ഷാജി, ശബരിനാഥ് വധം ആട്ടക്കഥ, സ്വരാജ് വക!!! കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംഭവിച്ചത്
തിരുവനന്തപുരം/കോഴിക്കോട്: കെഎം ഷാജി എംഎല്‍എയ്ക്കെതിരെ കോഴ ആരോപണത്തില്‍ കേസ് എടുക്കാന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ഈ വിഷയത്തില്‍ ഷാജിയെ പിന്തുണച്ചുകൊണ്ട് ഏറ്റവും ശക്തമായി രംഗത്തിറങ്ങിയത് കോണ്‍ഗ്രസിന്റെ ചില യുവ എംഎല്‍എമാരായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും അവരില്‍ പലരും എത്തുകയും ചെയ്തു.
എന്നാല്‍ ചാനല്‍ ചര്‍ച്ചകളില്‍ കഴിഞ്ഞ ദിവസം ഏറ്റവും അധികം ചര്‍ച്ചയായത് എം സ്വരാജ് പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച ആയിരുന്നു. കെഎം ഷാജിയും കെ ശബരിനാഥനും ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍. രണ്ട് പേരേയും സ്വരാജ് ശരിക്കും പൊരിച്ചും പൊളിച്ചും അടക്കുകയായിരുന്നു. സ്വരാജ് പറഞ്ഞത് എന്തൊക്കെയാണ് എന്ന് നോക്കാം...
കേസിന്റെ നാള്‍വഴി
കെഎം ഷാജിയ്ക്കെതിരെയുള്ള വിജിലന്‍സ് കേസിന്റെ നാള്‍വഴിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് എം സ്വരാജ് തുടങ്ങിയത്. 2017 ല്‍ വിജിലന്‍സിന് മുന്നില്‍ എത്തിയ കേസാണിത്. മൂന്ന് വര്‍ഷത്തിന് ശേഷം കെഎം ഷാജി ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടും എന്ന് മുന്‍കൂട്ടി കണ്ടിട്ടാണോ വിജിലന്‍സ് ആ കേസ് എടുത്തത് എന്നാണ് സ്വരാജിന്റെ ചോദ്യം.
മുഖ്യമന്ത്രിയെ വാഴ്ത്തിയ ആളോ
പ്രതികാര ബുദ്ധിയില്‍ ആണ് കേസ് എടുത്തത് എന്നൊക്കെയാണ് ഷാജി പറയുന്നത്. ഇത് കേട്ടാല്‍ തോന്നും മൂന്ന് ദിവസം മുമ്പ് വരെ മുഖ്യമന്ത്രിയെ പുകഴ്ത്തി, സിപിഎമ്മിനെ പുകഴ്ത്തിയിരുന്ന ആളാണോ എന്ന് തോന്നിപ്പോകും എന്നാണ് സ്വരാജിന്റെ പരിഹാസം. എക്കാലത്തും കെഎം ഷാജി ഇങ്ങനെ തന്നെ ആണെന്നും സ്വരാജ് പറയുന്നുണ്ട്.
പ്രതികാരം കൊണ്ടുണ്ടാക്കിയ കേസ് അല്ല
എന്തെങ്കിലും പ്രതികാരം കൊണ്ട് കേസ് എടുപ്പിച്ചതാണെന്ന് കരുതാന്‍ പറ്റുമോ എന്നാണ് അടുത്ത ചോദ്യം. അഴീക്കോട്ടെ സ്കൂളിലെ മാനേജ്മെന്റ് ജനറല്‍ ബോഡിയില്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചപ്പോള്‍ 25 ലക്ഷം രൂപ ലീഗിന് കൊടുത്തു എന്ന കണക്ക് വരുന്നു. ഇത് നാട്ടില്‍ പാട്ടാകുന്നു.
ലീഗ് കൈയ്യൊഴിഞ്ഞപ്പോള്‍
ഇതോടെ പ്രാദേശിക ലീഗ് നേതൃത്വം ഇങ്ങനെ ഒരു പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഇത് ലീഗില്‍ വലിയ പ്രശ്നമായി. അന്ന് വാര്‍ത്തയില്‍ ഇടം പിടിക്കുകയും ചെയ്തു. വരവ് ചെലവുകണക്കുകളുടെ കോപ്പി സഹിതം ആണ് പൊതുപ്രവര്‍ത്തകനായ പത്മനാഭന് പരാതി നല്‍കുന്നത്.
വെല്ലുവിളി
പത്മനാഭന് പരാതി കൊടുത്തപ്പോള്‍ കേസ് വിജിലന്‍സിന് വിടാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു ഷാജിയുടെ വെല്ലുവിളി. കേസ് വിജിലന്‍സിന് കൊടുത്തു. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി.
ഷാജി രണ്ട് കൊല്ലം കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ഇടും എന്ന് കരുതിയാണോ അന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് എന്നായി സ്വരാജിന്റെ അടുത്ത ചോദ്യം.
തുടര്‍ പ്രക്രിയകള്‍
വിജിലന്‍സ് റിപ്പോര്‍ട്ട് നിയമ വകുപ്പിലെത്തി. 9-11-2019 ന് വിജിലന്‍സ് ഡയറക്ടറുടെ കത്ത് നിയമസഭ സെക്രട്ടറിയ്ക്ക് കിട്ടുന്നു. അനുമതിയ്ക്ക് വേണ്ടിയുള്ള കത്ത്...13-03-2020 ല്‍ സ്പീക്കര്‍ അനുമതി നല്കുന്നു. 16-03-2020 ന് നിയമസഭ സെക്രട്ടറി ഇക്കാര്യം കമ്യൂണിക്കേറ്റ് ചെയ്യുന്നു. 26-3-2020 ന് അത് മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തുന്നു.
ഈ തിയ്യതികളില്‍ ഒക്കെ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പറയാനാണ് സ്വരാജ് അടുത്തതായി പറയുന്നത്.
മുഖ്യമന്ത്രി ഒപ്പുവച്ചത് എന്ന്
മാര്‍ച്ച് 26 ന് മേശപ്പുറത്ത് എത്തിയെങ്കിലും മുഖ്യമന്ത്രി അതില്‍ ഒപ്പിട്ടത് 14-04-2020 ന് ആണ്. അത് പിന്നീട് ജിഒ നമ്പര്‍ ഇട്ട്, ടൈപ്പ് ചെയ്തതിന് ശേഷം ആണ് 16 ന് പുറത്തിറങ്ങുന്നത്. ഇതൊക്കെ മുന്‍കൂട്ടി കണ്ടാണോ 2017 ല്‍ സ്കൂളിന്റെ മാനേജ്മെന്റ് ജനറല്‍ ബോഡിയില്‍ ഇതേ കുറിച്ചുള്ള തര്‍ക്കം വരുന്നത് എന്നാണ് സ്വരാജ് ചോദിക്കുന്നത്.
ഷാജിയ്ക്ക് പിന്നേയും പണി
പരാതിക്കാരനായ നൗഷാദിനെ മുസ്ലീം ലീഗിനെ പുറത്താക്കിയെന്ന് ഷാജി പറഞ്ഞ സമയവും സ്വരാജ് പൊളിച്ചടുക്കു. തിരഞ്ഞെടുപ്പ് കാലത്തല്ല പുറത്താക്കിയത് എന്നും ഈ വിവാദത്തിന്റെ കാലത്തായിരുന്നു എന്നും തെളിവായി ചന്ദ്രികയില്‍ ആ വാര്‍ത്ത വന്ന സമയം വരെ പറഞ്ഞു. നൗഷാദ് ഇപ്പോഴും മുസ്ലീം ലീഗ് അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് വരെ സ്വരാജ് പറഞ്ഞു.
കുനിയിലെ കഥ
രാഷ്ട്രീയ പകപോക്കലിന്റെ കാര്യമാണെങ്കില്‍ അത് തങ്ങളുടെ വഴിയല്ലെന്നാണ് സ്വരാജ് പറയുന്നത്. അങ്ങനെ ആണെങ്കില്‍ യുഡിഎഫ് കാലത്ത് കുനിയില്‍ ഇരട്ടക്കൊല കേസില്‍ പ്രതിയാക്കപ്പെട്ട മുസ്ലീം ലീഗ് എംഎല്‍എയെ പിന്നീട് തങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ഒന്നും ചെയ്തില്ലെന്ന ഉദാഹരണം ആണ് സ്വരാജിന് മുന്നോട്ട് വയ്ക്കാനുള്ളത്.
നിങ്ങളുടെ കൈയ്യിലും ഒരുപാട് ചോരയുണ്ട്
അതിനിടയ്ക്ക് കെഎം ഷാജി ഇന്നോവയുടെ കഥയൊക്കെ പറഞ്ഞിരുന്നു. അതിനും തക്കമറുപടിയാണ് സ്വരാജ് നല്‍കിയത്. ഇന്നൊവ അയക്കാതേയും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജോബി ആന്‍ഡ്ര്യൂസ് മുതലുള്ള രക്തസാക്ഷികളുടെ ഉദാഹരണമാണ് സ്വരാജ് മുന്നോട്ട് വച്ചത്.
നിങ്ങളുടെ കൈയ്യിലും ഒരുപാട് ചോരയുണ്ടെന്നായിരുന്നു പിന്നീട് സ്വരാജ് പറഞ്ഞത്. ഇക്കാര്യം ഷാജിയെ വ്യക്തിപരമായി ഉദ്ദേശിച്ചതല്ലെന്നും മുസ്ലീം ലീഗിനെതിരെയാണ് ആരോപണം എന്നും സ്വരാജ് വ്യക്തമാക്കി.
Recommended Video
കേരളത്തിലെ മുഖ്യമന്ത്രിമാര്‍
പിണറായി വിജയന്റെ പ്രതിച്ഛായയപ്പെറ്റിയുടെ പരാമര്‍ശത്തിനും സ്വരാജ് ശക്തമായ മറുപടി നല്‍കുന്നുണ്ട്. കേരളത്തിലെ ഏത് മുഖ്യമന്ത്രിയാണ് വേട്ടയാടപ്പെടാത്തത് എന്നാണ് ചോദ്യം. ഇഎംഎസ് മുതല്‍ ഇകെ നായനാര്‍ വരെയുള്ളവരുടെ കാര്യങ്ങള്‍ പറയുന്നുണ്ട് സ്വരാജ്.
എന്തായാലും 10 മിനിട്ടോളം ഒരു ഇടപെടലും കൂടാതെ സംസാരിക്കാനുള്ള അവസരം അവതാരകനായ വിനു വി ജോണ്‍ സ്വരാജിന് നല്കി. വീഡിയോ കാണാം