റിമി ടോമിക്കും മഴവിൽ മനോരമയ്ക്കുമെതിരെ ജയന്റെ സഹോദരപുത്രി; ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു.....
Recommended Video
കൊച്ചി: റിമി ടോമിക്കും മഴവിൽ മനോരമയ്ക്കുമെതിരെ പ്രശസ്ത ചലച്ചിത്ര നടൻ ജയന്റെ അനുജന്റെ മകൾ. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന എപ്പിസോഡിലെ പരാമർശത്തിനാണ് ജയന്റെ മരുമകൾ രംഗത്ത് വന്നിരിക്കുന്നത്. പരിപാടിയിൽ ഉമ നായർ എന്ന നായിക അതിഥിയായി എത്തിയിരുന്നു. ഉമ നായർ ജയന്റെ അനുജന്റെ മകളാണെന്നായിരുന്നു റിമി ടോമി പ്രേക്ഷരെ പരിചയപ്പെടുത്തിയത്. ജയൻ മരണപ്പെട്ടത് 1981ൽ എന്നായിരുന്നു പരിപാടിയിൽ ഉമ നായർ പറഞ്ഞത്. എന്നാൽ ഇതേത് സഹോദരി എന്ന് ആലോചിച്ച് അമ്പരന്നിരിക്കുകയാണ് ജയന്റെ ഏക സഹോദരൻ സോമൻ നായരുടെ മകൾ ലക്ഷ്മി ശ്രീദേവി. ജയൻ മരണപ്പെട്ടത് 1980 നവംമ്പർ 16നാണ്. കൃത്യമായ വിവരം പോലും അറിയാതെ ചാനൽ പരിപാടികളിൽ വന്നിരുന്ന് എന്തെങ്കിലും വിളിച്ചു പറയുന്നതിനെതിരെയാണ് സോമൻ നായരുടെ മകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജയന്റെ അച്ഛന്റെ അമ്മയും ഉമ നായരുടെ അച്ഛന്റെ അമ്മയും അനുജത്തിയും ജ്യേഷ്ഠത്തിയുമാണെന്നാണ് നടി ചാനലിൽ പറഞ്ഞത്. എന്നാൽ അങ്ങിനൊരു ബന്ധുക്കളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. ജയന്റെ വേറൊരു അനുജന്റെ മകനും സിനിമ മേഖലയിലുണ്ടെന്ന് ഉമ നായർ പറയുന്നുണ്ട്. അത് സോമൻ നായരുടെ മകൻ ആദിത്യനാണ്. ഒന്നര വർഷമായി ന്യൂസിലന്റിലാണ് സോമൻ നായരുടെ മകൾ ലക്ഷ്മി. എന്നാൽ അച്ഛന്റെ ബന്ധുക്കൾ എന്ന് പറഞ്ഞ് വീട്ടിൽ വന്നത് ചുരുക്കം ചിലർ മാത്രമാണ്. ആ കൂട്ടത്തിലൊന്നും ഇങ്ങനൊരാളെ കണ്ടിട്ടില്ലെന്നാണ് ലക്ഷ്മി പറയുന്നത്. പെട്ടെന്ന് ഒരു വ്യക്തി വന്ന് ജയന്റെ അനുജന്റെ മകളാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്ക് വീഡിയോയിൽ അവർ പറയുന്നു.
ഇങ്ങനെ പലരും രംഗത്ത് വരാറുണ്ട്
പലപ്പോഴും വല്ല്യച്ഛന്റെ(ജയൻ) പേര് പറഞ്ഞ് പലരും പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടയിൽ ഭാര്യയും മകനുമുണ്ടെന്ന വാദവുമായി ഒരാൾ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയെന്ന് സോമൻ നായരുടെ മകൾ ഓർമിക്കുന്നു. ജയനെയും ജയന്റെ കുടുംബത്തെയും അറിയുന്നവർ സത്യവസ്ഥ അറിയാമെന്നും ജയന്റെ മരുമകൾ വീഡിയോയിലുടെ പറയുന്നു. എല്ലാ നവംബർ 16നും വല്ല്യച്ഛനെ ഇഷ്ടപ്പെടുന്നവർ വീട്ടിൽ വരാറുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് വീഡിയോയിൽ പറയുന്നു.
ജയന് ഒരേ ഒരു അനുജൻ
ഉമ നായർ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പറഞ്ഞതനുസരിച്ചാണെങ്കിൽ ജയനുമായുള്ള അടുത്ത ബന്ധമാണുള്ളത്. എന്നാൽ ഇങ്ങനൊരു ആളെ കുറിച്ച് കേട്ടറിവുപോലുമില്ലെന്ന് സോമൻ നായരുടെ മകൾ പറയുന്നു. ഉമ നായർ വേറൊരു അനുജൻ സിനി മേഖലയിൽ ഉണ്ടെന്ന് പരിപാടിക്കിടെ പറഞ്ഞിരുന്നു. എന്നാൽ വേറൊരു അനുജൻ ഇല്ല ജയന് ഒരു അനുജൻ മാത്രമേ ഉള്ളൂ അത് എന്റെ അച്ഛനാണെന്നും സോമൻ നായരുടെ മകൾ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.
ബന്ധങ്ങൾ ആരോപിക്കുമ്പോൾ ക്ലാരിറ്റി വേണം
ബന്ധങ്ങൾ ആരോപിക്കുമ്പോൾ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈന വീഡിയോ ഇടുന്നത് ആരെയും ഇൻസൾട്ട ചെയ്യാനല്ല. ഇക്കാര്യം എല്ലാവരും അറിയണെ എന്ന് കരുതിയാണെന്നും വീഡിയോയിൽ പറയുന്നു. കൃഷ്ണൻ നായർ എന്നാണ് ജയന്റെ യഥാർത്ഥ പേര്. 1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റുകയൈായിരുന്നു.
ആദ്യ ആക്ഷൻ നായകൻ
ജയൻ 120-ലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രാഥമികമായി ഒരു ആക്ഷൻ താരം ആയിരുന്നു. തന്റേതായ പൊരുഷഭാവങ്ങൾക്കും അതുല്യമായ അഭിനയ ശൈലിയ്ക്കും പ്രശസ്തനായിരുന്നു ജയൻ. അതിസങ്കീർണ്ണമായ ഫൈറ്റ് സീനുകളിൽ അതിന്റെ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വയായ പ്രകടനം കാഴ്ചവയ്ക്കുന്നതിൻ അദ്ദേഹം അത്യധികം ശ്രദ്ധിച്ചിരുന്നു. 1970 കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ നടനായി പ്രശസ്തി നേടിയ അദ്ദേഹത്തിൽ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തേടിവരികയായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ. ജയൻ മരിച്ചെങ്കിലും മിമിക്രി വേദികളിൽ ജയന്റെ അനുകരണമില്ലാതെ പരിപാടി പൂർത്തിയാകാറില്ല.
ഇന്ത്യൻ നേവിയിലേക്ക്
1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ എന്ന കൃഷ്ണൻ നായരുടെ ജനനം. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ ആണ് അനുജൻ. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുന്ന ജയൻ സ്കൂളിലെ എൻസിസിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെടുകയും അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയുമായിരുന്നു. പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് കാലെടുത്തുവെച്ചത്.
ചരിത്രം തിരുത്തിക്കുറിച്ച അങ്ങാടി
ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് "പൂട്ടാത്ത പൂട്ടുകൾ" എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐവി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയായിരുന്നു.
മരണം സിനിമ ലോകത്തെ ഞെട്ടിച്ചു
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
ഉമ നായർക്ക് മറുപടിയുണ്ട്
എന്നാൽ സോമൻ നായരുടെ മകൾ ലക്ഷ്മി ശ്രീദേവിക്ക് ചുട്ട മറുപടിയുമായി സീരിയൽ നടി ഉമ നായർ രംഗത്ത് എത്തി. ആ സഹോദരിക്ക് അറിയാത്ത ചിലത് പറയാന്‍ ആണ്. ഈ ലിങ്കില്‍ നോക്കിയാല്‍ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം. എന്നും പറഞ്ഞാണ് ഉമ എത്തിയിരിക്കുന്നത്. താന്‍ പറഞ്ഞത് മുഴുവന്‍ വ്യക്തമായി കേള്‍ക്കാതെയാണ് പെണ്‍കുട്ടി വന്നതെന്നും തന്റെ അച്ഛമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ഛനാണെന്നുമാണ് താന്‍ പറഞ്ഞത്. എന്ന വിശദീകരണവുമായാണ് ഉമ നായർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രശസ്ത നടി
ഉമ നായര്‍ അമ്പതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. തമിഴിലടക്കം പല സിനിമകളിലും ഉമ നായർ അഭിനയിച്ചിട്ടുണ്ട്. ദൂർദർശനിലിൽ ബാല താരമായാണ് ഉമ നായർ സജീവമായത്.