അമ്പലപ്പറമ്പിൽ ഡപ്പാംകൂത്തിന്റെ കൂട്ടക്കലാശം.. ഇതും മത ഭീകരത തന്നെ! ആഞ്ഞടിച്ച് ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: മതം എന്നതാണ് ഇന്നത്തെക്കാലത്തെ എറ്റവും വലിയ സേഫ് സോൺ. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ പൊതുവെ ആരും ചോദ്യം ചെയ്യാൻ മെനക്കെടില്ല. ഏറ്റവും എളുപ്പത്തിൽ വ്രണപ്പെടുന്ന ഒന്നാണ് മതവികാരം എന്നത് കൊണ്ട് തന്നെ 'വിശ്വാസികൾ' ഇളകിയാലുള്ള ഭവിഷ്യത്തുകൾ പല തെമ്മാടിത്തരങ്ങൾക്കുമെതിരെ ചോദ്യമുയർത്തുന്നതിൽ നിന്നും ആളുകളെ വിലക്കുന്നു.
എന്നാൽ ഭക്തിയുടെ പേരിൽ ചിലർ മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ. അർധരാത്രി പോലും ഭക്തിയുടെ പേരിൽ മൈക്ക് വെച്ച് നടത്തുന്ന കോലാഹലങ്ങൾക്കെതിരെയാണ് കെവി മോഹൻകുമാർ രൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്.
ഇതും മതഭീകരത തന്നെ!
കെവി മോഹൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: ഇതും മതഭീകരത തന്നെ! ഇപ്പോൾ രാത്രി രണ്ടു മണിയാവുന്നു. എനിക്കും എന്റെ വീടിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ആർക്കും ഇതുവരെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. എന്റെ വീടിനടുത്ത് ഒരു ദേവീ ക്ഷേത്രമൂണ്ട്. ഒരാഴ്ചയായി രാപകൽ ഭേദമില്ലാതെ ഉത്സവമേളമാണു. ഒരു കിലോമീറ്റർ ചുറ്റളവിൽ മൈക്ക് കെട്ടി വച്ച് നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്ന മാമാങ്കം. ഡ്രമ്മിന്റെ ചെകിട് പൊട്ടുന്ന ശബ്ദത്തിൽ വീടിന്റെ ജനാലകൾ പോലും കിടുങ്ങുന്നു. രാത്രി 10 മണിക്കു ശേഷം മൈക്ക് ഉപയോഗിക്കുന്നത് ബഹു.സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്.
ഇതാണോ ഹിന്ദുത്വം?
എന്തിനും പോന്ന അമ്പലകമ്മിറ്റിക്കാർക്ക് പരമോന്നത നീതിപീഠത്തിന്റെ വിലക്കുകൾ ബാധകമല്ല. പരാതിപ്പെട്ടാലും പോലീസ് ഇടപെടില്ല. ജില്ലാ ഭരണകൂടം ഇടപെടില്ല. നാനാ ജാതി മതസ്ഥരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണിവിടം. ഇതാണോ ഹിന്ദുത്വം? കലാപരിപാടിയെന്ന പേരിൽ മൈക്കിലൂടെ പാതിരാത്രി ഡപ്പാം കൂത്ത് നടത്തുന്നതാണോ ഭക്തി? ഒരിക്കൽ പോലീസിൽ പരാതിപ്പെട്ടതിന്റെ പേരിൽ അമ്പലകമ്മിറ്റിക്കാർ ഇളക്കിവിട്ട കുറേ മുട്ടാളന്മാർ എന്റെ വീട്ടിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. ഓഫീസിലായിരുന്ന എന്നോട് സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് തന്നു. രാത്രി വീടു വരെ പോലീസ് എനിക്ക് എസ്കോർട്ട് വരേണ്ടി വന്നു.
അമ്പല കമ്മറ്റിക്കാരെ നാട്ടുകാർക്ക് പേടി
വീടിനു ചുറ്റുപാടും ഞാനും കുടുംബവും വീടൊഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് അമ്പലക്കാർ പോസ്റ്ററുകൾ ഒട്ടിച്ചു. എന്റെ കുട്ടികൾ അമ്പലക്കാരെ പേടിച്ച് കുറച്ചു ദിവസത്തേക്ക് വീടിനു പുറത്തിറങ്ങിയില്ല. ഇന്നലെ വരെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളായിരുന്നു. ഈ പ്രദേശത്തുള്ള കുട്ടികളുടെ കാര്യം അതിലും കഷ്ടം. അമ്പല കമ്മറ്റിക്കാരെ നാട്ടുകാർക്ക് പേടിയാണ്. ഈ പോസ്റ്റിന്റെ പേരിൽ എന്റെ നേർക്കും പക വീട്ടിയേക്കാം. കൽബുർഗ്ഗിയേയും ഗൗരി ലങ്കേഷിനേയും ഗോവിന്ദ് പൻസാരയേയും വക വരുത്തിയവരുടെ ഗണത്തിൽ പെട്ടവരാണു ഇക്കൂട്ടർ. സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ വെല്ലുവിളിക്കുന്നതാണോ ഹിന്ദുത്വം?
ഡപ്പാംകുത്തിന്റെ കൂട്ടക്കലാശം
ഈ ചുറ്റുപാടിൽ ഹൃദ്രോഗികളും കാൻസർ രോഗികളുമായി എത്ര പേരുണ്ടാവും?എത്രയോ വൃദ്ധജനങളുണ്ടാവും? അവരോടൊക്കെ വേണോ ഭക്തിയുടെ മറവിലുള്ള ഈ കൊടും ക്രൂരത? കോളാമ്പികളും ഉച്ചഭാഷിണികളുമില്ലാതെ ഉത്സവം നടന്ന കാലമില്ലേ? ജനങ്ങളെ ദ്രോഹിക്കാൻ ഇവർക്ക് ആർ അധികാരം കൊടുത്തു?ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മൈക്കുകൾ മുഖേനയുള്ള ശബ്ദ മലിനീകരണത്തിനു നിയന്ത്രണം കൊണ്ടു വന്നതായി പത്രങ്ങളിൽ കണ്ടു.അത് നടപ്പാക്കാൻ പോലീസ് എന്തിനു മടിക്കുന്നു? നിയമം നടപ്പാക്കുന്നതിൽ ആരേയാണു നമ്മൾ ഭയപ്പെടുന്നത്? പ്രതികരിക്കാൻ ആരും തയ്യാറാവാതെ വരുന്നതാണു ഈ അഴിഞ്ഞാട്ടങ്ങൾക്കു കാരണം. ഇപ്പോഴും അമ്പലപ്പറമ്പിൽ ഡപ്പാംകുത്തിന്റെ കൂട്ടക്കലാശം തുടരുകയാണു. ഇതും മത ഭീകരത തന്നെ!
മഞ്ജു അടക്കമുള്ളവർ ദിലീപിനെ കെണിയിലാക്കി.. പകരം ഫ്ലാറ്റും ഒടിയനിൽ ചാൻസുമെന്ന് മാർട്ടിൻ!
RJ രാജേഷിന്റെ ശരീരത്തിൽ 20 വെട്ടുകൾ.. കൈപ്പത്തി അറ്റ്തൂങ്ങി! ദോഹയിലെ സ്ത്രീയ്ക്ക് പിന്നാലെ പോലീസ്