നാടകം പോലെ ജീവിതം.. മരണം.. ജയലളിതയുടെ മരണത്തിന് പിന്നാലെ റൂമറുകളുടെ പ്രവാഹം!
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. മഴ തോര്‍ന്നാലും നില്‍ക്കാത്ത മരംപെയ്യല്‍ പോലെ അമ്മ വാര്‍ത്തകളില്‍ മുങ്ങുകയാണ് തമിഴകം. ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നവരില്‍ നടി ഗൗതമി മുതല്‍ പുറത്താക്കപ്പെട്ട അണ്ണാ ഡി എം കെ നേതാവ് ശശികല പുഷ്പ വരെയുള്ളവരുണ്ട്.
Read Also: പടയപ്പയും ബാഹുബലിയും അല്ല... ഇതാ രമ്യയുടെ ഡ്രീം റോള്‍! ജയലളിതയായി രമ്യാകൃഷ്ണന്‍... ഇത് കലക്കും, കലക്കി കടുക് വറുക്കും.. ഉറപ്പ്, മൂന്നരത്തരം!!!
അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് റൂമറുകളും ഇഷ്ടം പോലെ. അപ്പോളോ ആശുപത്രിയില്‍ 80 കോടി രൂപ ബില്ല് കെട്ടി എന്ന് തുടങ്ങി ആശുപത്രിയിലെ ശശികലയുടെ രഹസ്യമുറിയും ജയലളിതയുടെ കാലുകള്‍ മുറിച്ച് മാറ്റി എന്നതും വരെയുള്ള ആ റൂമറുകളിലേക്ക്..
ജയലളിതയുടെ കാലുകള്‍ മുറിച്ച് മാറ്റിയോ
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ജയലളിതയുടെ കാലുകള്‍ മുറിച്ച് മാറ്റിയിരുന്നു എന്നാണ് റൂമറുകളില്‍ ഒന്ന്. ഇത് കണ്ട ശേഷമാണ് ജയലളിതയ്ക്ക് അസുഖം കൂടിയത് എന്ന് വരെ ചില വാര്‍ത്താ ചാനലുകള്‍ പറഞ്ഞതായി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജയലളിതയുടെ സംസ്‌കാര ചടങ്ങുകളുടെ വീഡിയോ കാണിച്ച് കാല് മുറിച്ച് മാറ്റിയത് പോലെ തോന്നുന്നു എന്ന് പറയുന്ന ഒരു വീഡിയോയും യൂട്യൂബില്‍ ഓടുന്നുണ്ട്.
അപ്പോളോയിലെ ആശുപത്രി ബില്‍
സെപ്തംബര്‍ 22 നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാണ്ട് 75 ദിവസം ജയലളിത ആശുപത്രിയില്‍ കഴിഞ്ഞു. ഡിസംബര്‍ 5ന് രാത്രിയാണ് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അപ്പോളോ ആശുപത്രിയുടെ രണ്ടാം നില പൂര്‍ണമായും ജയലളിതയ്ക്ക് വേണ്ടി മാറ്റിവെച്ചിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പത് മുറികളാണ് രണ്ടാം നിലയിലുള്ളത്.
ആശുപത്രി ബില്‍ 80 കോടിയോ
30 മുറികളുള്ള രണ്ടാം നിലയുടെ ചെലവും വിദേശത്ത് നിന്നും വരെ എത്തിയ ഡോക്ടര്‍മാരുടെ ഫീസും എല്ലാം കൂടി എണ്‍പത് കോടിയില്‍പ്പരം രൂപയെങ്കിലും ജയലളിതയ്ക്ക് വേണ്ടി ചെലവാക്കപ്പെട്ടു എന്നാണ് പ്രസ് കെ എസ്.കോം എന്നൊരു വെബ്‌സൈറ്റ് പറയുന്നത്. ജയലളിതയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് സ്വീറ്റ് റൂമുകള്‍ക്ക് പ്രതിദിനം 52,000 രൂപയാണത്രെ അപ്പോളോയിലെ താരിഫ്. മറ്റ് മുറികളുടെ ചെലവ് വേറെ.
സര്‍ക്കാര്‍ തന്നെ വഹിക്കണം
ജയലളിതയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് സ്വീറ്റ് റൂമുകള്‍ ഒഴിച്ചാല്‍ ബാക്കി 28 മുറികളാണ് രണ്ടാം നിലയില്‍ ഉള്ളത്. ഇതില്‍ എട്ടെണ്ണം സാധാരണ വാര്‍ഡുകളാമ്. ഇവയ്ക്ക് ഓരോ ബെഡിനും 3500 രൂപ മുതല്‍ 5200 രൂപ വരെയാണ് ചാര്‍ജ്ജ്. പത്ത് മുറികള്‍ പ്രൈവറ്റ് വാര്‍ഡാണ്. 8800 രൂപയാണ് ഇതിന് ചാര്‍ജ്ജ്. മറ്റ് സ്വീറ്റ് റൂമുകള്‍ക്ക് 12,500 രൂപ മുതല്‍ 2600 രൂപ വരെയാണത്രെ അപ്പോളോയിലെ താരിഫ്.
ശശികലയ്ക്ക് ഒരു രഹസ്യമുറിയോ
അപ്പോളോ ആശുപത്രിയില്‍ ജയലളിത കഴിഞ്ഞിരുന്ന സ്വീറ്റ് റൂമിന് സമീപത്തായി ശശികലയ്ക്കും ഒരു സ്വീറ്റ് റൂം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ജയലളിത ചികിത്സയില്‍ കഴിയുമ്പോള്‍ ശശികല താമസിച്ചിരുന്നത് ഈ മുറിയിലായിരുന്നത്രെ. ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരും മറ്റും ശശികലയുമായിട്ടാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പറയപ്പെടുന്നു.
ഡോക്ടര്‍മാരും നഴ്‌സുമാരും പുറത്ത് പോയില്ല
ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ 75 ദിവസങ്ങള്‍ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ ശുശ്രൂക്ഷിച്ചിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും എന്തിനധികം അവിടത്തെ അറ്റന്‍ഡര്‍മാര്‍ പോലും പുറത്ത് പോയിരുന്നില്ല എന്നാണ് ആളുകള്‍ പറയുന്നത്. ജയലളിതയുടെ അസുഖവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനണത്രെ ഇത്. ഒരു കാര്യം ശരിയാണ്, ജയലളിത മരിക്കുന്നത് വരെ എന്താണ് അവരുടെ അസുഖമെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തായിരുന്നില്ല.
സിസിടിവി പ്രവര്‍ത്തനരഹിതം?
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അപ്പോളോ ആശുപത്രിയിലെ ഐ സി യുവിലുള്ള എല്ലാ സി സി ടി വികളും പ്രവര്‍ത്തനരഹിതമാക്കാന്‍ തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ആരാണെന്നോ പരിചരിച്ച നഴ്സുമാര്‍ ആരാണെന്നുമുള്ള കാര്യങ്ങളും അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എപ്പോഴാണ് ജയലളിത മരിച്ചത്
ഇതൊരു റൂമറല്ല, ജയലളിത എപ്പോഴാണ് മരിച്ചത് എന്നത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ന്യായമായ ഒരു സംശയം. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചിരുന്നു എന്നും യന്ത്രസഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു എന്നും അന്നേ പലരും പറഞ്ഞിരുന്നതാണ്. എന്നാല്‍ പാര്‍ട്ടി നേതാക്കളും ആശുപത്രി അധികൃതരും പറഞ്ഞിരുന്നത് ജയലളിത സുഖം പ്രാപിച്ച് വരുന്നു എന്നും ഉടനേ വീട്ടിലേക്ക് മടങ്ങും എന്നുമായിരുന്നു
എവിടെയാണ് ആ വില്‍പ്പത്രം
ജയലളിത രണ്ട് വര്‍ഷം മുമ്പേ വില്‍പ്പത്രം തയ്യാറാക്കിയിരുന്നു എന്നും ഇല്ല എന്നും റൂമറുകളുണ്ട്. വില്‍പ്പത്രം തയ്യാറാക്കിയിരുന്നില്ലെന്നും പിന്‍ഗാമിയും സ്വത്തിനുടമയും ശശികലയാണെന്നുമുള്ള വാര്‍ത്തകളാണ് ഏറ്റവും കൂടുതല്‍ വന്നത്. അതേസമയം ജയലളിതയുടെ വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം സ്വത്തുവകകളെല്ലാം ഒരു ട്രസ്റ്റിനാണ് പോകുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
പ്രമുഖരെ കടത്തിവിടാത്തതിന് പിന്നില്‍
ജയലളിതയെ കാണാന്‍ നിരവധി തവണ ശ്രമിച്ചിട്ടും തന്നെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരപുത്രി ദീപ ജയകുമാര്‍ രംഗത്ത് വന്നിരുന്നു. ദീപയെ മാത്രമല്ല തമിഴ്‌നാട് ഗവര്‍ണറും കേന്ദ്രമന്ത്രിമാരും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രമുഖരെ ആരെയും ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല. ശശികലക്കും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണനും മാത്രമായിരുന്നത്രെ ജയലളിതയെ കാണാന്‍ അനുമതി ലഭിച്ചത്.
പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ ഒതുക്കിയോ
ജയലളിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും ഇതിനോടകം പല കോണുകളില്‍ നിന്നായി പരന്നിട്ടുണ്ട്. ജയലൡതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്തതായി മലയാളത്തിലടക്കം പല പോര്‍ട്ടലുകളും വാര്‍ത്ത കൊടുത്തിരുന്നു.
ജയലളിതയുടെ മൃതദേഹം എംബാം ചെയ്തു?
ജയലളിതയുടെ മൃതദേഹത്തിന്റെ മുഖത്ത് കാണപ്പെട്ട നാലു പാടുകളാണ് ദുരൂഹതയുളവാക്കിയത്. മൃതദേഹം എംബാമിങ് ചെയ്തതിന്റെ അടയാളമാണെന്ന് പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. മൃതദേഹം പഴകിപ്പോകാതെ വയ്ക്കുന്ന കെമിക്കല്‍ രീതിയാണ് എംബാമിങ്. ജയലളിതയുടെ മുഖത്ത് കണ്ട പാടുകള്‍ എംബാമിങ് ചെയ്തതിന് തെളിവാണെന്നാണ് പറയപ്പെടുന്നത്.
ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കി
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മരുന്ന് മാറി നല്‍കിയെന്ന് ക്വിന്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ ഡി ടി വിയിലെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് ഇതുസംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ക്വിന്റ് പറയുന്നു.
മോക്ഷം ലഭിക്കാതെ ജയലളിത
ജയലളിതയ്ക്ക് മോക്ഷം ലഭിച്ചില്ലെന്ന് പറഞ്ഞ് ബന്ധുക്കളാണ് രംഗത്ത് വന്നത്. ഇവര്‍ ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വീണ്ടും നടത്തുകയും ചെയ്തു. കര്‍ണ്ണാടകയിലെ ശ്രീരംഗപട്ടണത്തിനടുത്ത് പശ്ചിമവാഹിനി എന്ന സ്ഥലത്ത് വെച്ചാണ് ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തിയത്. അയ്യങ്കാര്‍ രീതിയിലുള്ള ചടങ്ങുകളാണ് ബന്ധുക്കള്‍ സംഘടിപ്പിച്ചത്. അന്തരിച്ച ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കില്ല എന്നതുകൊണ്ടാണ് വീണ്ടും മരണാനന്തര ചടങ്ങുകള്‍ നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശവകുടീരത്തില്‍ നിന്നും ശബ്ദം
ജയലളിതയുടെ ശവകുടീരത്തിനുള്ളില്‍ നിന്ന് അസാധാരണമായ ഒരു ശബ്ദം കേള്‍ക്കുന്നുവെന്നായിരുന്നു ഒടുവില്‍ പുറത്ത് വന്ന റൂമറുകള്‍. ഇതേത്തുടര്‍ന്ന് ആയിരങ്ങളാണ് മറീന ബീച്ചിലേക്ക് പ്രവഹിച്ചത്. ജയലളിതയുടെ ശവ കുടീരത്തിനുള്ളില്‍ നിന്ന് ടികി ടിക്' ശബ്ദം കേള്‍ക്കുന്നു എന്നായിരുന്നു പ്രചാരണം. ആയിരക്കണക്കിന് ആളുകളാണ് ഇതിന് ശേഷം ശവകുടീരത്തിന് മുകളില്‍ ചെവിചേര്‍ത്ത് വച്ച് ആ ശബ്ദം കേള്‍ക്കാന്‍ ശ്രമിച്ചത്.
സാധിച്ചുകൊടുത്തത് അവസാനത്തെ ആഗ്രഹം?
മറീന ബീച്ചില്‍ എം ജി ആറിന്റെ സ്മൃതി മണ്ഡപത്തിന് സമീപത്താണ് ജയലളിതയെയും അടക്കിയത്. ഇത് ജയലളിതയുടെ തന്നെ അവസാനത്തെ ആഗ്രഹമായിരുന്നത്രെ. ജയലളിതയ്ക്ക് മെന്ററും വഴികാട്ടിയും മാത്രമായിരുന്നില്ല കാമുകനുമായിരുന്നു എം ജി ആര്‍ എന്നാണ് ആളുകള്‍ പറയുന്നത്. ഒരിക്കല്‍ എം ജി ആറിനെ വിവാഹം ചെയ്യാനായി ജയലളിത മൂകാംബിക വരെ പോയി കാത്തിരിക്കുകയും ചെയ്തിട്ടുണ്ടത്രെ.
ദീപയെ കാണാനില്ല?
ജയലളിതയുടെ മരണത്തിന് പിന്നാലെ ഗുരുതരമായ ആരോപണങ്ങള്‍ ശശികലയ്ക്ക് നേരെ ഉന്നയിച്ച ജയയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ കാണാതായത് വലിയ ദുരൂഹതയ്ക്ക് വഴിവെച്ചു. ദീപയുടെ കസിനായ അമൃതയാണ് ദീപയെ കാണാനില്ല എന്ന് പറഞ്ഞത്. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലെത്തിയ അമൃത പറഞ്ഞത് ദീപയുടെ വീട് പൂട്ടിക്കിടക്കുന്നു വിളിച്ചിട്ട് കിട്ടുന്നില്ല എന്നൊക്കെയാണ്. ദീപയെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാം എന്ന് വരെ അവര്‍ പറഞ്ഞു. എന്തായാലും ദീപ സുരക്ഷിതയായി തിരിച്ചെത്തി.