സ്വർണവളയുടെ പേരിൽ കോഴിക്കോട്ടുകാർ ഓടിച്ചിട്ടടിച്ച സുഡാനി! ഹൃദയസ്പർശിയായ കുറിപ്പ്
കോഴിക്കോട്: നൈജീരിയക്കാരനായ സാമുവൽ എന്ന ഫുട്ബോൾ കളിക്കാരനെ ഭാഷയുടെയോ നിറത്തിന്റെയോ സംസ്ക്കാരത്തിന്റെയോ അതിരുകളില്ലാതെ ഒരു നാട് സ്നേഹിക്കുന്ന കഥയാണ് തിയറ്ററുകളിൽ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ. എന്നാൽ വിദേശത്ത് നിന്നെത്തുന്ന കറുത്തവനെ നമ്മുടെ നാട് സ്വീകരിക്കുന്നത് ഈ സ്നേഹത്തോടെ മാത്രമല്ല. ഒരു മറുവശം കൂടി ഇതിനുണ്ട്. മധുവെന്ന ആദിവാസി യുവാവിനെ കള്ളനെന്ന് മുദ്രകുത്തി അടിച്ച് കൊന്നത് അവൻ കറുത്തവനായത് കൊണ്ട് കൂടിയാണ്. എപ്പോഴും ഏത് ദുരൂഹ സാഹചര്യത്തിലും സംശയ നിഴലിലാവുക കറുത്തവനോ പിന്നോക്കക്കാരനോ ആകും. സുഡാനി ഫ്രം നൈജീരിയ ആഘോഷിക്കപ്പെടുമ്പോൾ അത്തരമൊരു അനുഭവം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോഗ്രാഫർ അജീബ് കോമാച്ചി. കുറിപ്പ് വായിക്കാം:
സുഡാനി ഫ്രം നൈജീരിയ..... പത്തു പതിനഞ്ചു വർഷങ്ങളുടെ പഴക്കമുണ്ട് . മാധ്യമത്തിലെ ജോലിക്കിടയിൽ കോഴിക്കോട് മാവൂർ റോഡിൽ ഒരു സുഡാനിയെ ചിലർ ഓടിച്ചിട്ട് അടിക്കുന്നു. അല്പം മാരകമായിത്തന്നെ. മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്കുള്ള ഒരു ബസ്സിലെ യാത്രക്കാരനായിരുന്നുവെത്രെ ഈ സുഡാനി. തൊട്ട മുന്നിലിരുന്ന സ്ത്രീയുടെ തോളിൽകിടന്ന കുഞ്ഞു മോൾ സുഡാനിയോട് കളിയും ചിരിയുമായി അടുത്തിരുന്നു. സുഡാനി ഇറങ്ങിയശേഷമാണ് കുഞ്ഞിന്റെ കയ്യിലെ വള കാണാതായ വിവരം 'അമ്മ അറിയുന്നത് സ്വാഭാവികമായും സുഡാനിയെ സംശയിച്ചു. നാട്ടുകാർ സുഡാനിയെ വളഞ്ഞിട്ടു ചോദ്യം ചെയ്യുന്നു.
ഇംഗ്ലീഷ് വേണ്ടത്ര അറിയാതെ സുഡാനിയും. അപ്പോഴേക്കും നാട്ടുകാരിൽ ചിലർ ശിക്ഷ നടപ്പിലാക്കിത്തുടങ്ങിയിരുന്നു . രക്ഷയില്ലെന്നറിഞ്ഞ സുഡാനി അടിയിൽ നിന്നും രക്ഷ തേടിയുള്ള ഓട്ടമാണ് ഞാൻ നേരത്തെ പറഞ്ഞ രംഗം. പിന്നീടാണറിഞ്ഞത് ബസ്സിൽ അമ്മയും കുഞ്ഞും ഇരുന്നതിന്റെ താഴെയായി ആ വള ഉണ്ടായിരുന്നത്രെ. സുഡാനിയെ വെറുതെ വിട്ടെങ്കിലും ശിക്ഷ പലരിൽനിന്നായി കിട്ടിക്കഴിഞ്ഞിരുന്നു.
ഇന്നിതൊർക്കാൻ കാരണം സുഡാനി സിനിമയാണ് . മനസ്സിൽ അന്നത്തെ വിങ്ങൽ നേരത്തെ ഉള്ളതുകൊണ്ട് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ പലപ്പോഴും തേങ്ങൽ അടക്കി വെക്കാൻ സാധിച്ചില്ല .മലപ്പുറത്തിന്റെ ഉമ്മമാർ ,സുഡാനി ,കളിപിരാന്തു അങ്ങിനെ അങ്ങിനെ .... സുഖമില്ലാതെ കിടക്കുന്നയാൾക്കു ഒരു എന്റർടെയ്ൻമെന്റായി കളരി കാണിക്കുന്നയാൾ വരെ മലബാറിന്റെ സ്നേഹം വിളമ്പിയ പിന്നണിക്കാർക്കു നിറയെ സ്നേഹം.കൂടാതെ , വെള്ളം വെയിസ്റ്റാക്കരുതെന്ന ഓർമ്മപ്പെടുത്തലിന്.. സ്നേഹം കൊടുക്കൽ വാങ്ങലിനുള്ളതാണെന്ന ഓർമ്മപെടുത്തലിന്. കർമങ്ങളിൽ ജാതിയും മതവും രാജ്യവുമൊന്നുമില്ലെന്ന ഓര്മപ്പെടുത്തലിന്. സുഡാനി ഒരു സിനിമ മാത്രമല്ല. അതിലപ്പുറമാണ് എന്നാണ് അജീബ് കോമാച്ചിയുടെ ഫേസ്ബുക്ക് കുറിപ്പ്.
പൊമ്പിളൈ ഒരുമൈ നേതാവിന്റെ മകനെതിരെ പീഡനക്കേസ്.. സിപിഎം പ്രതികാരം ചെയ്യുന്നതെന്ന് ഗോമതി
ഈരാറ്റുപേട്ടയിൽ യുവാവിന് നേരെ എസ്ഐയുടെ പൂരത്തെറിവിളി.. വീഡിയോ വൈറൽ.. ഏമാന് പണി