മലയാളം തുടങ്ങുന്ന അക്ഷരം അ, മിമിക്രിയുടെ ആദ്യാക്ഷരവും അ അഥവാ അബി... അബിയെ ഇരുത്തി ജയസൂര്യ പറഞ്ഞത്!!
ഒരു കലാകാരൻ ജീവിച്ചിരിക്കുമ്പോൾ അവനെ ഉപദ്രവിച്ചിട്ട്, മരിച്ചുകഴിഞ്ഞ് ആനയാണ് ചേനയാണ് കോനയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല. അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാണ്. പുച്ഛം. - സിനിമാ ചിരിമാ എന്ന ടി വി പ്രോഗ്രാമിൽ മിമിക്രി താരം അബി തിലകനെ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ചർച്ചയാകുകയാണ്.
ജയസൂര്യയുടെ അനുമോദനം
മലയാള അക്ഷരം തുടങ്ങുന്നത് അയിലാണ്. മലയാളം മിമിക്രിയുടെ ആദ്യാക്ഷരവും അ തന്നെ, അബി. - സിനിമാ ചിരിമാ വേദിയിൽ അബി വരുമ്പോൾ നടൻ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇത്. മലയാള സിനിമയിലേക്കും മിമിക്രിയിലേക്കും ജയസൂര്യ എത്തിപ്പെടാനുണ്ടായ പ്രചോദനം എന്നാണ് സിദ്ദിഖ് അബിയെക്കുറിച്ച് ഈ വേദിയിൽ പറഞ്ഞത്.
അബിയുടെ പ്രതികരണം
ജയസൂര്യയെ പോലെ ഒരു നടന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു വാക്ക് കേൾക്കാനുണ്ടായതിൽ വലിയ സന്തോഷമാണ് അബി പ്രകടിപ്പിച്ചത്. ചെകുത്താനും കടലിനും ഇടയിൽ എന്ന് ജയസൂര്യ പറയുമ്പോൾ, എന്നെ കടലാക്കിയത് കൊണ്ട് കുഴപ്പമില്ല എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് അബി പറയുന്നത്. ജയസൂര്യയുമായുള്ള ആത്മബന്ധം അബി പറയുകയുണ്ടായി.
ഏറ്റവും കടപ്പാട് ജയസൂര്യയോട്
മലയാള സിനിമയിൽ തനിക്ക് ഏറ്റവും കടപ്പാടുള്ളത് ജയസൂര്യയോടാണ് എന്നാണ് അബി പാതി തമാശയായും പാതി കാര്യമായും പറയാറുള്ളത്. അതിന് കാരണമോ, ഒരു പരിപാടി കഴിഞ്ഞ ശേഷം തൃപ്പൂണിത്തുറയിൽ വെച്ച് തനിക്ക് കിട്ടേണ്ട അടി നെഞ്ചുംവിരിച്ച് ജയസൂര്യ തടഞ്ഞ അനുഭവവും അബി വിവരിച്ചു. വേദിയിലും സദസ്സിലും പൊട്ടിച്ചിരിയുണർത്തി ഈ വാക്കുകൾ.
ജയസൂര്യ വന്ന വഴി
അബിയുടെ ടീമിൽ കയറിപ്പറ്റാൻ വേണ്ടി താൻ നടത്തിയ സാഹസങ്ങൾ ജയസൂര്യയും മറന്നിട്ടില്ല. പണ്ടൊക്കെ അബീക്കാ എവിടുണ്ട് എന്ന് പറഞ്ഞ് ജയസൂര്യ തന്നെ വിളിക്കുമായിരുന്നു എന്ന് അബിയും പറഞ്ഞു. മിമിക്രിക്കാരനായും സിനിമാക്കാരനായുമൊക്കെ ഞാനിങ്ങനെ നിക്കാൻ കാരണം തന്നെ അബിയാണെന്ന് ജയസൂര്യ പറയുന്നു.
കൊച്ചിൻ സാഗറിലെ അനുഭവം
അബിയെയും മറ്റും കാണാൻ വേണ്ടി കൊച്ചിൻ സാഗറിൽ പോയിരുന്ന കാര്യവും ജയസൂര്യ പറഞ്ഞു. സലിം കുമാറിനെയൊക്കെ അങ്ങനെ പരിചയപ്പെട്ടതാണ്. അബിക്കയൊക്കെ വലിയ തിരക്കായിരുന്നു അന്ന്. അവിടെ സെക്രട്ടറി സുനില്‍ പൊറോട്ടയും ചാറും ബീഫും ഒക്കെ വാങ്ങിത്തരുന്ന കാര്യമൊക്കെ ജയസൂര്യ തുറന്ന് പറയുന്നു.
മറ്റാരും പറയാത്തത്
"അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്..." - മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അബിയുടെ മരണവാർത്തയറിഞ്ഞ് ഫേസ്ബുക്കിൽ കുറിച്ചപ്പോൾ എന്തുകൊണ്ട് ഇത് പണ്ടേ പറഞ്ഞില്ല എന്ന് ആളുകൾ ചോദിച്ചിരുന്നു. മരണത്തിനും മുമ്പ് അബിക്ക ഈ വാക്ക് മമ്മൂക്കയിൽ നിന്ന് ഒരിക്കലെങ്കിലും കേട്ടിരുന്നെങ്കിൽ അബിക്ക അത് ഓസ്കറിനേക്കാൾ മുകളിൽ നിൽക്കുന്ന അംഗീകാരമായി മനസ്സിൽ സൂക്ഷിച്ചേനേ - എന്നാണ് സോഷ്യല്‍ മീഡിയയിൽ പറഞ്ഞത്.
അബി തന്നെ പറഞ്ഞു
മരണശേഷമുള്ള ഇത്തരം അംഗീകാരവാക്കുകൾ അർഹതപ്പെട്ടവന്റെ മുന്നിൽ വ്യഥാവിലായിപ്പോകുന്നതിന്റെ വിഷമം - അതാണ് അബിയുടെ കാര്യത്തിൽ സംഭവിച്ചത്. എന്നാൽ അബിക്ക് ഇക്കാര്യം അറിയാമായിരുന്നു എന്ന് വേണം കരുതാൻ. മരിച്ച് കഴിഞ്ഞിട്ടല്ല ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ അംഗീകരിക്കേണ്ടത് എന്ന് അബി തന്നെ പറഞ്ഞിട്ടുണ്ട്.
ഇതായിരുന്നു ആ വാക്കുകൾ
ഒരു കലാകാരൻ ജീവിച്ചിരിക്കുമ്പോൾ അവനെ ഉപദ്രവിച്ചിട്ട്, മരിച്ചുകഴിഞ്ഞ് ആനയാണ് ചേനയാണ് കോനയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല. അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാണ്. പുച്ഛം - സിനിമാ ചിരിമാ എന്ന ടി വി പ്രോഗ്രാമിൽ മിമിക്രി താരം അബി തിലകനെ അവതരിപ്പിച്ചുകൊണ്ടാണ് ഈ വാക്കുകൾ പറഞ്ഞത്.