പ്രൈം ടൈം പ്രേക്ഷകരിൽ കൈരളിക്ക് കുതിപ്പ്! ബാർകിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്, 4ൽ നിന്ന് വീണ് ജനം!
തിരുവനന്തപുരം: സമീപകാലത്തായി ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ അടക്കമുളള മാധ്യമങ്ങള്‍ക്കെതിരെ ഏറെക്കുറേ തുറന്ന യുദ്ധത്തിലാണ് സിപിഎം അണികള്‍. ഇടതുപക്ഷത്തിനും പിണറായി വിജയന്‍ സര്‍ക്കാരിനുമെതിരെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനും പാര്‍ട്ടി അനുകൂല ചാനലായ കൈരളി ന്യൂസ് കാണാനും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആഹ്വാനങ്ങള്‍ നടന്നു. ഇതോടെ പ്രൈം ടൈം പ്രേക്ഷകരുടെ എണ്ണത്തില്‍ കൈരളി ന്യൂസ് മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ്.
മാധ്യമങ്ങളുമായി പോര്
സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമായതോടെയാണ് സിപിഎമ്മും വാര്‍ത്താ മാധ്യമങ്ങളും തമ്മിലുളള പോര് തുടങ്ങിയത്. സ്വര്‍ണ്ണക്കടത്ത് കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായാണ് സിപിഎം ആരോപിക്കുന്നത്. ചര്‍ച്ചകളില്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്നും സിപിഎം ആരോപിച്ചു.
ന്യൂസ് അവർ ബഹിഷ്ക്കരണം
പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈ ചര്‍ച്ചയായ ന്യൂസ് അവറില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നത് അവസാനിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമ ന്യൂസിനേയും കേന്ദ്രീകരിച്ചാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നത്. അതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യക്തിപരമായ സൈബര്‍ ആക്രമണവും ഉണ്ടായി.
Recommended Video
ജോൺ ബ്രിട്ടാസ് നേരിട്ട്
സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധിക്കാന്‍ കൂടിയാണ് കൈരളി ന്യൂസിന്റെ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനുളള ശ്രമങ്ങള്‍ അതിനിടെ നടന്നത്. കൈരളി ന്യൂസ് ചീഫ് എഡിറ്ററായ ജോണ്‍ ബ്രിട്ടാസ് തന്നെ നേരിട്ട് ചര്‍ച്ചകള്‍ നയിക്കാനിറങ്ങി. ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ചര്‍ച്ചകളുടെ മികവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
പ്രൈം ടൈം പ്രേക്ഷകരിൽ നേട്ടം
അതിനിടെ ന്യൂസ് 18 കേരളത്തില്‍ നിന്നും ശരത് ചന്ദ്രനെ കൈരളി തിരിച്ചെത്തിച്ചു. ജോണ്‍ ബ്രിട്ടാസിനെ കൂടാതെ ശരത് ചന്ദ്രനും ഡോക്ടര്‍ ലാലും ആണ് കൈരളിയുടെ 9 മണി ചര്‍ച്ചയായ ന്യൂസ് ആന്‍ഡ് വ്യൂസ് നയിക്കുന്നത്. ബാര്‍ക് റേറ്റിംഗില്‍ ഇപ്പോഴും ആദ്യ 5ല്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രൈം ടൈം പ്രേക്ഷകരുടെ എണ്ണത്തില്‍ കൈരളി ന്യൂസ് നേട്ടമുണ്ടാക്കിയിട്ടുണ്ട്.
മാതൃഭൂമിയെ മറികടന്നു
മുന്‍നിര ചാനലുകളെ പിന്നിലാക്കി എല്ലാ വിഭാഗം പ്രേക്ഷകരിലും മുന്നേറ്റമുണ്ടാക്കാന്‍ കൈരളി ന്യൂസിന് സാധിച്ചിട്ടുണ്ട്. 22 വയസ്സിന് മുകളിലുളള സ്ത്രീകളായ പ്രേക്ഷകരുടെ എണ്ണത്തില്‍ മൂന്നാമതാണ് കൈരളി. 0.92 ആണ് കൈരളിയുടെ റേറ്റിംഗ്. പട്ടികയില്‍ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസും രണ്ടാമത് മനോരമ ന്യൂസും ആണ്. മാതൃഭൂമിയേയും 24 നേയും മറികടന്നാണ് കൈരളിയുടെ നേട്ടം.
മനോരമയും ഏഷ്യാനെറ്റും
22 വയസ്സിന് മുകളിലുളള പുരുഷന്മാരുടെ കണക്കെടുത്താല്‍ കൈരളി നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. 0.59 ആണ് കൈരളിയുടെ റേറ്റിംഗ്. 15 വയസ്സിന് മുകളിലുളളവരുടെ കണക്കില്‍ 0.78 റേറ്റിംഗോടെ കൈരളി നാലാമത് എത്തി. മാതൃഭൂമി ന്യൂസിനെ പിന്തള്ളിയാണിത്. അതേസമയം എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിടുന്നത് മനോരമ ന്യൂസും ഏഷ്യാനെറ്റ് ന്യൂസുമാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര
ആഗസ്റ്റ് 8 മുതല്‍ 14 വരെയുളള ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുകയാണ്. 79792 ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് 24 ന്യൂസ് തന്നെ തുടരുന്നു. 59689 ആണ് 24 ന്യൂസ് ചാനലിന്റെ ബാര്‍ക്ക് റേറ്റിംഗ്. രണ്ട് ചാനലുകളും കഴിഞ്ഞ ആഴ്ചത്തേക്കാളും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
ജനം അഞ്ചാം സ്ഥാനത്തേക്ക്
മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസ് തുടരുന്നു. അതേസമയം ഈ ആഴ്ച നാലാം സ്ഥാനത്തേക്ക് മാതൃഭൂമി ന്യൂസ് തിരിച്ച് കയറി. കഴിഞ്ഞ ആഴ്ച ജനം ടിവിക്ക് പിന്നില്‍ അഞ്ചാമത് ആയിരുന്നു മാതൃഭൂമി ന്യൂസ്. ഇക്കുറിയും ആദ്യ അഞ്ചില്‍ സ്ഥാനം പിടിക്കാന്‍ ജനം ടിവിക്ക് സാധിച്ചിട്ടുണ്ട്. മാതൃഭൂമിക്ക് 30767 പോയിന്റും ജനം ടിവിക്ക് 21624 പോയിന്റും ആണ് ലഭിച്ചത്.
'അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്'! ബിജെപിയോട് പത്ത് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്
'കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം', പിണറായി സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ!