എംഎ യൂസഫലിയെ കുറിച്ചുള്ള പുസ്തകം ഷാർജാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
ഷാർജ: ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയെക്കുറിച്ചു മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു എഴുതിയ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. 'യൂസഫലി, ഒരു സ്വപ്നയാത്രയുടെ കഥ' എന്ന പുസ്തകം മനോരമ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
യൂസഫലി കേരളത്തിന്റെ അംബാനി!!! ഇത്തവണയും ശതകോടീശ്വരന്‍മാരില്‍ ഒന്നാമന്‍...23 പേർ മലയാളികൾ!!!
ഇന്ത്യൻ കോൺസൽ ജനറൽ വിപുലിനു പുസ്തകം നൽകി ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണു പ്രകാശനം ചെയ്തത്. രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി, സേവ ചെയർമാൻ റാഷിദ് അൽ ലീം, എംഎ യൂസഫലി, മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം രാജഗോപാൽ നായർ, രാജു മാത്യു, ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേഷണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു. 1973 ഡിസംബർ 31ന് മുംബൈയിൽ നിന്നു ദുബായിൽ എത്തിയ നാട്ടികക്കാരനായ യൂസഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം.
മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എംഎ.യൂസഫലിയുടെ വിജയമെന്നു റാഷിദ് അൽ ലീം പറഞ്ഞു. അദ്ദേഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണ്. ഇതുപോലെ ഒരുപാട് യൂസഫലിമാർ ഉണ്ടാകട്ടെയെന്നും ആശംസിച്ചു. ജീവിതത്തിന്റെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. ഭരണാധികാരികളുടെ മുന്നിൽ പ്രജയായും സാധാരണക്കാർക്കരികിൽ അവരിലൊരാളായും സ്വയം കാണണം. മരുഭൂമിയിലെ ജീവിതം വലിയ പാഠങ്ങളാണ് പകർന്നു നൽകിയതെന്നും വ്യക്തമാക്കി.