'ചുഞ്ചു നായര്‍' വെറുമൊരു 'നായര്‍' പൂച്ചയല്ല.... 18 വര്‍ഷം കൂടെയുണ്ടായിരുന്നു മകള്‍
Recommended Video
മുംബൈ/തിരുവനന്തപുരം: ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ വന്ന ഒരു ചരമവാര്‍ഷിക പരസ്യം കേരളത്തില്‍ ഇത്രയേറെ ചര്‍ച്ചയാകും എന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. ഒരു വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം ആയിരുന്നെങ്കില്‍ പോലും അത് ചര്‍ച്ചയാവില്ലായിരുന്നു. എന്നാല്‍ പൂച്ചയുടെ പേരിനൊപ്പം 'നായര്‍' എന്ന ജാതിവാല് കൂടി കണ്ടതോടെയാണ് സോഷ്യല്‍ മീഡിയ ഉണര്‍ന്നത്. പിന്നെ ട്രോളുകളുടെ പൊടിപൂരം ആയിരുന്നു.
മുട്ടന്‍ കോമഡിയായ ഒരു ചരമവാർഷികം!!! ചുഞ്ചു നായർ പൂച്ചയ്ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല... മരണകാരണം!!!
വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളേക്കാള്‍ ഏറെ സ്നേഹിക്കുന്നവരുടെ ഒരുപാട് കഥകള്‍ ഈ ലോകത്തിന് പറയാനുണ്ടാവും. സ്വന്തം കുട്ടികളെ പോലെ ഒരു പൂച്ചയെ സ്നേഹിച്ച കഥയാണ് 'ചുഞ്ചു നായരെ' വര്‍ത്തിയവര്‍ക്കും പറയാനുള്ളത്.
പേരിനൊപ്പം വീട്ടുകാരുടെ ജാതിപ്പേര് കൂടി ചേര്‍ക്കപ്പെട്ടതിനാല്‍ ആ പൂച്ച ഒരു ട്രോള്‍ മീം ആയി മാറുന്നത് അത്ര സന്തോഷമുള്ള കാര്യമൊന്നും ആവില്ല. ടൈംസ് ഓഫ് ഇന്ത്യയില്‍ പരസ്യം നല്കിയ ആ വീട്ടുകാര്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു....
മൃഗമല്ല, മകള്‍
ചുഞ്ചു എന്ന ആ പൂച്ചയെ വളര്‍ത്തിയിരുന്നത് നവി മുംബൈയിലെ ഒരു മലയാളി കുടുംബം ആയിരുന്നു. വളരെ ചെറുപ്രായത്തിലാണ് പൂച്ചക്കുഞ്ഞ് അവരുടെ വീടിന് അടുത്ത് എത്തുന്നത്. പിന്നീട് അത് വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
ചുഞ്ചു തങ്ങള്‍ക്ക് ഒരു മൃഗമായിരുന്നില്ല, മകള്‍ തന്നെ ആയിരുന്നു എന്നാണ് വീട്ടുകാര്‍ മാതൃഭൂമിയോട് പറഞ്ഞത്. ഇപ്പോഴത്തെ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
18 വര്‍ഷം കൂടെയുണ്ടായ മകള്‍
സാധാരണ ഗതിയില്‍ ഒരു പൂച്ചയുടെ ശരാശരി ആയുസ്സ് 13 മുതല്‍ 14 വര്‍ഷം വരെ ആണ്. എന്നാല്‍ ചുഞ്ചു വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞത് നീണ്ട 18 വര്‍ഷങ്ങള്‍ ആണ്. അങ്ങനെ വരുമ്പോള്‍ പൂച്ചയോട് ആ വീട്ടുകാര്‍ക്കുണ്ടായ അടുപ്പം എത്രത്തോളം ആണെന്ന് ഊഹിക്കാവുന്നതേയുള്ളു.
മെയ് 26
2018 മെയ് 26 ന് ആയിരുന്നു ചുഞ്ചു മരിച്ചത്. അതിനും മാസങ്ങള്‍ക്ക് മുമ്പേ ശാരീരിക അവശതകള്‍ തുടങ്ങിയിരുന്നു. ഒരു പൂച്ചായുസ്സിനും അപ്പുറം ജീവിച്ചാണ് ചുഞ്ചു വിടപറഞ്ഞത്. അതിന് കാരണം ആ വീട്ടുകാരുടെ സ്നേഹവും പരിചരണവും ഒക്കെ തന്നെ ആയിരിക്കും.
'നായര്‍' ആയത് എങ്ങനെ
ചുഞ്ചുവിനെ മോളൂട്ടി എന്നാണ് വീട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. വെറും ഒരു പൂച്ചയായ ചുഞ്ചു എങ്ങനെ ചുഞ്ചു നായര്‍ ആയി എന്നതിനും വീട്ടുകാര്‍ക്ക് ഉത്തരമുണ്ട്.
ചുഞ്ചുവിനെ ചികിത്സിച്ചിരുന്ന മൃഗഡോക്ടര്‍ ആണ് പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തത്. ത്വന്തം മകളെ പോലെ സ്നേഹിക്കുന്ന പൂച്ചയുടെ പേരില്‍ നിന്ന് ആ ജാതിപ്പേര് എടുത്ത് കളയണം എന്ന് വീട്ടുകാര്‍ക്ക് ഒരിക്കലും തോന്നിയിട്ടും ഇല്ല.
തീരാത്ത ദു:ഖം
2018 മെയ് 26 ന് ചുഞ്ചു മരിച്ചു. മൃഗാശുപത്രിയിലെ വൈദ്യുത ശ്മശാനത്തില്‍ ആയിരുന്നു ചിഞ്ചുവിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരു ദിവസം പോലും ചുഞ്ചുവിനെ ഓര്‍ക്കാതെ കടന്നുപോയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഒരു വര്‍ഷം ഓണവും വിഷുവും അടക്കമുള്ള എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു.
ആര്‍ക്കായിരുന്നു പ്രശ്നം... എന്തായിരുന്നു പ്രശ്നം
ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ചരമവാര്‍ഷിക പ്രശ്നത്തില്‍ സത്യത്തില്‍ ആര്‍ക്കായിരുന്നു പ്രശ്നം? ജാതി ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇതിന് പ്രാധാന്യമില്ലെന്ന് തീര്‍ത്തും പറഞ്ഞുകൂട. എന്നാല്‍ പരസ്യം നല്‍കിയവര്‍ക്ക് അത്തരത്തില്‍ ഒരു താത്പര്യങ്ങളും ഉണ്ടായിരുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.