'വൺ' സിനിമയില്‍ മമ്മൂട്ടി പിണറായി വിജയനോ? പിണറായി സർക്കാരിനെ വെള്ളപൂശാനോ മെഗാസ്റ്റാർ സിനിമ? ഇതാ ഉത്തരം...
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വണ്‍'. സിനിമയുടെ ചിത്രീകരണം ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. കൊവിഡിന് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി സിനിമയാണ് 'വണ്‍'.
Recommended Video
കേരളത്തിന്റെ മുഖ്യമന്ത്രിയെ ആണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കാണിച്ചുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് മറ്റൊരു ചര്‍ച്ചയും തുടങ്ങിയത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പിണറായി വിജയന്‍ ആണോ, പിണറായി വിജന്‍ സര്‍ക്കാരിനെ വെള്ളപൂശാനാണോ ഈ സിനിമ എന്നൊക്കെയാണ് ചോദ്യങ്ങള്‍. അതിനോട് സിനിമയുടെ സംവിധായകന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു സന്തോഷ് വിശ്വനാഥന്റെ പ്രതികരണം.
കണ്ടാലല്ലേ പറയാന്‍ പറ്റൂ
സിനിമ പുറത്തിറങ്ങിയിട്ടില്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം സിനിമ കാണാത്ത ആളുകള്‍ പറയുന്നതാണ്. സിനിമ കണ്ടതിന് ശേഷം ഇത്തരം ഒരു അഭിപ്രായം പറഞ്ഞാല്‍ മാത്രമേ അത് ഓരോരുത്തരുടേയും വീക്ഷണമാണെന്നെങ്കിലും പറയാന്‍ പറ്റൂ എന്നാണ് സന്തോഷ് വിശ്വനാഥന്‍ പറയുന്നത്.
അങ്ങനെ തോന്നാനുള്ള കാരണം
ഒരുപക്ഷേ, മമ്മൂട്ടിയാണ് മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതുകൊണ്ടാകാം ചിലര്‍ക്ക് അത്തരത്തില്‍ തോന്നുന്നത് എന്നാണ് സന്തോഷിന്റെ അഭിപ്രായം. എന്തായാലും ഏതെങ്കിലും പ്രത്യേക വ്യക്തിയെ വിഷയമാക്കിയിട്ടല്ല 'വണ്‍' എന്ന സിനിമ ചെയ്തിരിക്കുന്നത് എന്നും സന്തോഷ് പറയുന്നുണ്ട്.
ഏതെങ്കിലും ഒരു പക്ഷത്തിന്റെ അല്ല
ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം സിനിമയല്ല വണ്‍ എന്നും സന്തോഷ് വിശ്വനാഥന്‍ പറയുന്നുണ്ട്. മാറ്റാരുമായും ഈ കഥാപാത്രത്തെ താരതമ്യം ചെയ്യരുത് എന്ന നിര്‍ബന്ധം ആദ്യമേ ഉണ്ടായിരുന്നു. ബോബി സഞ്ജയ് ആയിരുന്നു ഇത്തരമൊരു ത്രെഡ് മുന്നോട്ട് വച്ചത് എന്നും സന്തോഷ് വിശ്വനാഥന്‍ പറഞ്ഞു.
സാധാരണ രാഷ്ട്രീയ സിനിമയല്ല
എന്തായാലും വണ്‍ ഒരു സാധാരണ രാഷ്ട്രീയ സിനിമ ആയിരിക്കില്ല എന്ന ഉറപ്പ് നല്‍കുന്നുണ്ട് സംവിധായകന്‍. സാധാരണ രാഷ്ട്രീയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു ആഖ്യാന ശൈലിയിലാണ് തങ്ങള്‍ ഈ സിനിമ ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
ചിത്രീകരണം അവസാന ഘട്ടത്തില്‍
കൊവിഡിന് മുമ്പ് തന്നെ സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായിരുന്നു. ജനുവരി 5 ന് ആയിരുന്നു അവസാന ചിത്രീകരണം. ഇനി രണ്ട് ദിവസത്തെ ചിത്രീകരണം കൂടിയേ പൂര്‍ത്തിയാകാനുള്ളു. അത് ജനുവരിയില്‍ തന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സന്തോഷ് പറഞ്ഞു.
തീയേറ്ററുകള്‍ തുറന്നാല്‍ ഗുണം
തീയേറ്ററുകള്‍ മാത്രം അടച്ചിട്ടാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ പറ്റില്ലല്ലോ എന്നാണ് സന്തോഷ് വിശ്വനാഥന്റെ ചോദ്യം. വിനോദം എന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണെന്നും തീയേറ്ററുകള്‍ തുറന്നാല്‍ ഗുണം മാത്രമേ ഉണ്ടാകൂ എന്നും അഭിപ്രായമുണ്ട് സന്തോഷിന്. തീയേറ്ററുകള്‍ നേരത്തേ തന്നെ തുറക്കാമായിരുന്നു എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.
കടക്കല്‍ ചന്ദ്രന്‍
കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പേരിനൊപ്പം സ്ഥലപ്പേര് കൂടി ഉള്ള മുഖ്യമന്ത്രി ആകുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെ ആയിരിക്കും എന്നാണ് ചിലരുടെ കണ്ടെത്തല്‍. മമ്മൂട്ടി പിണറായി വിജയനെ അവതരിപ്പിക്കുന്നു എന്ന രീതിയിൽ ചില വാർത്തകളും പുറത്ത് വന്നിരുന്നു. ഇതൊക്കെ തന്നെയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കും വഴിവച്ചത്.
പ്രമുഖ താരങ്ങള്‍
ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആര്‍ ശ്രീലക്ഷ്മിയാണ് നിര്‍മാണ്. മമ്മൂട്ടിയെ കൂടാതെ ബാലചന്ദ്ര മേനോന്‍, സിദ്ദിഖ്, ജോജു ജോര്‍ജ്ജ്, മുരളി ഗോപി, സംവിധായകന്‍ രഞ്ജിത്ത്, സലീം കുമാര്‍, മധു, നിമിഷ സജയന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
യേശുദാസിനെ പോലെയുണ്ടല്ലോ മമ്മൂക്ക... താരത്തെ കണ്ട് അനുഗ്രഹം വാങ്ങി കൊച്ചി മേയര്‍
സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍