കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിക്കാലം... ജാതിമതഭേദവും വലിപ്പച്ചെറുപ്പവും ഇല്ലാത്ത ആഘോഷം, നിറങ്ങളുടെ ഉത്സവമായ ഹോളിയെപ്പറ്റിയുളള കഥകള്‍...

  • By Desk
Google Oneindia Malayalam News

നിറങ്ങളുടെ ഉത്സവമാണ് ഹോളി. വിവിധവര്‍ണ്ണങ്ങളെ വാരിപ്പുണര്‍ന്ന് ചുവടുകള്‍വെച്ച് ആടിത്തിമിര്‍ത്ത് ആഘോഷിക്കുന്ന സന്തോഷത്തിന്റെ ഹോളിക്കാലം ജാതിമതഭേദവും വലിപ്പച്ചെറുപ്പവും ഇല്ലാതെ ജനങ്ങള്‍ ആഘോഷിക്കുന്നു. ഫാല്‍ഗുന(ഫെബ്രുവരി-മാര്‍ച്ച്) മാസത്തിലാണ് ഹോളി ആഘോഷിക്കുന്നത്. പൗര്‍ണ്ണമി ദിനത്തില്‍ തുടങ്ങുന്ന പ്രധാനആഘോഷം രണ്ടുദിവസം ഉണ്ടാവും. പൗര്‍ണ്ണമിക്കു ഒരാഴ്ചമുമ്പുതന്നെ ഹോളിക്കുളള തയ്യാറെടുപ്പുകള്‍ തുടങ്ങും.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബിജെപിക്ക് തലവേദനയാവുന്ന പരിഷ്കാരങ്ങള്‍, നോട്ട് നിരോധനവും ജിഎസ്ടിയും!! </strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബിജെപിക്ക് തലവേദനയാവുന്ന പരിഷ്കാരങ്ങള്‍, നോട്ട് നിരോധനവും ജിഎസ്ടിയും!!

ആദ്യത്തെദിനത്തെ ഹോളികാദഹന്‍ ചോട്ടിഹോളി എന്നും രണ്ടാം ദിനം രംഗ്‌വാലി ഹോളി എന്നും അറിയപ്പെടുന്നു. ഹോളിയുടെ ആദ്യദിനത്തില്‍ വൈകുന്നേരം ആളുകള്‍ കൂട്ടമായി ഹോളികദഹന ചടങ്ങില്‍ പങ്കെടുത്ത് ജീവിതവിജയത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഹോളികയെന്ന രാക്ഷസിയെ സങ്കല്പ്പിച്ച്, അഗ്നിക്കിരയാക്കുന്നതാണ് ചടങ്ങ്.

Holi

രണ്ടാം ദിനത്തിലാണ് നിറങ്ങള്‍ പരസ്പരം വാരിയണിയുന്ന ആഘോഷങ്ങള്‍ നടക്കുന്നത്. സന്തോഷവും സ്വാതന്ത്ര്യവും ഹോളിയുടെ പ്രത്യേകതകളാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും നിറംചാര്‍ത്താനുളള സ്വാതന്ത്രമാണ് ഹോളിദിനത്തിലുളളത്. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങള്‍ ഒത്തുകൂടി തെരുവുകളെ വര്‍ണ്ണമയമാക്കുന്ന ഹോളിഉത്സവത്തില്‍ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു.

വിഷ്ണുഭക്തനായ പ്രഹ്‌ളാദന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഹോളിയുടെ ഐതിഹ്യം .സ്വയം ദേവനായി കരുതിയ ഹിരണ്യകശിപു സ്വന്തം പ്രജകളെകൊണ്ട് ദേവനാമങ്ങള്‍ക്കുപകരം ഹിരണ്യകശിപുനമ: ചൊല്ലിച്ചിരുന്ന സമയത്താണ് പുത്രനായ പ്രഹ്‌ളാദന്‍ നാരായണ മന്ത്രങ്ങള്‍ ചെല്ലിയത്. കുപിതനായ ഹിരണ്യകശിപു പലമാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചിട്ടും പുത്രന്റെ വിഷ്ണു ഭക്തിയില്‍ തെല്ലും മാറ്റം വന്നില്ല. ഒടുവില്‍ പുത്രനെ കൊല്ലാനായി സ്വന്തം സഹോദരി ഹോളികയെ ഏല്പ്പിച്ചു.

രാക്ഷസിയായ ഹോളിക, സഹോദരപുത്രനെ അഗ്നിമധ്യത്തിലേക്കാണ് കൊണ്ടുപോയത്. നാരായണ ജപത്തിന്റെ ഭക്തി കുട്ടിയെ തീയില്‍ നിന്നും രക്ഷിച്ചു. വിഷ്ണുഭക്തനായ പ്രഹ്‌ളാദനെ തൊടാന്‍പോലും അഗ്നിക്കായില്ല. ഹോളികയാകട്ടെ അഗ്നിയില്‍ ചാമ്പലായി. ഈ വിശ്വാസത്തിന്റെ ഭാഗമായി ഹോളികാദഹനമെന്ന ചടങ്ങ് ഹോളിയുടെ ഭാഗമായി വടക്കേയിന്‍ഡ്യയില്‍ നടത്തുന്നു.

കൃഷ്ണനും ഗോപികമാരുമായുളള ബന്ധവും ഹോളിയുമായി ബന്ധപ്പെട്ട കഥകളിലൊന്നാണ്. കളിത്തോഴിമാരായ രാധയോടും ഗോപികമാരോടുമൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കുസൃതിക്കാരനായ കൃഷ്ണന്‍ അവരുടെ മേല്‍ വര്‍ണ്ണപ്പൊടികള്‍ ചാര്‍ത്തിയതിന്റെ ഓര്‍മ്മക്കായി ഹോളി ആഘോഷിക്കുന്നു എന്നാണ് വിശ്വാസം ഉണ്ണിക്കണ്ണനെ വിഷംപുരട്ടിയ മുലപ്പാലൂട്ടി കൊല്ലാനെത്തിയ പൂതനയുടെ മരണം ആഘോഷിക്കാനായി തുടങ്ങിയതാണ് ഹോളി എന്നും പറയപ്പെടുന്നു.

ഹോളികാദഹനത്തിനു പിന്നിലും വ്യത്യസ്തങ്ങളായ കഥകളുണ്ട്. ഒരിക്കലൊരു വൃദ്ധയുടെ പേരക്കുട്ടിയെ ഹോളികയെന്ന രാക്ഷസിക്കു നല്‍കേണ്ടിവന്നുവെന്നും, കുട്ടിയെ രക്ഷിക്കാനായി വൃദ്ധ വഴിതേടിനടന്നപ്പോള്‍ ഒരു സന്യാസി അവരുടെ സഹായത്തിനെത്തി. . ഹോളികയെ മോശം പദപ്രയോഗങ്ങളാല്‍ നിന്ദിച്ചാല്‍ അവള്‍ പരാജയപ്പെടുമെന്നാണ് സന്യാസി പറഞ്ഞത്. കുട്ടികളുടെ സഹായത്തോടെ വൃദ്ധ ഹോളികയെ ചീത്തവാക്കുകള്‍ പറയാന്‍ തുടങ്ങി . അതോടെ ഹോളിക നിലംപതിച്ചു. കുട്ടികള്‍ അവളെ അഗ്നിക്കിരയാക്കി. ഹോളികാദഹനസമയത്ത് ഹോളികയെ പഴിക്കുന്ന രീതി വടക്കേ ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്നുണ്ട്.

നോര്‍ത്തിന്‍ഡ്യന്‍ ആഘോഷമായാണ് ഹോളി കണക്കാക്കപ്പെടുന്നത്. അത്രത്തോളം വിപുലമല്ലെങ്കിലും തെക്കെഇന്‍ഡ്യയിലും ചിലയിടങ്ങളില്‍ ഹോളി ആഘേഷിക്കുന്നുണ്ട്. പരമശിവന്‍, കാമദേവനെ ദഹിപ്പിച്ചതിന്റെ ഓര്‍മ്മക്കായായി സൗത്തിന്‍ഡ്യയില്‍ ചിലയിടങ്ങളില്‍ ഹോളി ആഘോഷിക്കുന്നു. പാര്‍വ്വതി-പരമേശ്വരന്മാരുടെ കൂടിച്ചേരലിനും, ലോകനന്മക്കുമായി സ്വന്തം ജീവന്‍ നല്‍കേണ്ടിവന്ന കാമദേവനോടുളള ആദരവായി തമിഴ്‌നാട്ടില്‍ ഹോളി ആഘോഷത്തെ കണക്കാക്കുന്നു. കേരളത്തില്‍, കൊച്ചിയിലെ നോര്‍ത്തിന്‍ഡ്യന്‍ സമൂഹമാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്. വിവിധ സംസ്‌ക്കാരങ്ങളുടെ കൂടിച്ചേരലിനു സാക്ഷ്യം വഹിക്കുന്ന കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ഹോളിക്കാലം ആഘോഷത്തിന്റെ നാളുകളാണ്.

പിണക്കങ്ങള്‍ മറന്ന് പരസ്പരം സൗഹൃദം പുലര്‍ത്തുന്നതും ഹോളി ഉത്സവത്തിന്റെ പ്രത്യേകതയാണ്. മതത്തിന്റെ വേര്‍തിരിവോ വലിപ്പച്ചെറുപ്പമോ ഇല്ലാതെ ഏവരും ആനന്ദിക്കുന്ന ഉത്‌സവമാണ് ഹോളി. മഞ്ഞുകാലത്തിന്റെ അലസതയില്‍നിന്നും വസന്തകാലത്തിലേക്കുളള മാറ്റം കൂടിയാണ് വടക്കെ ഇന്‍ഡ്യയില്‍ ഹോളി. തണുപ്പിന്റെ അലസതവെടിഞ്ഞ് ഉണര്‍വ്വേകാന്‍ ഈ ആഘോഷത്തിനു കഴിയുന്നു. നിറങ്ങളോടു ചേര്‍ന്നു നില്ക്കുമ്പോള്‍ മനസിനുണ്ടാകുന്ന ഉണര്‍വ്വും ഹോളിയെ വേറിട്ടുനിര്‍ത്തുന്നു. മനുഷ്യമനസിനെ സ്വാധീനിക്കാന്‍ നിറങ്ങള്‍ക്കുളള കഴിവ് വലുതാണ്. മനസിന് സന്തോഷം നല്‍കുന്നതാണ് നിറങ്ങളുടെ ഉത്സവമായ ഹോളി.

English summary
Holi 2019: Myths and stories behind the festival of colours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X