യ ചെയ്തത്. ഇവിടേയും വില്ലനായത് മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോകള്‍ ആണ്.

എറണാകുളത്ത് ഞാന്‍ കണ്ടത് :
മേനകയിലെ പയനിയര്‍ ബില്‍ഡിംങ്ങിലെ മറൈന്‍ഡ്രൈവിന് അഭിമുഖമായ വഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് ഞാനിത് കണ്ടത്. കായലിലെ കാറ്റേറ്റ് പ്രേമസല്ലാപങ്ങളില്‍ മുഴുകി ബഞ്ചില്‍ ഇരിക്കുന്ന കാമുകീകാമുകന്മാര്‍. മറ്റാരും മറൈന്‍ ഡ്രൈവില്‍ ഇല്ല എന്നുള്ള രീതിയിലാണ് അവരുടെ പെരുമാറ്റം. ഞാനെന്റെ അടുത്ത് നിന്നവനെ നോക്കി. അവനിതല്ലാം ആസ്വദിച്ച് കാഴ്ചകള്‍ മൊബൈലില്‍പകര്‍ത്തുകയാണ്. ക്യാമറയുടെ ഡിസ്‌പ്ലേ ഉള്ളംകൈയ്യില്‍ പിടിച്ചാണ് അവന്റെ വീഡിയോ റിക്കോര്‍ഡിംങ്ങ്. ഇടയ്ക്കിടെ അവന്‍ ഡിസ്‌പ്ലേയിലേക്ക് നോക്കുന്നുണ്ട്. ഞാന്‍ അവിടെ നിന്ന് മാറുമ്പോഴും അവന്‍ റിക്കോഡിംങ്ങ് തുടരുകയായിരുന്നു.

മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, ചെയ്യപ്പെട്ട ചൂടന്‍ വീഡിയോ ക്ലിപ്പിങ്ങുകളിലൊന്നും ആണുങ്ങളുടെ മുഖംവ്യക്തമല്ല. കോട്ടയത്തെ ബാങ്ക് ജീവനക്കാരിയുടെ പേരിലും , തൃശ്ശൂരിലെ ഒരു കന്യാസ്ത്രിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ട ക്ലിപ്പിങ്ങുകളില്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെട്ടത് സ്ത്രീകള്‍ മാത്രമായിരുന്നു. അതില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ ഇപ്പോഴും സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കുന്നു. നഷ്ടപ്പെട്ടതും സമൂഹത്തിന്റെ ചാട്ടവാറുകള്‍ ഏല്‍ക്കേണ്ടി വന്നതും സ്ത്രികള്‍ക്കു മാത്രം...

ഈ മൈബൈല്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഒരൊറ്റ വഴിയേ ഉള്ളു. സ്വയം സൂക്ഷിക്കല്‍. നിങ്ങളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്, ആരുടെ ഒക്കെയോ മൊബൈല്‍ ക്യാമറക്കണ്ണുകള്‍ നിങ്ങളുടെ നേരെയുണ്ടന്ന് കരുതുക. സ്വയം അപകടത്തില്‍ ചെന്ന് ചാടാതിരിക്കുക. നിങ്ങളുടെ അനുവാദം ഇല്ലാതെ ആരെങ്കിലും നിങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഉടന്‍ തന്നെ നിയമസംരക്ഷണത്തിന്റെ വഴിയേപോവുക. ആരെങ്കിലും നിങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ 'തൊട്ടാവാടി" വനിത അല്ലന്ന് നാലാളെ അറിയിക്കാന്‍ മടിയ്ക്കാതിരിയ്ക്കുക. പ്രതികരിക്കാതിരുന്നാല്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്.

ഒന്ന് - മൊബൈല്‍ ഫോണ്‍ സാമൂഹ്യ ദുരന്തമോ?
രണ്ട് - മൊബല്‍ ഫോണ്‍, പാര്‍ക്കിലും ഹോട്ടലിലും
മൂന്ന് - തീവണ്ടി ടോയിലറ്റിലെ മൊബൈല്‍ നമ്പരുകള്‍
നാല‍്- കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച്
അഞ്ച്- കുട്ടികള്‍ എന്തേ പരിധിയ്ക്ക് പുറത്താവുന്നത്?
ആറ്- മൊബൈല്‍ ദുരുപയോഗം തടയാന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X