'സംഘടനയുടെ സ്ത്രീ വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക', പാർവ്വതിക്കെതിരെ ഹരീഷ് പേരടി
കോഴിക്കോട്: കൊച്ചിയിൽ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന് ശേഷമാണ് മലയാള സിനിമാ രംഗത്ത് നിലനിൽക്കുന്ന സ്ത്രീ വിരുദ്ധത അടക്കമുളള മോശം പ്രവണതകൾ വലിയ ചർച്ചാ വിഷയമായത്. മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ തുറന്ന് സംസാരിച്ചതിന്റെ പേരിൽ നടി പാർവ്വതി തിരുവോത്ത് രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയയായിരുന്നു.
സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ ഹലാല് ലൗ സ്റ്റോറിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സിനിമയിൽ പാർവ്വതിയുടെ കഥാപാത്രം സ്ത്രീ വിരുദ്ധതയെ പിന്തുണയ്ക്കുന്നു എന്നാണ് ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നത്. വിശദാംശങ്ങൾ ഇങ്ങനെ..
ഹലാലായ സിനിമ
സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാല് ലൗ സ്റ്റോറി എന്ന ചിത്രത്തിൽ പാർവ്വതി തിരുവോത്ത് അതിഥി താരമായാണ് എത്തിയിരുന്നത്. ഇസ്ലാമിക സംഘടനകളിൽ പുരോഗമനപരം എന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന ചിലർ ഹലാലായ സിനിമ നിർമ്മിക്കാൻ ഇറങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പാർവ്വതി അതിഥി വേഷത്തിൽ
ഹലാൽ സിനിമ ആകണം എന്നുളളത് കൊണ്ട് സിനിമയിലെ ഭാര്യാ ഭർത്താക്കന്മാരായി യഥാർത്ഥ ജീവിതത്തിലെ ഭാര്യാ ഭർത്താക്കന്മാരെ തന്നെ അഭിനയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവരെ അഭിനയം പഠിപ്പിക്കുന്ന പരിശീലകയുടെ വേഷമാണ് പാർവ്വതി തിരുവോത്തിന്റെത്. പാർവ്വതി ആദ്യമായാണ് ഒരു ചിത്രത്തിൽ അതിഥി വേഷം കൈകാര്യം ചെയ്യുന്നത്.
പേര് പറയാതെ വിമർശനം
പാർവ്വതിയുടെ കഥാപാത്രം സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ട് നിൽക്കുകയാണ് എന്നാണ് ഹരീഷ് പേരടി ആരോപിക്കുന്നത്. കസബ വിവാദവും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. പാർവ്വതിയുടെയോ സിനിമയുടെയോ പേര് പറയാതെ ആണ് നടിക്കെതിരെ വിമർശനം ഉന്നയിച്ച് കൊണ്ടുളള ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.
സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ: '' സ്ത്രി വിരുദ്ധനായ ഭർത്താവല്ലാതെ ആ റോൾ ചെയ്യാൻ ആരുമില്ലാത്തതു കൊണ്ട് അയാളെ തന്നെ തിരഞ്ഞെടുക്കുന്ന അഭിനയ പരിശീലിക.. സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക..."എനിക്ക് പണം കിട്ടുന്നതുകൊണ്ട് ഞാൻ ഇതിന് തയ്യാറാവുന്നു" എന്ന ന്യായികരണവുമുണ്ട്...
സ്ത്രി വിരുദ്ധതയെ ഹലാലാക്കാൻ
ഒരു പോലീസ് ഓഫീസർ സ്ത്രിയുടെ മടിക്കുത്ത് പിടിക്കുന്നത് സ്ത്രി വിരുദ്ധത തന്നെയാണ്.. അത് കണ്ടു പിടിച്ചവർ ഇത്തരം വർഗ്ഗീയ സംഘടനകളെ വെള്ള പൂശാൻ വേണ്ടി സ്ത്രി വിരുദ്ധതയെ ഹലാലാക്കാൻ കൂട്ട് നിൽക്കുന്നത് ശരിയാണോ? എന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം. ആമസോൺ പ്രൈമിൽ റീലീസ് ചെയ്തിരിക്കുന്ന ഹലാല് ലൗ സ്റ്റോറി എന്ന ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടുന്നത്.
സംഘടനയിൽ നിന്ന് രാജി
മലയാള സിനിമാ രംഗത്തും താരസംഘടനയായ അമ്മയിലുമുളള സ്ത്രീ വിരുദ്ധ പ്രവണതകൾക്കെതിരെ തുറന്ന യുദ്ധം നടത്തുന്ന താരങ്ങളിലൊരാളാണ് പാർവ്വതി തിരുവോത്ത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാർവ്വതി സംഘടനയിൽ നിന്ന് രാജി വെച്ചിരുന്നു. പിന്നാലെ പാർവ്വതിയെ പിന്തുണച്ച് ഹരീഷ് പേരടി രംഗത്ത് വരികയുണ്ടായി.
നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടി
പാർവ്വതി രാജി പ്രഖ്യാപിച്ചതിന് പിറകേ ഹരീഷ് പേരടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: '' ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു... നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ... അഭിവാദ്യങ്ങൾ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവർക്ക് മാത്രമെ മനസ്സിലാക്കാൻ പറ്റാതെ പോവുകയുള്ളു....
തെറ്റുകൾ ആർക്കും പറ്റാം
തെറ്റുകൾ ആർക്കും പറ്റാം.. ബോധപൂർവ്വമല്ലാത്ത നാക്കു പിഴയാണെങ്കിൽ അതിനെ തിരുത്തേണ്ടത് ആ പെൺകുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചു കൊണ്ടാണ്... എന്ന് അഭിപ്രായങ്ങൾ ആർക്കും പണയം വെക്കാത്ത..ഹരീഷ് പേരടി എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ മോഹൻലാലും മമ്മൂട്ടിയും വിഷയത്തിൽ പ്രതികരിക്കാത്തതിനെ പരിഹസിച്ചും ഹരീഷ് പേരടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത
ഹരീഷ് പേരടിയുടെ അന്നത്തെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്... ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ സ്വീകരിക്കുന്ന മൗനം.. അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്... മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു...
Recommended Video
എനിക്ക് പുച്ഛം തോന്നുന്നു
എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു... പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റും...''