കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു... മകന്റെ ഉറപ്പ്, സപ്തതിയുടെ നിറവില്‍ ഹാസ്യ സാമ്രാട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: അറുപത് വര്‍ഷം നീണ്ട അഭിജയജീവിതമാണ് ജഗതി ശ്രീകുമാറിന്റേത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിനയിച്ച ആദ്യ നാടകം മുതല്‍ തുടങ്ങുന്നു ജഗതി എന്ന് വിളിക്കപ്പെടുന്ന ശ്രീകുമാറിന്റെ നടനജീവിതം.

Recommended Video

cmsvideo
ജഗതി കേക്ക് മുറിക്കുന്ന കണ്ടോ..അറിയണം ഈ ഹാസ്യ സാമ്രാട്ടിനെ ..

എട്ട് വര്‍ഷം മുമ്പ് സംഭവിച്ച ഗുരുതര അപകടത്തില്‍ നിന്ന് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ അദ്ദേഹം സിനിമയിലേക്ക് തിരികെ വരും എന്നാണ് മകന്‍ രാജ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന് എഴുപത് വയസ്സ് തികയുകയാണ് ഇന്ന്. ജഗതിയില്ലാതിരുന്ന എട്ട് വർഷങ്ങളുടെ കണക്ക് മലയാള സിനിമ എങ്ങനെ വീട്ടും...

അഭിനയ ജീവിതം

അഭിനയ ജീവിതം

ജഗതി ശ്രീകുമാറിന്റെ അഭിനയ ജീവിതത്തിന് എത്ര പഴക്കം കാണും? തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ നാടകത്തില്‍ വേഷമിട്ടു. എന്നാല്‍ അതിനും മുമ്പ്, മൂന്നാം വയസ്സില്‍ ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ജഗതി ശ്രീകുമാര്‍. പിതാവും നാടകാചാര്യനും ആയ ജഗതി എന്‍കെ ആചാരി തിരക്കഥയൊരുക്കിയ അച്ഛനും മകനും എന്ന ചിത്രത്തിലായിരുന്നു അത് എന്നാണ് വിക്കി പീഡിയയില്‍ നിന്നുള്ള വിവരം.

ആയിരത്തി അഞ്ഞൂറോളം സിനിമകള്‍

ആയിരത്തി അഞ്ഞൂറോളം സിനിമകള്‍

മലയാള സിനിമയില്‍ എന്നല്ല, ലോക സിനിമയില്‍ തന്നെ ഇത്തരം ഭാഗ്യം ലഭിച്ചിട്ടുള്ളവര്‍ അപൂര്‍വ്വമായിരിക്കും. ആയിരത്തി അഞ്ഞൂറോളം സിനിമകളിലാണ് ജഗതി ശ്രീകുമാര്‍ വേഷമിട്ടിട്ടുള്ളത്. അച്ഛനും മകനും എന്ന സിനിമയിലെ ബാലതാരത്തെ മാറ്റി നിര്‍ത്തിയാല്‍, 1975 ല്‍ പുറത്തിറങ്ങിയ ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലെ അടൂര്‍ ഭാസിയുടെ ശിങ്കിടി മുതല്‍ ഇങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാറിന്റെ തേരോട്ടമായിരുന്നു.

അവിഭാജ്യ ഘടകം

അവിഭാജ്യ ഘടകം

മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ജഗതി ശ്രീകുമാര്‍. ഏത് സിനിമയിലും ഒരു വേഷം, ജഗതിയ്ക്കുള്ളതായിരുന്നു. അത് മികവുറ്റതാക്കുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തങ്ങളായ അഭിനയ രീതികള്‍ അവലംബിച്ച് മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജഗതി ശ്രീകുമാര്‍.

ഹാസ്യ സാമ്രാട്ട്

ഹാസ്യ സാമ്രാട്ട്

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണവും ജഗതി ശ്രീകുമാറിന് സ്വന്തമാണ്. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം കൊളുത്തിയ ചിരിയുടെ മാലപ്പടക്കങ്ങള്‍ മലയാളികള്‍ ഉള്ളകാലത്തോളം പൊട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ ഒരു ഹാസ്യ നടന്‍ മാത്രമായിരുന്നില്ല ജഗതി ശ്രീകുമാര്‍. സ്വഭാവ നടനായും വില്ലനായും എല്ലാം അദ്ദേഹം സ്‌ക്രീനില്‍ തിളങ്ങി.

അമ്പിളിച്ചേട്ടന്‍

അമ്പിളിച്ചേട്ടന്‍

സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ ആണ് ജഗതി ശ്രീകുമാര്‍ ഇപ്പോഴും. അഭിനയത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒരുപാട് നിഷ്ഠകളുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിനും അദ്ദേഹം വലിയ വിലയും കല്‍പിച്ചിരുന്നു. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിനിടയിലും അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല.

ആകെ തകര്‍ത്ത അപകടം

ആകെ തകര്‍ത്ത അപകടം

2012 മാര്‍ച്ച് 10 എന്ന ദിനം മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. മലപ്പുറം ജില്ലയില്‍, കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കടത്തുള്ള പാണമ്പ്രയില്‍ വച്ചാണ് ജഗതി ശ്രീകുമാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. വളവിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. മലയാള സിനിമ ലോകം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ച ദിനങ്ങള്‍...

അതീവ ഗുരുതരം

അതീവ ഗുരുതരം

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ആയിരുന്നു ആദ്യം ജഗതിയെ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം മിംസിലെ ചികിത്സ. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങി. ഉദ്യോഗഭരിതമായ ദിനങ്ങള്‍... ഒടുവില്‍ ജഗതി ശ്രീകുമാറിനെ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സകള്‍ക്കായി മാറ്റുകയായിരുന്നു.

ഒരുവര്‍ഷം നീണ്ട ആശുപത്രിവാസം

ഒരുവര്‍ഷം നീണ്ട ആശുപത്രിവാസം

നീണ്ട പന്ത്രണ്ട് മാസങ്ങള്‍ ആയിരുന്നു അദ്ദേഹം ആശുപത്രിക്കിടക്കയില്‍ ചെലവഴിച്ചത്. അതിനിടെ അനവധി ശസ്ത്രക്രിയകളിലൂടേയും കടന്നുപോയി. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ജഗതി ശ്രീകുമാര്‍ സംസാരിക്കാന്‍ പോലുമാകാതെ വീല്‍ ചെയറില്‍ ജീവിക്കുന്നതും ലോകം കണ്ടു. എന്നാല്‍ പതിയെ പതിയെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നു.

അപൂര്‍വ്വമായി മാത്രം

അപൂര്‍വ്വമായി മാത്രം

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അപൂര്‍വ്വമായി മാത്രമാണ് ജഗതി ശ്രീകുമാര്‍ പൊതുപരിപാടികളിലും ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇക്കാലത്തിനിടയില്‍ മലയാളി സിനിമ ലോകത്തിന്റെ സമ്പൂര്‍ണ പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ജഗതി ശ്രീകുമാറിന്റെ ചിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് മലയാളികള്‍ ആശ്വസിച്ചു.

ക്യാമറയ്ക്ക് മുന്നില്‍

ക്യാമറയ്ക്ക് മുന്നില്‍

കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ജഗതി ശ്രീകുമാര്‍ ഇല്ലാത്ത മലയാള സിനിമയുടെ എട്ട് വര്‍ഷങ്ങള്‍ കൂടിയായിരുന്നു. അത് മറ്റ് പലര്‍ക്കും അവസരങ്ങളൊരുക്കി എന്നത് നേര് തന്നെയാണ്. എന്നാലും ജഗതിയുടെ റോളുകള്‍ മറ്റാര്‍ക്ക് ചെയ്യാനാകും എന്ന ചോദ്യം പ്രസക്തമാണ്.

എന്നിരുന്നാലും അദ്ദേഹം ഒരു നടനായി ക്യാമറയ്ക്ക് മുന്നിലെത്തിയതിന് കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ ആയിരുന്നു അദ്ദേഹം വേഷമിട്ടത്.

എഴുപത് വയസ്സ്

എഴുപത് വയസ്സ്

2021 ജനുവരി 5 ന് ജഗതി ശ്രീകുമാറിന് എഴുപത് വയസ്സ് തികയുകയാണ്. 1951 ജനുവരി 5 ന് ആയിരുന്നു ജഗതി എന്‍കെ ആചാരിയുടേയും പൊന്നമ്മാളിന്റേയും മൂത്ത മകനായിട്ടായിരുന്നു ശ്രീകുമാറിന്റെ ജനനം. രണ്ട് അനിയന്‍മാരും ഒരു അനിയത്തിയും ആണ് ജഗതി ശ്രീകുമാറിന്റെ കൂടെപ്പിറപ്പുകള്‍.

ആള്‍ക്കൂട്ടമില്ലാത്ത ആഘോഷം

ആള്‍ക്കൂട്ടമില്ലാത്ത ആഘോഷം

സാധാരണ ഗതിയില്‍ ആയിരുന്നെങ്കില്‍ ജഗതി ശ്രീകുമാറിന്റെ സപ്തതി ആഘോഷം ഉത്സവ സമാനമായി കൊണ്ടാടേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കള്‍ മാത്രം ഉള്ള ഒരു സപ്തതി ആഘോഷമാണ് നടക്കുന്നത്. വളരെ വേണ്ടപ്പെട്ടവര്‍ മാത്രം പങ്കെടുക്കുന്ന ചെറിയൊരു ആഘോഷം.

തിരിച്ചുവരുന്നു

തിരിച്ചുവരുന്നു

2020 മലയാള സിനിമയ്ക്കും ലോകത്തിനും ഒന്നും അത്ര നല്ല വര്‍ഷമായിരുന്നില്ല. എന്നാല്‍ 2021 ഒരുപാട് പ്രതീക്ഷകളുടേതാണ്. ജഗതി ശ്രീകുമാര്‍ മലയാള സിനിമ ലോകത്തേക്ക് തിരികെ വരുന്ന വര്‍ഷം കൂടിയായിരിക്കും 2021. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയ്ക്കനുസരിച്ചുള്ള വേഷങ്ങളുമായി അഭിനയത്തിലേക്ക് തിരികെ വരും എന്നാണ് മകന്‍ രാജ്കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജഗതിയ്ക്ക് വേണ്ടി

ജഗതിയ്ക്ക് വേണ്ടി

പല പ്രതിഭകള്‍ക്കും വേണ്ടി കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍, ജഗതി ശ്രീകുമാറിന് വേണ്ടിയും ഒരുപാട് കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു വര്‍ഷമായി 2021 മാറട്ടെ എന്ന ആശംസിക്കാം. വലിയ അപകടങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും തിരികെ വരാന്‍ ആനേകായിരം പേര്‍ക്ക് ജഗതി ശ്രീകുമാറിന്റെ ജീവിതം ഒരു പ്രചോദനമാകട്ടെ എന്നും ആശംസിക്കാം.

കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത് എന്തിനെന്ന് വെളിപ്പെടുത്തി പ്രതി, പോലീസ് വാദം ഇങ്ങനെകൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത് എന്തിനെന്ന് വെളിപ്പെടുത്തി പ്രതി, പോലീസ് വാദം ഇങ്ങനെ

സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?

കോടികള്‍ വാരിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തീയേറ്റര്‍ കാണില്ല; ആന്റണിക്ക് കിട്ടിയത് വെറും 15 കോടിയോ?കോടികള്‍ വാരിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തീയേറ്റര്‍ കാണില്ല; ആന്റണിക്ക് കിട്ടിയത് വെറും 15 കോടിയോ?

English summary
Jagathy Sreekumar celebrates 70 th birthday today, Star to come back to acting this year-says son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X