കേരളത്തിന് കിട്ടിയ 'പതിനെട്ടിന്റെ പണിയും' ഇനി വരാന്‍ പോകുന്ന 'പ്രളയങ്ങളും'...
ഒരുപക്ഷേ, ഇന്ത്യ കണ്ട വലിയ പ്രളയം ഒന്നും അല്ല കേരളത്തില്‍ സംഭവിച്ചത്. മറ്റ് പലയിടങ്ങളിലും പ്രളയങ്ങള്‍ സൃഷ്ടിച്ചതിന്റെ പാതിപോലും ആള്‍നാശം കേരളത്തിലെ പ്രളയത്തില്‍ സംഭവിച്ചിട്ടുണ്ടാവില്ല. അതിന് കാരണംഎണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച നമ്മുടെ സംവിധാനങ്ങളും, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത അനേകായിരം മനുഷ്യരും എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ കേരളം ആ ദുരന്തത്തെ മറികടക്കാന്‍ പ്രാപ്തരായി.
ഈ പ്രളയത്തെ ഒരു ചരിത്രമായി രേഖപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി വിഭാഗത്തിന്റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറയുന്നത്. 1924 ലെ വെള്ളപ്പൊക്കത്തെ പോലെ പ്രാദേശികമായി രേഖപ്പെടുത്തപ്പെടാതെ പോകരുത് ഈ പ്രളയം എന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോള്‍ കണ്ടത് ജലപ്രളയം ആണ്. അതിന് ശേഷം കേരളത്തിലേക്ക് വരാന്‍ പോകുന്ന മറ്റ് ചില പ്രളയങ്ങളെ കുറിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
നമുക്കും കിട്ടി ഒരു ദുരന്തം
ഒരുകണക്കിന് നമ്മൾ ചരിത്രം കുറിച്ച തലമുറയാണ്. നമ്മുടെ അപ്പൂപ്പന്മാർ തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞു നമ്മളെ ബോറടിപ്പിച്ചതു പോലെ നമ്മുടെ കൊച്ചു മക്കളോട് പറഞ്ഞ് ആളാവാൻ പറ്റിയ ഒരു ദുരന്തം നമുക്കും കിട്ടി. നമുക്കതിനെ ‘പതിനെട്ടിന്റെ പണി' എന്ന് വിളിക്കാം. നമ്മുടെ അപ്പൂപ്പന്മാർ അത് ഓർമ്മകളിൽ മാത്രമേ കുറിച്ച് വെച്ചുള്ളൂ (തകഴി ‘വെള്ളപ്പൊക്കത്തിൽ' എന്ന ചെറുകഥയിലും മാമ്പറ കുഞ്ഞഹമ്മദ് മാപ്പിള പാട്ടുകളിലും കുറിച്ചിട്ടു).
അന്ന് അവര്‍ക്ക് തോന്നിയില്ല
സ്വന്തം പറമ്പിന്റെ അറ്റത്ത് ഒരു കുറ്റി നാട്ടിയോ വീടിന്റെ ഭിത്തിയിൽ ഒരു വര വരച്ചോ അതൊന്നു രേഖപ്പെടുത്തിവെക്കണമെന്ന് കരണവർമാർക്ക് തോന്നിയില്ല. ഫലമെന്തായി, ഒരു തലമുറ കഴിഞ്ഞപ്പോൾ അതൊക്കെ അപ്പൂപ്പന്റെ പുളു ആണെന്ന് മക്കളും കൊച്ചുമക്കളും വിചാരിച്ചു. വെള്ളം പൊങ്ങിയിടത്തു വീട് വെച്ചു. മഴ വന്നപ്പോൾ വീട് വിട്ട് ഓടേണ്ടിവന്നു. ഓടാൻ പറ്റാത്തവർ മരിച്ചു പോയി. ഇപ്പോഴാണ് ശരിക്കും അച്ഛന്റെയും അപ്പൂപ്പന്റെയും സ്മരണ വരുന്നത്.
പതിനെട്ടിന്റെ പണി.... ഒരു പതിനെട്ടാം കല്ലും
ഈ പണി നമ്മൾ നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കരുത്. പതിനെട്ടിന് പണി എവിടം വരെയെത്തി എന്ന് നാം നമ്മുടെ ചുറ്റും അടയാളപ്പെടുത്തിവെക്കണം. വീടിന്റെ ചുമരിൽ, അമ്പലത്തിന്റെ മേൽക്കൂരയിൽ, സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം നിലയിൽ തുടങ്ങി എവിടെയൊക്കെ വെള്ളം എത്തിയോ അവിടെയൊക്കെ നമുക്ക് പ്രളയത്തിന്റെ അടയാളം കോറിയിടണം. ജപ്പാനിൽ ഓരോ സുനാമി കഴിയുമ്പോഴും ആ നാട്ടുകാർ അങ്ങനെയാണ് അടുത്ത തലമുറക്ക് മുന്നറിയിപ്പ് നൽകുന്നത്. ഇതൊക്കെ നമുക്കും എളുപ്പത്തിൽ ചെയ്യാമല്ലോ. നമ്മുടെ അടയാളത്തെ നമുക്ക് പതിനെട്ടാം കല്ല് എന്ന് വിളിക്കാം. ഓരോ ആഗസ്റ്റിലും നമുക്ക് ഈ കല്ലിന്റെ മുന്നിൽ പോയി നിന്ന് മരിച്ചവരുടെ ഓർമ്മ പുതുക്കാം, വേണമെങ്കിൽ ഒരു ഭണ്ഡാരം വച്ച് ദുരന്ത ലഘൂകരണത്തിന് ഫണ്ട് പിരിക്കാം.
പുളു ആണെന്ന് പറയില്ല
ഇതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ദുരന്തം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നൊക്കെ പറയുന്നത് ആളുകൾ കൂടുതൽ സീരിയസ് എടുക്കും. പുഴ കയറി വന്നതിന്റെ തെളിവ് പതിനെട്ടിന്റെ പണിയായി മുന്നിൽ നിൽക്കുമ്പോൾ "ഓ ചുമ്മാ, അതൊക്കെ പഴയ ആളുകൾ പുളു പറയുന്നതല്ലേ" എന്ന് ഒരു തലമുറയും പറയില്ല. ഇനി അഥവാ അവർ നമ്മുടെ മുന്നറിയിപ്പ് അവഗണിച്ചു പുഴയിറമ്പിൽ വീട് വച്ചാൽ ഓടുന്ന സമയത്ത് സ്വന്തം കയ്യിലിരിപ്പിനെ പഴിച്ചാൽ മതി. അപ്പൂപ്പനെയും അമ്മൂമ്മയെയും സ്മരിക്കേണ്ട !!
ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതില്‍ തീരില്ല 'പ്രളയങ്ങള്‍'
കേരളത്തിലെ പ്രളയം പ്രതീക്ഷിച്ചതു പോലെ തീരുകയാണ്. മറ്റു ദുരന്ത സ്ഥലങ്ങളിലെ അനുഭവങ്ങൾ വെച്ച് ഇനി കുറേ പ്രളയങ്ങൾ വരാനുണ്ട്. അതിനെ നേരിടാനും സർക്കാർ സംവിധാനം തയ്യാറെടുക്കണം.
* ഇന്ത്യയിലെയും വിദേശത്തെയും മാധ്യമ പ്രവർത്തകരുടെ പ്രളയം.
* നാട്ടിലേക്ക് അയക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ ഉള്ള വസ്തുക്കളുടെ പ്രളയം. സുനാമിക്ക് ശേഷം കണ്ടെയ്നർ കണക്കിന് മരുന്നുകൾ കുഴിച്ചു മൂടേണ്ടി വന്നു.
ഏജന്‍സികളുടെ പ്രളയം
നാട്ടിൽ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് കണ്ടുപിടിക്കാൻ ഇറങ്ങുന്ന ‘നീഡ് അസ്സെസ്സ്മെന്റ്' കാരുടെ പ്രളയം (യു എൻ, വിവിധ രാജ്യങ്ങളുടെ എയിഡ് ഏജൻസികൾ, അന്താരാഷ്ട്ര എൻ ജി ഓ കൾ ഇവർക്കെല്ലാം ഫണ്ട് അയക്കണമെങ്കിൽ ഒരു നീഡ് അസ്സെസ്സ്മെന്റ് നടത്തണം. ചില രാജ്യങ്ങളിൽ പത്തിൽ കൂടുതൽ നീഡ് അസ്സെസ്സ്മെന്റുകൾ നടക്കും. ക്യാംപിൽ അപ്പിയിടാൻ ടോയ്ലറ്റ് ഇല്ലാതെ ഇരിക്കുന്ന ആളോട് പോയി പത്തു പ്രാവശ്യം എന്ത് ആവശ്യമാണ് നിങ്ങൾക്കുള്ളത് എന്ന് ചോദിക്കുന്നതിലെ ഔചിത്യമില്ലായ്മ ഉണ്ടല്ലോ).
സന്നദ്ധ പ്രവര്‍ത്തകരുടെ പ്രളയം
ഹെയ്ത്തിയിലെ ഭൂകമ്പത്തിന് ശേഷം ഒരാഴ്ചക്കകം ഞാൻ അവിടെ എത്തുമ്പോൾ ആയിരത്തി നാനൂറ് സന്നദ്ധ സംഘടനകൾ അവിടെ എത്തിക്കഴിഞ്ഞു. അവർക്ക് താമസിക്കാൻ സ്ഥലവും ഭക്ഷണവും അറേഞ്ച് ചെയ്യാൻ യുഎൻ ഏറെ ബുദ്ധിമുട്ടി. "ഞങ്ങൾ എന്താണ് ചെയ്യേണ്ടത് " എന്ന് ഒരു പറ്റം ആളുകൾ എന്നോട് ചോദിച്ചു. "നീ എന്താണ് ചെയ്യേണ്ടത് എന്ന് നിനക്കറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്, ഞാൻ പറഞ്ഞു തരാം" എന്ന പപ്പു ഡയലോഗ് മനസ്സിലോർത്ത് ഞാൻ പറഞ്ഞു "മക്കൾ കയ്യിലുള്ള കാശ് മുഴുവൻ ഇവിടെ ലോക്കൽ സന്നദ്ധ പ്രവർത്തകരുടെ അടുത്ത് കൊടുത്തിട്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോളൂ, അതാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം".
ഇപ്പ ശര്യാക്കിത്തരാം...
"ഇപ്പൊ ശരിയാക്കുന്നവരുടെ" പ്രളയം. ഈ രംഗത്ത് ഒരു പരിചയവും ഇല്ലെങ്കിലും ആത്മാർത്ഥത കാരണം ഓരോ പുതിയ ആശയങ്ങളുമായി വരുന്നവരുടെ സംഘം.
മയിലെണ്ണ കച്ചവടക്കാരുടെ പ്രളയം
ദുരന്ത കാലം തട്ടിപ്പുകാരുടെ ചാകരക്കാലം കൂടിയാണ്. ഉദാഹരണത്തിന് ദുരന്തകാലത്തെ മാലിന്യ നിർമ്മാർജ്ജനം വലിയ ഒരു പ്രശ്നമാണ്. ഇതിന് സർക്കാരിന്റെ കയ്യിൽ ഒരു സൊല്യൂഷനും ഇല്ല. അപ്പോൾ ഞങ്ങൾ നേപ്പാളിൽ ഇങ്ങനെ ശരിയാക്കി അല്ലെങ്കിൽ തായ്ലൻഡിൽ അങ്ങനെ ശരിയാക്കി എന്നൊക്കെ പറഞ്ഞു ഓരോരുത്തർ വരും. നമ്മൾ അറിയാതെ അതിൽ പോയി വീഴുകയും ചെയ്യും.
ദുരന്ത ടൂറിസ്റ്റുകള്‍
ദുരന്ത ടൂറിസ്റ്റുകളുടെ പ്രളയം. നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും ദുരന്തം കാണാൻ എത്തുന്നവരുടെ പ്രളയമായിരിക്കും കുറച്ചു കാലം.
ഇങ്ങനെ വരുന്നവർക്കൊക്കെ അവരുടെ നില അനുസരിച്ചു മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർമാരെ വരെ കാണണമെന്ന് പറയും. ദുരന്ത നിർവഹണത്തിന് ഉപയോഗിക്കേണ്ട പ്രധാനമായ സമയം അങ്ങനെ പോവുകയും ചെയ്യും.
സഹായം ആവശ്യമില്ലെന്നല്ല
ഈ വരുന്ന സംഘങ്ങളിൽ പലരുടേയും സഹായം നമ്മുടെ പുനർ നിർമ്മാണത്തിന് ആവശ്യമുണ്ട്. അതൊഴിവാക്കാൻ പറ്റില്ല. ഇവരെ മാനേജ് ചെയ്യാൻ തന്നെ ഒരു സംഘം നമുക്ക് സംസ്ഥാന തലം തൊട്ടു പഞ്ചായത്ത് തലം വരെ വേണം. നന്നായി ഭാഷ സംസാരിക്കാൻ അറിയാവുന്ന എക്സ്ട്രോവേർട്ട് ആയിട്ടുള്ള വോളണ്ടീയർമാരെ ഇതിൽ നിയമിക്കണം.
ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Recommended Video
നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.