മോഹൻ ഭാഗവതിന് വിലക്ക് നിയമമോ പിണറായി വിജയന്റെ ആർഎസ്എസ് വിരോധമോ?
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇപ്പോഴും രണ്ട് അഭിപ്രായത്
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇപ്പോഴും രണ്ട് അഭിപ്രായത്തിലാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ സ്വകാര്യ വ്യക്തികൾ പതാക ഉയർത്തരുതെന്ന് മോഹൻ ഭാഗവതിനെ വിമർശിക്കുന്നവർ പറയുന്നു.
എന്നാൽ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്കൂളിൽ പതാക ഉയർത്തിയതിൽ എന്താണ് തെറ്റെന്ന് മറുപക്ഷം വാദിക്കുന്നു. മോഹൻ ഭാഗവതിനെ ദേശീയപതാക ഉയർത്താൻ പോലും സമ്മതിക്കാത്തതിന് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിന്റെ ആർ എസ് എസ് വിരോധമാണെന്നും അഭിപ്രായമുണ്ട്. ഈ വിഷയത്തിൽ ശങ്കു ദാസ് എഴുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിങ്ങനെ...
അങ്ങനെ ഒരു വിലക്കുണ്ടോ?
വിലക്ക് ലംഘിച്ചു ദേശീയ പതാക ഉയർത്തിയതിനെ അപലപിക്കും മുമ്പ് അതാരുടെ വകയായുള്ള വിലക്കാണ് എന്നു കൂടി പറയണമല്ലോ. നിയമത്തിന്റെ വിലക്കോ അതോ പിണറായി വിജയൻറെ വിലക്കോ? ജനപ്രതിനിധികൾ അല്ലാത്തവർ ദേശീയ പതാക ഉയർത്തുന്നതിനെ രാജ്യത്തെ നിയമം എന്തായാലും വിലക്കിയിട്ടില്ല.
സർസംഘചാലകന് മാത്രം എന്ത് വിലക്ക്?
2002ൽ നിലവിൽ വന്ന ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരം സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ പതാക ഉയർത്താനുള്ള സ്വാതന്ത്ര്യമുണ്ട്. 2004ൽ സുപ്രീം കോടതി ദേശീയ പതാക ഉയർത്തുക എന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19ന് കീഴിൽ വരുന്ന പൗരന്റെ മൗലിക അവകാശമാണെന്ന് വിധിച്ചിട്ടുമുണ്ട്. അങ്ങനെയാവുമ്പോൾ പിന്നെ സർസംഘചാലകന് മാത്രം ദേശീയ പതാക ഉയർത്താൻ എന്ത് വിലക്കാണുള്ളത്?
പിണറായി സർക്കാരിന്റെ വിലക്ക്
അത് നിയമത്തിന്റെ വിലക്കല്ല, പിണറായി സർക്കാരിന്റെ വിലക്കാണ്. ആ വിലക്ക് മോഹൻ ഭാഗവത് എന്ന വ്യക്തിയെ മാത്രമുദ്ദേശിച്ച് സൃഷ്ടിച്ചിട്ടുള്ളതുമാണ്. പാലക്കാട് കർണകിയമ്മൻ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനും ദേശീയ പതാക ഉയർത്താനും തുടർന്ന് കുട്ടികളോട് സംവദിക്കാനും മോഹൻ ഭഗവത് എത്തുന്നു എന്നൊരു വിവരം കിട്ടുന്നു. എന്നാൽ പിന്നെ അതൊന്ന് കല്ലത്താക്കണമല്ലോ എന്ന് വിചാരിച്ച് ദൃതിയിൽ ഒരുത്തരവിറക്കുന്നു.
ഇതാണാ ഉത്തരവ്
"എയ്ഡഡ് സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പ്രധാന അധ്യാപകനോ ജനപ്രതിനിധിയോ മാത്രമേ പതാക ഉയർത്താൻ പാടുള്ളൂ"!! മതിയല്ലോ. തൽക്കാലത്തെ ആവശ്യം നടന്നു! കഴിഞ്ഞ വർഷങ്ങളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറുകളിൽ ഒന്നും ഇങ്ങനെയൊരു നിഷ്കർഷയില്ല. ഈ വർഷം ഓഗസ്റ്റ് പത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലും ഇങ്ങനെയൊരു നിഷ്കർഷയില്ല.
ഇതാണോ സംഭവിച്ചത്?
പക്ഷെ മോഹൻ ഭഗവത് വരുന്നുവെന്ന് അറിഞ്ഞതോടെ ഓഗസ്റ്റ് പത്തിലെ സർക്കുലർ ഒക്കെ കാറ്റിൽ പറത്തി ആഘോഷത്തലേന്ന് സർക്കാർ പുതിയൊരു ഉത്തരവങ്ങിറക്കുകയാണ്. ഇന്നലെ രാത്രി 11 മണിക്കാണ് സർക്കാർ ഉത്തരവിന്റെ കാര്യം അറിയിച്ചു കൊണ്ട് ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ഡെപ്യുട്ടി തഹസിൽദാർ, ഡി.ഡി.ഇ എന്നിവർക്ക് കളക്ടർ കത്ത് നൽകുന്നത്.
ഒരു മണിക്കാണോ ഉത്തരവ്?
സർക്കാർ ഉത്തരവിന്റെ ലംഘനം ആകും എന്നതിനാൽ മോഹൻ ഭാഗവതിനെ കൊണ്ട് പതാക ഉയർത്തിക്കരുത് എന്ന ജില്ലാ അധികാരികളുടെ നിർദ്ദേശം സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പാൾക്കും ലഭിക്കുന്നത് ഇന്ന് പുലർച്ചെ ഒരു മണിക്കും. കേരളത്തിലെ വേറേതെങ്കിലും ജില്ലയിൽ ഇതുപോലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നടക്കാനിരിക്കുന്ന സ്കൂളുമായി ബന്ധപ്പെട്ടവരെ രാത്രി ഒരു മണിക്ക് ഉറക്കപ്പായിൽ നിന്ന് വിളിച്ചുണർത്തി കളക്ടറുടെ നിർദ്ദേശം അറിയിക്കുന്ന ഏർപ്പാട് ഇന്നലെ നടന്നിരിന്നോ?
ഇത് ഉത്തരവോ നിയമമോ
ഒരു സാധ്യതയും കാണുന്നില്ല. കാരണം അത് പാലക്കാട് ജില്ലയിലെ ഒരു പ്രത്യേക സ്കൂളിൽ നടക്കാനിരിക്കുന്ന ചടങ്ങിനെ മാത്രം ലക്ഷ്യം വെച്ച് ഇറങ്ങിയ ഉത്തരവാണ്. ഒരു വ്യക്തിയെ വിലക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ആ ഉത്തരവിനെ നിയമം എന്നാണോ വിളിക്കേണ്ടത് എന്നതാണിവിടുത്തെ പ്രധാന ചോദ്യം. "An Unjust Law is No Law At All" എന്നൊരു ലീഗൽ മാക്സിം തന്നെയുണ്ട്. "നീതിയുക്തമല്ലാത്ത നിയമം നിയമമേ അല്ല തന്നെ" എന്നാണതിന്റെ മലയാളം.
വ്യക്തിവിരോധമാണോ
അപ്പോളിവിടെ ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ വിഭാഗം ജനങ്ങളോടും നീതി ചെയ്യുമെന്ന് സഗൗരവം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റൊരു സർക്കാർ ഒരു പ്രത്യേക വ്യക്തിയോടുള്ള വിരോധം തീർക്കാൻ വേണ്ടി മാത്രം തട്ടികൂട്ടിയിറക്കിയൊരു കൽപ്പനക്ക് ഏത് ന്യായ വിചാരണയെ അതിജീവിച്ചാണ് നിയമം എന്ന പദവി അവകാശപ്പെടാൻ സാധിക്കുക?
ഇത് നിയമമല്ല തിട്ടൂരം
അത് നിയമമല്ല.. നിയമത്തിന്റെ സാധുതയോ കീഴ്വഴക്കത്തിന്റെ പിൻബലമോ ഇല്ലാത്ത, പക്ഷപാതപൂർണ്ണവും വിദ്വേഷത്തിൽ മാത്രം അധിഷ്ഠിതവുമായ, അധികാര ദുർവിനിയോഗത്തിന്റെ ഉല്പന്നമായൊരു തിട്ടൂരമാണ്. അതിനെ അനുസരിച്ചില്ലെങ്കിൽ ജയിലിൽ അടക്കും എന്നാണ് ഭീഷണിയെങ്കിൽ, അങ്ങനെ ജയിൽ കിടക്കുന്നത് തന്നെയാണ് നൂറ് വട്ടം അഭിമാനകരം. അതിനെ അനുസരിച്ചാൽ മാത്രം സ്വതന്ത്രനായി നടക്കാം എന്നാണ് പ്രലോഭനമെങ്കിൽ, ആ അനുസരണ തന്നെയാണ് അടിമത്തം.
വൈറലായ പോസ്റ്റ്
അന്യായമായ കൽപ്പനകൾ അടിച്ചേൽപ്പിച്ചിരുന്ന ഭരണകൂടത്തിന്റെ നിയമങ്ങളെ ധിക്കരിച്ചും വിലക്കുകളെ ലംഘിച്ചും ജയിലറകളെ പരിഹസിച്ചും തന്നെ നേടിയെടുത്തതാണ് നമ്മളീ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ പതാക ഇവിടെ ഉയരേണ്ടത് ഇത്തരം അന്യായമായ വിലക്കുകളെ ലംഘിച്ചു തന്നെയാവണം. - ആയിരത്തിയഞ്ഞൂറിലധികം പേർ ലൈക്ക് ചെയ്യുകയും നൂറ് കണക്കിന് പേർ ഷെയർ ചെയ്യുകയും ചെയ്ത പോസ്റ്റ് വലിയ ചര്‍ച്ചകൾക്കാണ് വഴിവെക്കുന്നത്.