അത് കണ്ടപ്പോൾ മറഡോണ അങ്ങ് കെട്ടിപ്പിടിച്ചു! 13 സെക്കന്റിൽ 100 മീറ്റർ... ബോബി ചെമ്മണ്ണൂർ, വൈറൽ വീഡിയോ
ബോബി ചെമ്മണ്ണൂര്‍ എന്ന പേര് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മറഡോണയെ കേരളത്തിലേക്ക് എത്തിച്ചത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും രക്തബാങ്ക് തുടങ്ങാനും ഒക്കെയായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിയ ആളും ആണ് ബോബി ചെമ്മണ്ണൂര്‍.
ബോബി ചെമ്മണ്ണൂര്‍ തെലങ്കാനയിലെ ജയിലില്‍; കേരളത്തില്‍ നടക്കാത്തത് അവിടെ സംഭവിച്ചു...
ബോബി ചെമ്മണ്ണൂരിന്റെ 'ഞെട്ടിപ്പിക്കുന്ന' വീഡിയോ... പുലിമുരുകന് മാറി നില്ക്കും
വിവാദങ്ങളുടെ കാര്യത്തിലും തീരെ മോശമല്ല ഇദ്ദേഹം. പലകാലങ്ങളില്‍ പല വിവാദങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലും ഏറെ, ട്രോളന്മാര്ക്ക് ഏറെ ഇഷ്ടപ്പെട്ട ആളുകൂടിയാണ് ബോബി ചെമ്മണ്ണൂര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളില്‍ പലതും ഏറെ ഉപയോഗപ്പെട്ടിട്ടുള്ളതും ട്രോള്‍മാര്‍ക്ക് തന്നെ.
ഏറ്റവും ഒടുവില്‍ കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ആ അഭിമുഖത്തിന്റെ വീഡിയോ പോലും ട്രോളായി ട്രോള്‍ മലയാളം എന്ന ട്രോള്‍ ഗ്രൂപ്പില്‍ ഇറങ്ങിക്കഴിഞ്ഞു. ഒരുപക്ഷേ, യഥാര്‍ത്ഥ അഭിമുഖം കണ്ടതില്‍ എത്രയോ അധികം പേരാണ് ആ ട്രോള്‍ വീഡിയോ കണ്ടിട്ടുള്ളത്. ബോബി ചെമ്മണ്ണൂര്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം... ഒടുവില്‍ ആ ട്രോള്‍ വീഡിയോയും കാണാം.
എഴുന്നേറ്റ ഉടന്‍- സ്വന്തം റെസീപ്പിയില്‍!
രാവിലെ ഇത്തിരി വൈകി എഴുന്നേല്ക്കുന്ന ശീലം ആണ് ബോബി ചെമ്മണ്ണൂരിനുള്ളത്. എഴുന്നേറ്റ് പല്ല് തേച്ച് കഴിഞ്ഞാല്‍ ഒരു കുപ്പി വെള്ളം അകത്താക്കും. വെറും വെള്ളം അല്ല, അദ്ദേഹത്തിന്റെ സ്വന്തം റെസീപ്പിയില്‍ തയ്യാറാക്കിയ വെള്ളം ആണത്. നെല്ലിക്ക, ഇഞ്ചി, കാന്താരി മുളക്, ഉപ്പ്, തുളസി തുടങ്ങി പലപല സാധനങ്ങള്‍ ചേര്‍ത്താണ് ഈ വെള്ളം തയ്യാറാക്കുന്നത്. ഇത് കുടിച്ച് കഴിയുന്നതോടെ വയര്‍ ശരിക്കും ക്ലീന്‍ ആകുമത്രെ. തന്റെ ഒരുപാട് ആരോഗ്യ രഹസ്യങ്ങളില്‍ ഒന്നാണിത് എന്നാണ് ബോബി ഇതിനെ വിശേഷിപ്പിക്കുന്നത്.
ടെന്നീസ്, ഓട്ടം, കുങ്ഫു
രാവിലെ പത്രം വായന കഴിഞ്ഞാല്‍ ഉടന്‍ ബ്രേക്ക് ഫാസ്റ്റ് ആണ്. അത് കഴിഞ്ഞാല്‍ ചിലപ്പോള്‍ ടെന്നീസ് കളിക്കും. ചിലപ്പോള്‍ ഓടും. ചില ദിവസങ്ങളില്‍ വൈകുന്നേരും കുങ്ഫു പ്രാക്ടീസിങ്ങും ഉണ്ടാകുമത്രെ! ചില ദിവസം ഡാന്‍സും ഉണ്ടാകും.
ബോബി ചെമ്മണ്ണൂരിന്റെ ഒരു മുഴുവന്‍ ദിവസവും ഉള്പ്പെടുത്തുയാണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. രാവിലത്തെ വെള്ളം കുടി ഒരു തുടക്കം മാത്രമാണ്.
സ്കൂള്‍ തൊട്ടേ സ്പോര്‍ട്സ്മാന്‍!
പലര്‍ക്കും പല താത്പര്യങ്ങളുണ്ടാകും. എന്നാല്‍ ഒരേ സമയം ഫുട്ബോളിലും ടെന്നീസിലും കുങ്ഫുവിലും ഓട്ടത്തിലും ഒക്കെ താത്പര്യം ഉണ്ടാകുന്ന ആളുകളുണ്ടോകുമോ എന്ന് ഏത് അവതാരകയ്ക്കും സംശയം തോന്നാം. പക്ഷേ, സ്കൂള്‍ കാലം തൊട്ടേ സ്പോര്‍ട്സ്മാന്‍ ആയിരുന്ന ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തില്‍ അത്തരം ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ലെന്ന് അഭിമുഖം കണ്ട് തീര്‍ത്താല്‍ നമുക്ക് തോന്നിപ്പോകും.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഹൈജമ്പും ഓട്ടവും ആയിരുന്നു പ്രധാനം. പിന്നീട് ഓരോന്നോരോന്നായിട്ട് വന്നുകയറിയതാണ്.
സിനിമ കണ്ടുകണ്ട്... കള്ളക്കടത്തും ബലാത്സംഗവും ഒഴികെ!
സിനിമ കാണുന്നതുകൊണ്ടാവും ഇങ്ങനെ ഒക്കെ ആയത് എന്നാണ് ബോബി തന്നെ വിശ്വസിക്കുന്നത്. ഒന്നാംക്ലാസ്സ് മുതലേ എല്ലാ മലയാള സിനിമകളും കാണാറുണ്ടായിരുന്നത്രെ. സിനിമയില്‍ പിന്നെ എല്ലാം ഉണ്ടാകുമല്ലോ... ആക്ഷനും സ്റ്റണ്ടും ബിസിനസ്സും പ്രേമവും എല്ലാം...
എന്തായാലും സിനിമയില്‍ നിന്ന് കള്ളക്കടത്തും ബലാത്സംഗവും ഒന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. മാതൃകാപരമായ കാര്യങ്ങള്‍ മാത്രം സിനിമയില്‍ നിന്ന് പകര്‍ത്തിയ ആളാണ് ബോബി താന്‍ എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്.
സിനിമ കണ്ടുകഴിഞ്ഞാല്‍ വീട്ടില്‍ വന്ന് അതിലെ കാര്യങ്ങളെല്ലാം പ്രാക്ടീസ് ചെയ്ത് നോക്കാറും ഉണ്ട്.
സിനിമയില്‍ കുറേ ചാന്‍സ് കിട്ടി
ഇപ്പോള്‍ എത്ര സിനിമ വേണമെങ്കിലും നിര്‍മിക്കാന്‍ ശേഷിയുള്ള ആളാണ് ബോബി ചെമ്മണ്ണൂര്‍. എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കണം എന്നൊന്നും തോന്നിയില്ലെന്നാണ് അഭിമുഖകാരിയുടെ സംശയം.
ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നാണ് ബോബി തന്നെ പറയുന്നത്. പക്ഷേ, എന്തുകൊണ്ടോ സിനിമയില്‍ അഭിനയിക്കാന്‍ അത്ര ഇഷ്ടമില്ലത്രെ! അഭിനയിക്കാനല്ല, അനുഭവിക്കാനാണ് ഇഷ്ടം!
ബോബി ചെമ്മണ്ണൂര്‍ ചെയ്താല്‍ മാത്രമേ ശരിയാവൂ എന്ന രീതിയില്‍ ഒരു വലിയ സംവിധായകന്റെ ഭാഗത്ത് നിന്ന് ഓഫര്‍ വന്നാലും ചെയ്യില്ല. സിനിമയും ഇല്ല രാഷ്ട്രീയവും ഇല്ല!
ഭയങ്കര മൂഡ് ആണെങ്കില്‍... ഒരു അഞ്ചാറ് മണിക്കൂറൊക്കെ!!!
ടെന്നീസ് കളിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസം ആകുന്നതേയുള്ളു. ടെന്നീസും ഓട്ടവും ഒക്കെ ആയി രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഉണ്ടാകും വര്‍ക്ക് ഔട്ടും പ്രാക്ടീസും ഓക്കെ. പിന്നെ ഭയങ്കര മൂഡ് ആണെങ്കില്‍ അഞ്ചാറ് മണിക്കൂറൊക്കെ വര്‍ക്ക് ഔട്ട് തന്നെ ആയിരിക്കും!
പക്ഷേ, അങ്ങനെ ചെയ്യുന്നത് കൊണ്ട് ബോബി ചെമ്മണ്ണൂര്‍ ക്ഷീണിക്കുകയൊന്നും ഇല്ല. കൂടുതല്‍ എനര്‍ജറ്റിക് ആവുകയേ ഉള്ളൂ.
ആര്യവേപ്പും മഞ്ഞളും ചേര്‍ത്തൊരു പ്രയോഗം
വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണിക്കും എന്നൊക്കെ മടിയന്മാര് പറയുന്നത്. ബോബി ചെമ്മണ്ണൂരിന്റെ എനര്‍ജി ലെവല്‍ കൂട്ടുകയാണ് അത് ചെയ്യുന്നത്. പിന്നെ ഈ സ്റ്റാമിനയ്ക്ക് പിന്നില്‍ ഒരു ചെറിയ സൂത്രവും ഉണ്ട്.
ആര്യവേപ്പും മഞ്ഞളും ചേര്‍ത്ത് അരച്ചിട്ട്, അത് ഒരു കുരുമുളകിന്റെ വലിപ്പത്തില്‍ എല്ലാം ദിവസവും കഴിക്കും. ആദ്യം ഇത്തിരി കൈപ്പ് ഒക്കെ തോന്നും. പക്ഷേ, കുറച്ച് കഴിയുമ്പോള്‍ അത് മധുരം ആയിട്ട് മാറും.
ഈ സാധനം വര്‍ഷങ്ങളോളം കഴിച്ചിട്ടുള്ള ഒരു സ്വാമിയായ ഫ്രണ്ട് ഉണ്ട് ബോബി ചെമ്മണ്ണൂരിന്. ആ സ്വാമിയെ മൂര്‍ഖന്‍ കടിച്ചിട്ട് പോലും ഒന്നും സംഭവിച്ചിട്ടില്ലത്രെ!
ഡ്രൈവര്‍ക്ക് ശമ്പളം 65,000!!!
ബോബി ചെമ്മണ്ണൂരിനൊപ്പം ഇപ്പോഴുള്ള ഡ്രൈവര്‍ 11 വര്‍ഷമായി കൂടെ ഉള്ള ആളാണ്. അദ്ദേഹത്തിനും ബോബിയെ കുറിച്ച് നല്ലതേ പറയാനുള്ളൂ.
ബോംബേയില്‍ ബസ്സ് ഓടിച്ചിരുന്ന ആളായിരുന്നു. അന്ന് നാലായിരത്തി അഞ്ഞൂറ് രൂപയായിരുന്നു ശമ്പളം. ഇപ്പോള്‍ മാസം അറുപത്തായ്യായിരം രൂപയോളം ശമ്പളം ആയി കിട്ടുന്നുണ്ട്.
വെറും ഒരു ഡ്രൈവര്‍ അല്ല. അത്രയും വിശ്വസ്തനാണ്. ഒരു കാര്യസ്ഥനെ പോലെ ആണ്. ബോബിയുടെ എല്ലാ കാര്യങ്ങളും അത്രയ്ക്കും ശ്രദ്ധിക്കുന്ന ആളും ആണ്.
25 കിലോമീറ്റര്‍ ഓട്ടം!!!
തൃശൂരിലെ ശോഭാ സിറ്റിയില്‍ ആയിരുന്നു നടത്തം, അല്ലെങ്കില്‍ രാവിലത്തെ ഓട്ടം. സാധാരണ ഗതിയില്‍ ഒരു പതത് കിലോമീറ്റര്‍ ആണ് ദിവസവും ഓടുക. മൂഡ് ഓഫ് ആണെങ്കില്‍ അത് ആറോ, എട്ടോ ആയി കുറയും.
പക്ഷേ, നല്ല മൂഡ് ആണെങ്കില്‍ 25 കിലോമീറ്റര്‍ ഒക്കെ ദിവസം ഓടിക്കളയും ബോബി ചെമ്മണ്ണൂര്‍. രക്തദാനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിയ ഒരാളെ സംബന്ധിച്ച് 25 കിലോമീറ്റര്‍ ഒന്നും ഒരു ദൂരമേ അല്ല എന്നതാണ് സത്യം. 812 കിലോമീറ്റര്‍ അന്ന് ഓടിയിട്ട് യുണീക്ക് ലോക റെക്കോര്‍ഡ് ഹോള്‍ഡര്‍ ആയിട്ടുള്ള ആളാണ് ബോബി ചെമ്മണ്ണൂര്‍.
12 സെക്കന്റില്‍ 100 മീറ്റര്‍ ഓട്ടം
ജോഗിങ് മാത്രമല്ല കേട്ടോ ബോബി ചെമ്മണ്ണൂരിന്റെ പ്രത്യേകത. അതിവേഗ ഓട്ടത്തിലും ആള് പുലിയാണ്. 12-13 സെക്കന്റില്‍ ഒക്കെ 100 മീറ്റര്‍ ഓടാന്‍ കഴിവുള്ള ആളാണ്. പക്ഷേ, അത് ഒരു റെക്കോര്‍ഡ് ഒന്നും ആയിട്ടില്ല.
100 മീറ്ററിലെ ലോക റെക്കോര്‍ഡ് ജമൈക്കക്കാരനായ ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്. 9.57 സെക്കന്റില്‍ ആയിരുന്നു 2009 ല്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്തത്. ഒരു ഇന്ത്യക്കാരന്റെ റെക്കോര്‍ഡ് ഇക്കാര്യത്തില്‍ അനില്‍ കുമാര്‍ പ്രകാശിന്റെ പേരിലാണ്. 10.21 സെക്കന്റില്‍ ആയിരുന്നു 2000 ല്‍ അനില്‍കുമാര്‍ ഈ റെക്കോര്‍ഡ് ഇട്ടത്.
ഇതെല്ലാം വച്ച് നോക്കുമ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ ഓട്ടം തീരെ നിസ്സാരമല്ല. അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ത്യക്ക് ഒരുപാട് മെഡലുകള്‍ നേടിത്തരാമായിരുന്നു.
വീഡിയോ കണ്ടപ്പോള്‍ മറഡോണ ഒറ്റക്കെട്ടിപ്പിടിത്തം... സംഗതി ഓക്കെ!
മറഡോണയെ കാണണം എന്നത് വലിയ ആഗ്രഹം ആയിരുന്നു. ദുബായില്‍ വച്ചാണ് ആദ്യം അത് നടന്നത്. സെക്രട്ടറി വഴിയായിരുന്നു സംസാരിച്ചത്. ബ്രാന്‍ഡ് അംബാസഡര്‍ ആകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആലോചിച്ച് പറയാം എന്നായിരുന്നു മറഡോണ മറുപടി പറഞ്ഞത്.
അപ്പോഴാണ് ബോബി തന്റെ ലാപ്പ് ടോപ് തുറന്ന് കുറച്ച് വീഡിയോസ് കാണിച്ചത്. ബോബിയുടെ ആക്ഷന്‍സ്, ഡാന്‍സ്, പിന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.... ഇതെല്ലാം കണ്ടപ്പോള്‍ മറഡോണ ഒറ്റ കെട്ടിപ്പിടിത്തം ആയിരുന്നു.
ബ്രാന്‍ഡ് അംബാസഡര്‍ ആകാനും ഉദ്ഘാടനത്തിന് വരാനും അപ്പോള്‍ തന്നെ സമ്മതിക്കുകയും ചെയ്തു.
അഞ്ചാംക്ലാസ്സുകാരന്റെ നിഷ്കളങ്ക
നിഷ്കളങ്കത വച്ച് നോക്കുമ്പോള്‍ മറഡോണ ഒരു അഞ്ചാം ക്ലാസ്സിലേ എത്തിയിട്ടുള്ളൂ എന്നാണ് ബോബി പറയുന്നത്. അത്രയും നല്ല മനുഷ്യനാണ്, ഒരു നുണ പോലും പറയാത്ത ആള്. പക്ഷേ ദേഷ്യം വന്നാലോ, പെട്ടെന്ന് ചൂടാവുകയും ചെയ്യും പിന്നെ സ്നേഹം വന്നാല്‍ കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്ന ഒരു മനുഷ്യന്.
കേരളത്തില്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. തലേന്ന് രാത്രി ഹോട്ടലിന് പുറത്ത് ആരാധകരുടെ ബഹളം കാരണം മറഡോണ ഉറങ്ങിയിരുന്നില്ല. രാവിലെ ഏഴ് മണിക്കാണ് ഉറക്കം തുടങ്ങിയത്. പിന്നെ ഒമ്പതരയ്ക്ക് വിളിച്ചപ്പോള്‍ ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് മാറ്റി വയ്ക്കാന്‍ ആയിരുന്നത്രെ ആവശ്യപ്പെട്ടത്.
കണാതായാല്‍ ആളുകള്‍ ആത്മഹത്യ ചെയ്യും എന്നൊക്കെ പറഞ്ഞപ്പോള്‍ ആണത്രെ കക്ഷിയ്ക്ക് ഇത്തിരി സഹതാപം തോന്നിയത്. ഒടുവില്‍ പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 12 മണി ആകുമ്പോഴാണ് മറഡോണയെ അവിടെ എത്തിക്കാന്‍ കഴിഞ്ഞത്.
വിമര്‍ശനവും ട്രോളും ഇഷ്ടം
മിമിക്രി വേദികളില്‍ ഒക്കെ ഒരുപാട് കളിയാക്കപ്പെട്ടിട്ടുള്ള ആളാണ് ബോബി. ട്രോളുകളുടെ കാര്യം ആണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. എന്നാല്‍ അതൊന്നും ബോബിക്ക് ഒരു പ്രശ്നമേ അല്ല.
വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. വിമര്ശിക്കപ്പെടണമെങ്കില് എന്തെങ്കിലും കാരണവും വേണമല്ലോ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കേരളത്തില്‍ നാല് കോടി ജനങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത് പത്തോ നൂറോ പേരെ മാത്രമാണ്.
നമുക്കെന്തെങ്കിലും അപാകങ്ങളുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരം കൂടിയാണ് വിമര്‍ശനങ്ങള്‍ എന്നും ബോബി കരുതുന്നു. ബോബിയുടെ കിടിലന്‍ കുങ്ഫൂ പ്രകടനത്തോടെ ആണ് അഭിമുഖം അവസാനിക്കുന്നത്.
ആ ട്രോള്‍ വീഡിയോ
ഇതൊക്കെ ആണ് കൗമുദി ടിവിയില്‍ വന്ന അഭിമുഖത്തിലെ കാര്യങ്ങള്‍. ഇനി ഇത് വച്ച് ട്രോള്‍ മലയാളം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട ആ ട്രോള്‍ വീഡിയോ കൂടി കാണാം...