കൊത്തിപ്പറിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫർക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ!!
മാതൃഭൂമി മാഗസിനായ ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട മാറ് മറയ്ക്കാതെ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. 'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്ന്‍റെ ഭാഗമായാണ് മാഗസീന്‍ ചിത്രം പ്രസിദ്ധീകരിച്ചത്.എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലും എല്ലാം ആയ ജിലു ജോസഫ് ആയിരുന്നു മോഡല്‍. എന്നാല്‍ ഫോട്ടോയെത്തേടി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെയെത്തി. ഇപ്പോഴും ചര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.
കവറില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍ ജിലു വിവാഹിത ആയ സ്ത്രീയല്ലെന്നും കുഞ്ഞിനെ പറ്റിച്ചെന്നുമായിരുന്നു ഒരു കൂട്ടര്‍ ഉയര്‍ത്തിയ വിമര്‍ശനം. ചിലര്‍ പറഞ്ഞത് അത് മാതൃഭൂമിയുടെ വെറും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ മാത്രമായിരുന്നെന്നാണ് മാഗസിനും മോഡലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വരെ പരാതി എത്തി. വിമര്‍ശനം കൊഴുക്കുന്നതിനിടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ ജിന്‍സണ്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
കച്ചവടം തന്നെ
ഉത്തമ സ്ത്രീയ്ക്കുള്ള ഗൃഹപാഠവുമായി വരുന്ന ഗൃഹലക്ഷ്മി എന്ന മാഗസിന്‍ ഒറ്റദിവസം കൊണ്ട് വിപ്ലവകരമായ ചുവടുമായി മുന്നോട്ട് വന്നതിനെ ചോദ്യം ചെയ്യുന്നവരാണ് വിമര്‍ശകരില്‍ ഏറെയും. മോഡല്‍ അമ്മയല്ലെന്നും മുലയില്‍ പാലില്ലെന്നും അമ്മയെന്തിനാ ബ്രാ പോലും ഇല്ലാതെ നഗ്നയായി നിന്നത് എന്നുമൊക്കെയായിരുന്നു ഉയര്‍ന്ന് കേട്ട മറ്റൊരു വിവാദം.
വല്യ പ്രശ്നം തന്നെ
വിമര്‍ശനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് മാധ്യമപ്രവര്‍ത്തകനായ സുജിത്ത് ചന്ദ്രന്‍ പ്രതികരിച്ചത്. സുജിത്തിന്‍റെ പോസ്റ്റ് ഇങ്ങനെ മോഡൽ അമ്മയല്ല, മുലയിൽ പാലില്ല, മോഡലിന് ബ്രായില്ല ഇത് മൂന്നുമാണ് കഠിനപ്രശ്നങ്ങൾ.
അമ്മേം അച്ഛനും എളേപ്പനും അപ്പൂപ്പനും
ഒന്ന്. ഇതുവരെ വന്ന പരസ്യങ്ങളിലെല്ലാം അമ്മേം അച്ഛനും എളേപ്പനും അപ്പൂപ്പനും ആയി വന്നവരെല്ലാം അടുത്ത ബന്ധുക്കളും സകുടുംബം വന്ന് ഫോട്ടോഷൂട്ട് കഴിഞ്ഞ് പോയവരും ആയതുകൊണ്ട് ആദ്യത്തെ പ്രശ്നം വല്യ പ്രശ്നം തന്നെയാണ്.
കൊച്ചിനെ പറ്റിച്ചു
രണ്ട്. പാലില്ലാത്ത മുല കാട്ടി കൊച്ചിനെ പറ്റിച്ചു! പരസ്യ ചിത്രീകരണങ്ങളിൽ ഐസ് ക്രീമും പാലും വെണ്ണയുമായി ഒക്കെ കാണിക്കുന്നത് അക്രളിക് ഉൽപ്പന്നങ്ങളാണെന്നും പഴങ്ങൾ പരസ്യത്തിൽ തിളങ്ങുന്നത് ഹെയർ സ്പ്രേ അടിച്ചിട്ടാണെന്നും മിൽക് ക്രീമായി സ്ക്രീനിൽ കാണുന്നത് ഷേവിംഗ് ക്രീമാണെന്നും അതിന്റൊയെല്ലാം പരസ്യങ്ങളിൽ വന്ന പിഞ്ചുകുഞ്ഞുങ്ങൾ ഹീനമായി കബളിപ്പിക്കപ്പെടുകയായിരുന്നു എന്നുകൂടി കേട്ടാൽ ഈ നിഷ്കളങ്കർ ഹൃദയം പൊട്ടി മരിക്കുമല്ലോ!
മൂന്ന്. ബ്രായില്ല... ഒന്ന് പോ ഉവ്വാ...
സീമന്തരേഖയിലെ സിന്ദൂരം, വെളുത്ത പെണ്ണിനെയും അവരുടെ അഴകളവൊത്ത മുലകളേയും വെളുത്ത കുഞ്ഞിനേയും കാണിക്കുന്നു എന്ന തരം വിമർശനങ്ങളിലൊക്കെ കാര്യമുണ്ട്. ഗൃഹലക്ഷ്മിയുടെ മാർക്കറ്റിംഗ് യുക്തികളിൽ കറുത്ത മോഡലും മുലയും കാണില്ല എന്ന് കരുതാം. ഈ വിമർശനങ്ങളൊക്കെ ഉണ്ടെങ്കിലും ആ ചിത്രം കാണുമ്പം കാണുമ്പം എനിക്ക് സ്നേഹോം സന്തോഷോം തോന്നുന്നുണ്ട്. വിമർശകര് ഷെമീര്‍ സുജിത്ത് പോസ്റ്റില്‍ കുറിച്ചു.
ജിലു ജോസഫ് നാലാം പ്രതിയാക്കി കേസ്
ഇതിനിടെ മാഗസിനെതിരെ കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസെത്തി.നടിയും കവ ര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കൊല്ലം കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്നത്. അഭിഭാഷകനായ വിനോദ് മാത്യു വില്‍സനാണ് പരാതിക്കാരന്‍. കോടതി പരാതി ഫയലില്‍ സ്വീകരിച്ചു തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. ജിലു ജോസഫ് നാലാം പ്രതിയാണ്. മാഗസിന്റെ അണിയറ പ്രവര്‍ത്തകരാണ് ആദ്യപ്രതികള്‍.കേസ് 16 ന് പരിഗണിക്കും.
ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്
ജിലു ജോസഫ് മോഡലായെത്തിയ ഫോട്ടോ പകര്‍ത്തിയത് ജിന്‍സണ്‍ എബ്രഹാം എന്ന ഫോട്ടോഗ്രാഫറാണ്. താനെടുത്ത ചിത്രം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ച് വിശദീകരണവുമായി ജിന്‍സണ്‍ തന്നെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ജിന്‍സണ്‍ പ്രതികരിച്ചത്.
ഒരു ദേശത്തിന്‍റെ കാഴ്ചപ്പാട്
ഈ ചിത്രം ഒരിക്കലും ഒരു സാധ്യതയല്ല. ഓരോ മലയാളിയും പലയിടങ്ങളിൽ വച്ച് കണ്ടിട്ടുള്ള കുലീനതയുടെ മുഖമാണ്. കനത്ത താലിയും, ഇരുൾക്കുത്തുന്ന സിന്ദൂരരേഖയും ചീകിയൊതുക്കിയ മുടിയും, ഇതിലേക്കു ഞാൻ എഴുതിച്ചേർത്ത ഒരു ദേശത്തിന്റെ കാഴ്ചപ്പാടാണ്. കുഞ്ഞിന്റെ വിശപ്പിനും അമ്മയുടെ വൈകാരികതയ്ക്കുമപ്പുറം ഈ ചിത്രം ചർച്ചചെയ്യപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ ആശയത്തിന് ശക്തിയായ ജിലുവിനും, നട്ടെല്ലായ മോൻസി സാറിനും, മാതൃഭൂമിക്കും നന്ദി. ജിന്‍സണ്‍ കുറിച്ചു.
അച്ഛന്‍റെ രണ്ടാം ഭാര്യ അല്ല.... അമ്മ!! എന്‍റെ 'അമ്മയെ' പോകാന്‍ അനുവദിക്കണം... കൈകൂപ്പി അര്‍ജ്ജുന്‍
ഇല്ല രാജമൗലി നിങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നില്ല... രാജമൗലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍
മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍