മലയാറ്റൂരിലെ വൈദികനെ കൊല്ലിച്ചത്? പിന്നില്‍ പാറമട ലോബി... ഗുരുതര ആരോപണവുമായി അഡ്വ ജയശങ്കര്‍
മലയാറ്റൂര്‍ പള്ളി വികാരിയായ ഫാ സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി അഡ്വ ജയശങ്കര്‍. മാര്‍ച്ച് ഒന്നിനാണ് കപ്പ്യാര്‍ ജോണിയുടെ കുത്തേറ്റ് ഫാ സേവ്യര്‍ മരിച്ചത്. കുരിശുമലയിലെ ആറാം സ്ഥലത്ത് വെച്ച് കാലിലാണ് ജോണി കുത്തിയത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ചോരവാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ കപ്യാര്‍ ജോണിയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
കാലിന് കുത്തി
ജോണി സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പ്രശ്നക്കാരനാണെന്നും കണ്ടെത്തിയതോടെ ഫാദര്‍ സേവ്യര്‍ ജോണിയെ പള്ളിയില്‍ മൂന്ന് മാസം മുന്‍പ് പുറത്താക്കുകയായിരുന്നു.ഇതോടെ കപ്യാര്‍ക്ക് വൈദീകനോട് പകയായി.തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് മലയിറങ്ങി വരവേയാണ് ജോണി ഫാദറിനെ തേടി എത്തിയത്.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മദ്യപിച്ചിരുന്ന ജോണി തര്‍ക്കത്തിനിടയില്‍ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് ഫാദറിനെ കുത്തി ഓടുകയായിരുന്നു.
ജോണിയെ കരുവാക്കി
എന്നാല്‍ ജേണിയെ കേസില്‍ കരുവാക്കുകയാണെന്ന ആരോപണമാണ് അഡ്വ ജയശങ്കര്‍ തന്‍റെ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. പേസ്റ്റ് ഇങ്ങനെ.വളരെ സത്യസന്ധനും നിർഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കർദിനാൾ മാർ വർക്കി വിതയത്തിൽ, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂർ പളളിയിലേക്ക് അയച്ചത്.
കോടിക്കണക്കിന് വരുമാനം
കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂർ പളളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മിൽ തർക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചൻ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിർവഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?
പാറമട മാഫിയയ്ക്കെതിരെ
അനിയന്ത്രിതമായ പാറപൊട്ടിക്കൽ മലയാറ്റൂർ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു.മലയാറ്റൂർ- ഇല്ലിത്തോട് മേഖലയിൽ ജാതി, മത, പാർട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നിൽ പാറമട ലോബിയുടെ കറുത്ത കൈകൾ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.ഏതു നിലയ്ക്കും, അന്വേഷണം കപ്യാർ ജോണിയിൽ ആരംഭിച്ചു ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല. കാതുളളവർ കേൾക്കട്ടെ അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.