മേമന്റെ വധശിക്ഷയില്‍ പിടിച്ച് മതസ്പര്‍ധയുണ്ടാക്കാന്‍ എസ്ഡിപിഐ ശ്രമം?
മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന് വധശിക്ഷ. മുംബൈ കലാപത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ബാല്‍ താക്കറെയ്ക്ക് ദേശീയ പതാക - യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററാണ് ഇത്. ഇതേ പോലുള്ള ഒരുപാട് മെസേജുകള്‍ പരക്കുന്നുണ്ട്.
തങ്ങള്‍ വധശിക്ഷയ്ക്ക് എതിരാണ് എന്ന് പറഞ്ഞുതുടങ്ങുന്നവര്‍ രോഷാകുലരാകുന്നത് ബാല്‍ താക്കറെയെയും ഗുജറാത്ത് കലാപത്തില്‍ ആരോപിതരായ ബി ജെ പി നേതാക്കളെയും തൂക്കാത്തത് കൊണ്ടാണ് അല്ലാതെ യാക്കൂബ് മേമനെ തൂക്കിലേറ്റിയതല്ല. വധശിക്ഷയിലും ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും കൊണ്ടുവന്ന് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നത്.
അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിലേറ്റിയപ്പോഴും സമാനമായ പ്രചാരണങ്ങള്‍ നടന്നു. യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യാക്കൂബ് മേമന്റെ പേരിലും ഇരവാദം പ്രചരിപ്പിക്കുന്നതില്‍ എസ് ഡി പി ഐക്കാര്‍ തന്നെയാണ് മുന്നില്‍.
മുസ്ലീമായത് കൊണ്ടാണോ മേമന് വേണ്ടി കണ്ണീര്‍
ഒരു മുസ്ലിമായത് കൊണ്ടാണോ യാക്കൂബ് മേമന് വേണ്ടി ഇവര്‍ കണ്ണീരൊഴുക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ദില്ലിയില്‍ നടത്തിയ പ്രകടനത്തില്‍ നിന്നും.
എന്തുകൊണ്ട് ബാല്‍താക്കറെയെ തൂക്കിയില്ല
എന്തുകൊണ്ട യാക്കൂബ് മേമനെ തൂക്കി എന്നതല്ല ഇവരുടെ പ്രശ്‌നം. എന്തുകൊണ്ട് ബാല്‍താക്കറെയെ തൂക്കിയില്ല എന്നതാണ്. ബോംബെയിലെ മുസ്ലിം വിരുദ്ധ കലാപത്തിന് ആളും അര്‍ഥവും നല്‍കി നയിച്ച ബാല്‍ താക്കറെ മരിച്ചപ്പോള്‍ ദേശീയ പതാക പുതപ്പിച്ചു എന്നും ഇവര്‍ ആക്ഷേപിക്കുന്നു.
തൂക്കിയത് ബ്രാഹ്മണ സംഘപരിവാര്‍
യാക്കൂബ് മേമനും അഫ്‌സല്‍ ഗുരുവും ഒന്നുമല്ല തൂക്കിലേറ്റപ്പെട്ടത് എന്നും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയാണ് എന്നുമാണ് പരിദേവനം. അത് ചെയ്തത് സംഘപരിവാറും. നിലവിലുള്ള നിയമത്തിനകത്തുനിന്നും പരമാവധി ശിക്ഷയാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ഇതില്‍ സംഘപരിവാറിന് എന്ത് കാര്യം.
തൂക്കുകയര്‍ മുസ്ലിങ്ങള്‍ക്ക് മാത്രമോ
മുംബൈ സ്‌ഫോടനത്തിന് കാരണമായത് കലാപമാണ്. ഈ കലാപത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ എത്ര പേരെ ജയിലില്‍ അടച്ചു. എത്രപേരെ തൂക്കിക്കൊന്നു. ഇതെന്താ തൂക്കുകയര്‍ മുസ്ലിങ്ങള്‍ക്ക് മാത്രമാണോ - പച്ചയ്ക്കാണ് ചോദ്യം
ഇതെന്ത് നീതി
ന്യൂനപക്ഷ തീവ്രവാദി ഒന്നിനുപുറമേ മറ്റൊന്നായി സ്ഫോടനക്കേസുകളിൽ ആരോപിതനായി ആയുഷ്ക്കാലം ജയിലിൽ കിടക്കും, ഭൂരിപക്ഷ തീവ്രവാദി കൂട്ടക്കൊലകളുടെ പാപക്കറകൾ ഫോട്ടോഷോപ്പിലിട്ട് മായ്ച്ചുകളഞ്ഞ് വികസനനായകന്റെ പ്രതിഛായയുമണിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിലേക്ക് അനായാസം നടന്നടുക്കും - മറ്റൊരു കമൻറ് ഇങ്ങനെ.
ഗുജറാത്ത് കലാപവും വിഷയമാണ്
2022 ലെ ഗുജറാത്ത് കലാപത്തില്‍ ആരോപിതരായ ബി ജെ പി നേതാക്കള്‍ക്ക് നേരെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ തൂക്കിക്കൊല്ലണ്ടേ എന്നാണ് മറ്റൊരു ചോദ്യം.
അല്ലാത്തവരുമുണ്ട്
വധശിക്ഷയെ എതിര്‍ക്കുന്നത് കൊണ്ടുമാത്രം യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്
ട്രോളുകളും ഇഷ്ടം പോലെ
കിട്ടിയ തക്കം നോക്കി ട്രോളുന്നതിലും ഒട്ടും പിന്നിലല്ല ആളുകള്‍. ഒരു സാംപിള്‍ നോക്കൂ.