ഇന്നസെന്റ്, മുകേഷ്, ഗണേഷ് തുടങ്ങി താരരാജാക്കളെ വരെ വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ!!
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ സിനിമാതാരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷ പ്രകടനം. നടിയെ ആക്രമിച്ച സംഭവം താരസംഘടനയായ അമ്മ ജനറൽ ബോഡിയോഗത്തില്‍ ചർച്ച ചെയ്തില്ല എന്നത് ഒരു കാരണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് അനാവശ്യമായി തട്ടിക്കയറിയതാണ് മറ്റൊരു കാരണം.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകൾ നടത്തിയ താരങ്ങൾക്കെതിരെ അമ്മ ഒരു വാക്ക് പോലും മിണ്ടാത്തതും ലജ്ജാകരമായി. ഇത് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു സംഭവമേ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് അമ്മ പ്രസിഡണ്ടും എം പിയുമായ ഇന്നസെന്റ് പറഞ്ഞത്. ജനപ്രതിനിധികളായ ഗണേഷിനും മുകേഷിനും മുതൽ മൗനി ബാബകളായി ഇരുന്ന മോഹൻലാലിനും മമ്മൂട്ടിക്കും നേരെയും വരെ പ്രതിഷേധമുണ്ട്.
ഈ ജനപ്രതിനിധികൾ അപമാനം
നടിക്കെതിരെ പ്രമുഖ താരങ്ങൾ നടത്തിയ പരാർശം കേട്ടിട്ടേ ഇല്ല എന്ന് പറഞ്ഞ അമ്മ പ്രസിഡണ്ട് ഇന്നസെന്റ് ലോക്സഭ എം പിയാണ്. സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിന്റെ എം പി. ആക്രമണത്തിന് ഇരയായ നടിക്കെതിരെ ഇന്നസെന്റ് തന്നെ മോശമായ രീതിയിൽ കമന്റ് പറഞ്ഞിട്ടുണ്ട് എന്നത് വേറെ കാര്യം. ഇന്നലെയും തികച്ചും ഉഴപ്പൻ രീതിയിലായിരുന്നു ഇന്നസെന്റ് പത്രക്കാരെ നേരിട്ടത്.
മുകേഷും ഗണേഷ് കുമാറും
സി പി എമ്മിന്റെ എം എൽ എയാണ് മുകേഷ്. മുകേഷ് അക്ഷരാർഥത്തിൽ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു. സഹിക്കുന്നത് ഒരതിരുണ്ട് എന്നൊക്കെയാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ എം എൽ എയും പ്രമുഖ നടനുമായ മുകേഷ് അലറിയത്. നിങ്ങൾ എന്ത് ചോദിച്ചാലും ഒന്നും കിട്ടാൻ പോകുന്നില്ല എന്ന് പറഞ്ഞ് പത്രക്കാരെ അപമാനിച്ചത് ഭരണകക്ഷിയായ എൽ ഡി എഫിലെ മറ്റൊരു എം എൽ എയായ ഗണേഷ് കുമാറാണ്.
സംഘടനയോട് പുച്ഛം മാത്രം
ദിലീപ് കടന്നു പോകുന്ന അവസ്ഥ ഏകദേശം എനിക്ക് മനസിലാക്കാന്‍ കഴിയും .അക്കാര്യത്തില്‍ ടിയാന്റെ അവസ്ഥയില്‍ സങ്കടവും സഹതാപവും ഉണ്ട്. ടിയാനെ കുറ്റക്കാരന്‍ എന്ന് പറയുന്നവരോട് അമര്‍ഷവും ഉണ്ട്. ആ സങ്കടം പക്ഷെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ തുടക്കം മുതല്‍ വിക്ടിം ബ്ലയിം ചെയ്യുക എന്ന ക്രിമിനല്‍ ഒഫന്‍സ് ചെയ്യുന്ന ദിലീപിനോടില്ല. അയാളുടെ വായില്‍ നിന്നിറങ്ങിയിട്ടുള്ള നാറുന്ന വാക്കുകള്‍ ആ നിരപാരാധിത്വം കൊണ്ട് ഇല്ലാതാകുന്നില്ല. അയാളുടെയും കൂട്ടാളികളുടെയും ആ നാറ്റത്തിനു കുടപിടിക്കുന്ന സംഘടനയോട് പുച്ഛം അല്ലാതെ മറ്റൊരു വികാരവും തോനുന്നും ഇല്ല. - രശ്മി നായർ എഴുതുന്നു.
ഇന്നസെന്റും ഗണേഷും മുകേഷും മറുപടി പറയണം
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിലെ അനാവശ്യം എന്തായിരുന്നു എന്ന് വ്യക്തമാക്കാൻ മുകേഷിനും ഗണേഷിനും ഇന്നസെന്റിനും ബാധ്യതയുണ്ട്... സിനിമയ്ക്ക് പുറത്തെ ജനകീയ പ്രശ്നങ്ങളിൽ നിങ്ങൾക്ക് മിണ്ടാതിരിക്കാം.' അത് നിങ്ങളുടെ സ്വാതന്ത്ര്യം .. പക്ഷേ അഭിനയിക്കാനറിയാത്ത മനുഷ്യരുടെ വോട്ട് വാങ്ങി വിജയിച്ചവരാണ് നിങ്ങൾ - എസ് ലല്ലു പറയുന്നു.
ദുരന്തമാണ് ഈ എംഎൽഎമാരും എംപിയും
ഒരു ക്രമിനൽ കേസിൽ ആരോപണ വിധേയനാകുന്ന വ്യക്തിക്ക് ഇങ്ങനെ കലവറയില്ലാത്ത പിന്തുണ നൽകാനും ഇരയെ അപമാനിക്കാനും മുതിരുന്ന ഉളുപ്പില്ലായ്മയുടെ ആസനത്തിൽ കിളിർത്ത അധാർമിക ആൽമരം വേറൊരു സംഘടനയിലും ഉണ്ടാകില്ല ആ ആൽമരത്തണലിൽ കിടന്നുറങ്ങാൻ രണ്ടു ഇടതുപക്ഷ എം എൽ എമാരും ഒരു എം പിയും. എന്തൊരു ദുരന്തമാണിവർ. - രശ്മി നായരുടെ മറ്റൊരു പോസ്റ്റ്.
അമ്മ മാത്രമല്ല മലയാള സിനിമ മുഴുവൻ സ്ത്രീ വിരുദ്ധം
കേവലം അമ്മ എന്ന ഒറ്റ സംഘടന അല്ല മലയാള സിനിമാ വ്യവസായം മുഴുവന്‍ ജനാധിപത്യവിരുദ്ധമായ സ്ത്രീ വിരുദ്ധതയില്‍ ആണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. വഴിയെ പോയ ഗോപാലകൃഷ്ണനും കൂട്ടുകാരും മാനുഷികവിരുദ്ധമായ ചോദ്യങ്ങളുമായി സമൂഹത്തെ നോക്കി കോക്രിറി കാണിച്ചത്. ദിലീപിനെ സാമാന്യബോധമുള്ളവരൊക്കെ കുറ്റപ്പെടുത്തും അതിന് ഈ അമ്മ മലരുകള്‍ ഇങ്ങനെ ക്ഷുഭിതയവ്വനങ്ങള്‍ ആകുന്നത് കാണുമ്പോള്‍ സഹതപിക്കാന്‍ മാത്രമേ കഴിയൂ. - രാഹുൽ പശുപാലൻ.
വേട്ടയാടപ്പെട്ടത് സഹപ്രവർത്തകയാണ്
മീറ്റിംഗ് തുടങ്ങും മുമ്പ് തന്നെ ഞങ്ങൾ എല്ലാവരോടും പറഞ്ഞിരുന്നു ആർക്ക് എന്ത് സംശയവും ചോദിക്കാമെന്ന് ... പക്ഷേ ആർക്കും സംശയമില്ലാർന്നു.. ചോദിച്ചില്ല... കെ ബി ഗണേഷ് കുമാർ. എന്താല്ലേ? ആരെങ്കിലും സംശയം ചോദിച്ചാലേ ഞങ്ങൾ ചർച്ച ചെയ്യു ... ബ്യൂട്ടിഫുൾ ... നിങ്ങൾടെ ഒരു സഹപ്രവർത്തകയാണ് വേട്ടയാടപ്പെട്ടതെന്ന് ഒന്നോർത്താൽ മതി. - ലല്ലുവിന്റെ മറ്റൊരു പോസ്റ്റ്.
ജാഡ കണ്ടല്ല ജനം വോട്ട് ചെയ്തത്
എംഎ ബേബി പറഞ്ഞതാണ് ഹൃദയപക്ഷനിലപാടെന്ന് സിപിഐ(എം) മുകേഷിനെയും ഇന്നസെൻറിനെയും പറഞ്ഞുപഠിപ്പിക്കണം. അഭിനയപ്രതിഭയും സിനിമാജാഡയും കണ്ടല്ല പൊതുജനം അരിവാൾ ചുറ്റികയിൽ കുത്തിയത്. താൻപോരിമയും താരത്തിളക്കവും ധാർഷ്ഠ്യവും കയ്യിലിരിക്കട്ടെ. - മാധ്യമപ്രവർത്തകനായ സുജിത് ചന്ദൻ.
ഇത്രയൊക്കെയേ ഉള്ളൂ ഇവരുടെ കാര്യം
ഈ പത്രസമ്മേളനം കണ്ടാലറിയാം അവർ നടിമാർക്കു നൽകുന്ന പരിഗണന. പത്തുപന്ത്രണ്ടുപേർ സന്നിഹിതരായ വേദിയിൽ കുക്കു പരമേശ്വരൻ എന്ന ഒരു നടിക്കു മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ. ഇരിപ്പിടമില്ലാതെ രാജാക്കന്മാരുടെയും ആശ്രിതരുടെയും പിന്നിൽ നിൽക്കാനുള്ള ഇടം മാത്രമാണ് ആ നടിക്കു ലഭിച്ചത്. മുകേഷും ഗണേഷും ദേവനും തനിഗുണം കാണിച്ചു. ദിലീപ് ഇത്തവണ പിടിക്കപ്പെട്ടവന്റെ മുഖഭാവത്തിൽ ഇരുന്നത് ശ്രദ്ധേയമാണ്. മോഹൻലാലും മമ്മൂട്ടിയും ഒന്നും മിണ്ടിയില്ല. മൗനം ചിലനേരങ്ങളിൽ ചിലർക്കൊക്കെ ഭൂഷണമാ..!!!
ഇരക്കും വേട്ടക്കാരനും ഒരുപോലെ
ഇരക്കും വേട്ടക്കാരനും ഒപ്പം ഓടുന്നതിനെയാണോ നിങ്ങൾ നീതി എന്ന് വിളിക്കുക? - മാധ്യമപ്രവർത്തകയായ പ്രമീള ഗോവിന്ദ് ചോദിക്കുന്നു. രണ്ടുപേരും അമ്മയുടെ മക്കളാണ് രണ്ടുപേരെയും സംരക്ഷിക്കും എന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ആരെയും ഒറ്റപ്പെടുത്തി ചോര കുടിക്കാൻ വിട്ടുതരില്ല എന്നൊക്കെയാണ് ഗണേഷ് ആവർത്തിച്ചത്.
അമ്മയാണത്രെ അമ്മ
ആണധികാരത്തിന്റെയും ഉളുപ്പില്ലായ്മ്മയുടെയും അങേത്തല ചെന്നെത്തുന്നത് "അമ്മയുടെ" ഓഫീസ് മുറ്റത്താണെന്ന് തോനുന്നു. സ്വന്തം വർഗ്ഗത്തില്പെട്ട ഒരു സ്ത്രീ എല്ലാരീതിയിലും അക്രമിക്കപെട്ടിട്ട് ഇത്രയും നാളായിട്ടും ഒരുഉളുപ്പം ജാള്യതയും ഇല്ലാതെ മൈക്കിനു മുന്നിൽ ഞെളിഞു വന്നിരുന്നു പത്രക്കാരുടെ മേൽ കുതിരകയറാൻ കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ അതിനു കൊടുക്കണം കുതിരപ്പവൻ അതും ഇടതനായ എം എൽ എയും എം പി യും കൂടാതെ ഇടതു വശം ചേർന്ന് പോവുന്ന വലതൻ എം എൽ എ യും. വേട്ടക്കാരനും (?) ഇരയും ഞങളുടെ ആളുകൾ തന്നെ അതിൽ നിങൾക്കെന്ത് കാര്യമെന്നാണെൽ പിന്നെപ്പറഞിട്ടു കാര്യമില്ല. അമ്മയാണത്രെ അമ്മ! - രാവണൻ കണ്ണൂർ എഴുതുന്നു.