മംഗളത്തോട് ഗുഡ് ബൈ പറഞ്ഞ് സുനിത ദേവദാസ്.. നവംബർ 11 ശനിയാഴ്ച്ച മംഗളം ടിവി ചാനലിൽ സംഭവിച്ചത് എന്ത്?
Recommended Video
തിരുവനന്തപുരം: വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച് തുടങ്ങിയ ടി വി ചാനലാണ് മംഗളം. കേരളത്തിൽ ഇത്രയധികം വലിയ കോലാഹലമുണ്ടാക്കിയ മറ്റൊരു ചാനൽ ലോഞ്ചിങ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. മന്ത്രിയായിരുന്നു എകെ ശശീന്ദ്രനെതിരെ ലൈംഗിക ആരോപണവും ഓഡിയോ ക്ലിപ്പും പക്ഷേ വലിയ ചീത്തപ്പേരാണ് മംഗളത്തിന് ഉണ്ടാക്കിയത്.
അങ്ങനെയിരിക്കേയാണ് മംഗളം ചാനലിനെ നന്നാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാനഡയിൽ നിന്നും ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര് ആയി സുനിത ദേവദാസ് എത്തുന്നത്. പത്രപ്രവർത്തനത്തിൽ വലിയ അനുഭവസമ്പത്തില്ല എന്ന് പറഞ്ഞ് സുനിതക്കെതിരെ വലിയ ആരോപണങ്ങളുണ്ടായി. എന്തായാലും കൃത്യം 90 ദിവസം കഴിഞ്ഞപ്പോൾ സുനിത മംഗളം വിടുകയാണ്. എന്താണ് കാരണം എന്നല്ലേ. സുനിത തന്നെ പറയുന്നു....
മംഗളത്തിൽ സംഭവിച്ചത് എന്ത്?
നവംബർ 11 ശനിയാഴ്ച്ച മംഗളം ടെലിവിഷനിൽ സംഭവിച്ചത് എന്ത്? - മിന്നൽ സമരം നടത്തി മംഗളത്തിൽ വാർത്ത പോലും മുടങ്ങിയ ആ ദിവസത്തെക്കുറിച്ചാണ് സുനിത ദേവദാസ് ആദ്യം തന്നെ പറയുന്നത്. സാധാരണ പോലെ തുടങ്ങിയ ഒരു ദിവസം . 'മാരിവിൽ പോലെ മനസിജർ' എന്ന ട്രാൻസ്ജെൻഡർ ഷോയുടെ ഷൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ രാവിലെ 8 മണിക്ക് തന്നെ ഓഫീസിൽ എത്തിയിരുന്നു. - പിന്നീടെന്തുണ്ടായി? ഏകദേശം 10 മണിയായപ്പോൾ ഒരു കൂട്ടം ജീവനക്കാർ പെട്ടന്ന് പുറത്തിറങ്ങി പണിമുടക്കുകയാണെന്നു പ്രഖ്യാപിച്ചു.
മിന്നൽ സമരം തുടങ്ങുന്നു
എം ബി സന്തോഷിന്റേയും പ്രദീപിന്റെയും ഫിറോസ് സാലിയുടെയും ലക്ഷ്മി മോഹന്റെയും നേതൃത്വത്തിലായിരുന്നു സമരം. ജീവനക്കാർ ഇറങ്ങി വന്നു പുറത്തു നടന്നിരുന്ന ശ്യാമയുടെ ഷൂട്ട് പോലും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. വാർത്ത മുടങ്ങി. മിന്നൽ പണിമുടക്ക് നടത്തേണ്ട ഒരു സാഹചര്യവും അന്നേദിവസം മംഗളത്തിൽ ഉണ്ടായിരുന്നില്ല. നോട്ടീസ് തരാതെയാണ് ഇവർ സമരം ചെയ്തത്. ഒരു ന്യൂസ് ചാനലിനെ സംബന്ധിച്ച് കോടികളുടെ നഷ്ടം ഡയറക്റ്റ് ആയും ഇൻഡയറക്ട് ആയും അന്നുണ്ടായി - ഇതാണ് സമരം കൊണ്ട് മംഗളത്തിലുണ്ടായത്. - സുനിത തുടരുന്നു.
സുനിത ന്യൂസ് റൂമിൽ കയറരുത്
തുടർന്ന് കെ യു ഡബ്ലിയു ജെയുടെ ഭാരവാഹികളെ ഇവർ വിളിച്ചു വരുത്തുകയുണ്ടായി. അത്ഭുതകരം എന്ന് പറയട്ടെ ഇവർ അവരോട് ആവശ്യപ്പെട്ട ഒന്ന് പത്രപ്രവർത്തകയായ സുനിത വാർത്തകളിലും ന്യൂസ് റൂമിലും ഇടപെടരുത് എന്നായിരുന്നു . പത്രപ്രവർത്തകരുടെ "മനുഷ്യാവകാശങ്ങൾക്ക്" വേണ്ടി നിലകൊള്ളുന്ന സംഘടനയായതിനാലാവും അവർ അതൊക്കെ കേട്ട് സന്തോഷമായി തിരിച്ചു പോയി. പിന്നീട് ടെലിവിഷന്റെ മാനേജിങ് ഡയറക്ടർ ആർ അജിത്കുമാറുമായി നടത്തിയ ചർച്ചയിലും ഈ ആവശ്യം അവർ മുന്നോട്ട് വച്ചു.
എന്തിനായിരുന്നു ഇത്?
ഹണി ട്രാപ് കേസിൽ പ്രതികളായവരുടെ ഒരു ഉദ്ദേശം എന്നെ ന്യൂസിൽ നിന്നും മാറ്റുക എന്നതാണെന്നും ഞാൻ ന്യൂസിൽ ഇടപെടുകയാണെങ്കിൽ ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇവർക്ക് കഴിയാത്തതാവും കാരണം എന്നും അന്ന് എനിക്ക് മനസ്സിലായി. അന്ന് ആ നിമിഷം ഞാൻ മംഗളത്തിൽ നിന്നും രണ്ടാമതൊന്നു ആലോചിക്കാതെ മാറി നില്ക്കാൻ തീരുമാനിച്ചു . കാരണങ്ങൾ ഇതാണ് - ഞാൻ മംഗളം ടെലിവിഷൻറെ സി ഒ ഒ ആണ്. അടിസ്ഥാനപരമായി പത്രപ്രവർത്തകയും ആണ്. സ്ഥാപനത്തിന്റെ ചില ഇടത്ത് കയറാത്ത, ചില കാര്യങ്ങളിൽ ഇടപെടാത്ത ഒരു സി ഒ ഒ ആയിരിക്കാൻ താല്പര്യമില്ല.
ഇവരുടെ താൽപര്യം വേറെയാണ്
ഈ പിഗ് ഫൈറ്റിൽ പങ്കു ചേർന്ന് എന്റെ ദേഹത്ത് ചെളി പറ്റിക്കാൻ തീരെ താല്പര്യമില്ല. സ്ഥാപനം പൂട്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 5 പേരെങ്കിലും അവിടെയുണ്ട്. അതവർ ഘട്ടം ഘട്ടമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അതിനു ആക്കം കൂട്ടുന്ന ഒന്നായിരുന്നു നോട്ടീസ് തരാതെയുള്ള ഈ മിന്നൽ പണിമുടക്ക് പോലും. സമരം കഴിഞ്ഞു ഒരു പത്രപ്രവർത്തകൻ എന്നോട് നടന്നതെന്താണ് എന്ന് വിശദീകരിക്കുകയുണ്ടായി. അത് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും ഹൃദയ ഭേദകമായിരുന്നു.
സമരത്തിന്റെ കാരണം ഇതാണോ?
ബാർക്ക് റേറ്റിങ് കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഒരവസ്ഥ ആയിരുന്നു. ന്യൂസിന്റെ ചുമതലയുള്ള വ്യക്തി , അതിൽ പൂർണ പരാജയമാണെന്ന് മനസ്സിലാക്കിയ മാനേജ്മെന്റ് അദ്ദേഹത്തെ പത്രത്തിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചു . അതിന്റെ മുന്നോടിയായി അദ്ദേഹത്തെ റീഡെസിഗ്നേറ്റ് ചെയ്ത ഓർഡർ നവമ്പർ 10 നു വൈകുന്നേരം നൽകി. സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന അദ്ദേഹത്തിൻറെ തോന്നലിൽ നിന്നും ഉടലെടുത്ത സമരമായിരുന്നു 11 നു നടന്നത്. സമരത്തിന് നേതൃത്വം നൽകിയവരുടെ ഉദ്ദേശം അയാളുടെ ജോലിയും ശമ്പളവും സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു. സമരം ചെയ്യാൻ ഒരാൾ തീരുമാനിച്ചു. അയാൾ മറ്റേയാളോട് പറഞ്ഞപ്പോൾ അയാൾ ബുദ്ധി ഉപദേശിച്ചു .
സമരം സുനിതയ്ക്ക് എതിരെ തിരിക്കുന്നു
ഇക്കാര്യത്തിന് സമരം ചെയ്താൽ പരാജയപ്പെടും. ഇത് യുദ്ധമാണ്. ഇവിടെ ജയിക്കാനായി എന്ത് തന്ത്രവും പ്രയോഗിക്കണം എന്ന്. അവർ യുദ്ധം വിജയിക്കാനുള്ള തന്ത്രം പ്ലാൻ ചെയ്തു. സുനിതയെ ടാർഗറ്റ് ചെയ്താലേ മീഡിയ അറ്റെൻഷൻ കിട്ടു. അപ്പോൾ അതിനായി സമരം ചെയ്യണം. വിഷയം സുനിതയുടെ തൊഴിൽ പീഡനം, ശമ്പളമില്ലായ്മ , അത്, ഇത് ഒക്കെ. അതിനിടക്ക് അപ്രധാനമായ ഒരാവശ്യമായി ന്യൂസ് ചുമതലയുള്ള വ്യക്തിയുടെ ജോലിക്കാര്യം പറയാം. സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ തന്നെ എന്നോട് ഇത് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. എത്ര അപകടകരമായ ഒരു സ്ഥലത്താണ് ഞാൻ നിൽക്കുന്നത് എന്നെനിക്ക് വീണ്ടും ഉറപ്പായി.
കാര്യങ്ങൾ സുനിത റിപ്പോർട്ട് ചെയ്തിരുന്നു
അതിനു മുൻപത്തെ ആഴ്ച സോളാർ റിപ്പോർട്ട് വന്ന ദിവസം (9-11-2017) ന്യൂസ് റൂമിൽ നടന്ന ചില ഗുരുതര വീഴ്ചകൾ ഞാൻ മാനേജ്മെന്റിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ പരിഹാരമില്ലാത്ത മുന്നോട്ട് പോകാൻ കഴിയില്ലെന്നും സ്ഥാപനം പൂട്ടാനാണ് ചിലരുടെ ശ്രമം എന്നും അതിനു നടപടിയും പരിഹാരവും ഉണ്ടായില്ലെങ്കിൽ നവംബര് 15 മുതൽ ഞാൻ ജോലി അവസാനിപ്പിക്കുകയാണെന്നും ഒഫീഷ്യൽ ലെറ്റർ ആയി എഴുതി മാനേജ്മെന്റിന് നൽകിയിരുന്നു.
എന്ത് കൊണ്ട് മംഗളത്തിൽ തുടരുന്നില്ല
ഞാൻ ചൂണ്ടി കാട്ടിയ ഗുരുതര വീഴ്ചകളിൽ നടപടിയുണ്ടായില്ല. കൂട്ടത്തിൽ എന്നെ അപകടത്തിൽ പെടുത്താനും നാണം കെടുത്താനും ഉള്ള ആസൂത്രിത ശ്രമവും കൂടി ചില ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ നിലവിലെ അവസ്ഥയിൽ മംഗളത്തിൽ തുടരേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു. അതിനുള്ള കാരണങ്ങൾ ഇതാണ് - എന്റെ സമയം ഞാൻ മംഗളത്തിൽ ചെലവഴിക്കുന്നുണ്ടെങ്കിൽ സ്ഥാപനം നന്നാവണം എന്നെനിക്ക് നിർബന്ധമുണ്ട് . മാറ്റം വേണം . ഹണി ട്രാപ് വാർത്ത ചെയ്ത അതെ സംസ്ക്കാരത്തിൽ മുന്നോട്ടു പോകാൻ കഴിയില്ല.
ജീവനും കൊണ്ട് രക്ഷപ്പെട്ടാൽ മതി എന്നായി
സ്ഥാപനം പൂട്ടാൻ കച്ചകെട്ടിയിറങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ ഒരു കാരണവശാലും കഴിയില്ല. എന്നെ അപകടത്തിൽ ചാടിച്ചു കുഴപ്പങ്ങൾ മനഃപൂർവം ഉണ്ടാക്കുന്നവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. എന്നെ മുന്നിൽ നിർത്തി പഴയ പണി തുടരുന്നവർക്കൊപ്പം നില്ക്കാനും ആവില്ല. ചിലർ തങ്ങളുടെ വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി ഒരു മാധ്യമസ്ഥാപനത്തെയും അവിടത്തെ ചില ജീവനക്കാരെയും ഉപയോഗിക്കുന്നത് മിണ്ടാതെ കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഇതിനൊക്കെ പുറമെ മാർക്കറ്റിങ് പണി എടുക്കാം എന്ന് പറഞ്ഞു ഇതിനു മുൻപ് ജോലി ചെയ്ത എല്ലാ സ്ഥാപനവും തകർക്കുകയും ചെയ്ത പുതിയ ഒരവതാരം സ്ഥാപനത്തിന്റെ ഭാഗമാവുകയും ആ പണിയൊഴികെ ബാക്കി എല്ലാവരും ചെയ്യുന്ന എല്ലാ പണികളിലും അദ്ദേഹം ഇടപെട്ട് സ്വസ്ഥത പോലും നശിപ്പിക്കുകയും ചെയ്തപ്പോൾ സത്യത്തിൽ മതിയായി . ജീവനും കൊണ്ട് രക്ഷപ്പെട്ടാൽ മതി എന്നായി.
സ്ഥാപിത താൽപര്യക്കാരാണ് മംഗളത്തിൽ
ഒരു കൂട്ടം സ്ഥാപിത താൽപര്യക്കാർ കയ്യടക്കിയ സ്ഥാപനം ഇങ്ങനെയൊക്കെയേ ആവു. സത്യത്തിൽ ഹണി ട്രാപ് പ്രതികൾ കേസിന്റെ പേരും പറഞ്ഞു സ്ഥാപനത്തെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. വ്യക്തികളെ ഇമോഷണൽ ബ്ലാക്ക്മെയിലിങ് ചെയ്യുകയാണ് . അതിൽ നിന്നും സ്ഥാപനവും വ്യക്തികളും രക്ഷപ്പെടാൻ കുറച്ച് സമയം എടുക്കും. ഈ വൃത്തികെട്ട ബ്ലാക്ക് മെയിലിങ് കണ്ടു കൊണ്ടിരിക്കാനുള്ള ക്ഷമ ഇല്ലാത്തതിനാൽ പടിയിറങ്ങുന്നു. ചില തോൽവികൾ വലിയ വിജങ്ങളാണ്. ഹണി ട്രാപ് പ്രതികളുടെ പിഗ് ഫൈറ്റിൽ ഞാൻ തോറ്റതായി കരുതി അവർ സന്തോഷിക്കുന്നുണ്ടാവും.
ചീത്തപ്പേരും കേസുമില്ലാതെ രക്ഷപ്പെട്ടു
എന്നാൽ എന്നെ സംബന്ധിച്ച് ജീവനും കൊണ്ട്, പ്രത്യേകിച്ച് ഒരു ചീത്തപ്പേരും ഇല്ലാതെ, ഒരു കേസിലും പ്രതിയാവാതെ മംഗളം ടെലിവിഷനിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയം. ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുന്നതാണ് ഏറ്റവും വലിയ ആശ്വാസം. 90 ദിവസം മംഗളത്തിൽ ജോലി ചെയ്തു. അതിൽ 88 ദിവസവും മംഗളത്തിനകത്തു തന്നെ ഉണ്ടായിരുന്നു. എനിക്ക് ആവുന്നത് ചെയ്യാൻ കഴിഞ്ഞു. ചെയ്യണമെന്ന് ആഗ്രഹിച്ച പലതും അവിടത്തെ സ്ഥാപിത താൽപര്യക്കാർ കാരണം ചെയ്യാൻ കഴിഞ്ഞില്ല.
മംഗളത്തിൽ ചെന്നത് കൊണ്ട് എന്ത് സംഭവിച്ചു
പക്ഷെ അവിടെ ചെന്നത് കൊണ്ടുണ്ടായ പ്രധാന നേട്ടമായി പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്. സ്ഥാപനം പൂട്ടാനായി പ്രവർത്തിക്കുന്ന 5 പേര് അവിടെയുണ്ടെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അവരെ മറ്റു ചിലർക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ കഴിഞ്ഞു. അതെ അത് തന്നെയാണ് ഞാൻ സ്ഥാപനത്തോട് ചെയ്ത ഏറ്റവും വലിയ പുണ്യ പ്രവൃത്തി. എന്റെ മംഗളത്തിലെ ദൗത്യവും നിയോഗവും. അത് പൂർത്തിയാക്കിയതിനാൽ തിരിച്ചു പോകുന്നു.
ഗുണമുണ്ടായി എന്ന് കരുതുന്നു
മാനേജ്മെന്റിന് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നു കരുതുന്നു . അതിനാൽ ഇനിയുള്ള അവരുടെ ഇടപെടൽ സ്ഥാപനത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു , ആഗ്രഹിക്കുന്നു. മംഗളം എന്നാൽ ഈ വിരലിലെണ്ണാവുന്ന നാലോ അഞ്ചോ വ്യക്തികൾ അല്ല്ലാത്തതിനാൽ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ സ്ഥാപനത്തിനും അമരക്കാർക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചു ദിവസമെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായിരുന്നു വ്യക്തി എന്ന നിലയിൽ മുൻനിര ന്യൂസ് ചാനെൽ ആവാൻ മംഗളത്തിന് ഭാവിയിൽ കഴിയട്ടെ എന്നാശംസിക്കുന്നു . ആഗ്രഹിക്കുന്നു.
ആരാണ് മംഗളത്തിലെ പ്രശ്നങ്ങൾക്ക് കാരണം
പടിയിറങ്ങുമ്പോൾ ആർ അജിത്കുമാറിനോടും മാനേജ്മെന്റിന്റെ ഭാഗമായിരിക്കുന്നു എല്ലാവരോടും നന്ദി ഉണ്ട് . കാരണം എല്ലാ തരത്തിലുമുള്ള മാറ്റത്തിനു അവർ തയ്യാറായിരുന്നു. സത്യത്തിൽ അവരുടെ എല്ലാ ബ്രാൻഡിനെയും തകർക്കുന്ന പോലെ പ്രവർത്തിക്കുന്ന കുറച്ചു മനുഷ്യരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അവരൊട്ടു സ്ഥാപനം വിട്ടു പോകുകയുമില്ല. നന്നാവുകയുമില്ല, മറ്റുള്ളവരെ പണിയെടുക്കാൻ അനുവദിക്കുകയുമില്ല. അപ്പൊ ഞാൻ അങ്ങ് മതിയാക്കി. ഞാനായിട്ട് തന്നെ മതിയാക്കി. നിങ്ങൾ ആരും എന്നോട് അവിടെ ഇനിയും തുടരാൻ പറയില്ലെന്ന് എനിക്ക് അറിയാം .
ഒരു വരി കൂടി പറഞ്ഞേക്കാം
കേരളത്തിലെ എല്ലാ മികച്ച മാധ്യമപ്രവർത്തകരെയും ഞാൻ മംഗളത്തിന്റെ ഭാഗമാവാൻ വിളിച്ചിരുന്നു. സംസാരിച്ചിരുന്നു . അപ്പോഴൊക്കെ അവർ വരാതിരിക്കാനുള്ള കാരണമായി ചൂണ്ടി കാണിച്ചത് ഞാൻ ഇപ്പോൾ പറയുന്ന ഈ കാരണങ്ങൾ ഒക്കെ തന്നെയാണ്. എന്നിട്ടും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു പുറത്തു നിന്നും കുറച്ചു പേര് വന്നു കഴിയുമ്പോൾ ഇതൊക്കെ ശരിയാവും എന്ന്. എന്നാൽ മിന്നൽ പണിമുടക്കോടെ എനിക്ക് മനസ്സിലായി സ്ഥാപനത്തിനകത്തു നിന്ന് സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന വിരലിലെണ്ണാവുന്നവർക്ക് സ്ഥാപനം എന്ന് പറയുന്നത് ഒരു വിഷയമേ അല്ലെന്നു. അവനവൻ കാര്യം മാത്രമേ ഉള്ളു എന്ന് .
നന്ദി പറഞ്ഞുകൊണ്ട് സുനിത നിർത്തുന്നു
ഈ സമരക്കാരിൽ ഒരാൾ പോലും ഞാൻ, ഞാൻ എന്നല്ലാതെ മംഗളം എന്ന് പറയുന്നത് ഇക്കാലത്തിനിടക്ക് ഒരിക്കൽ പോലും കേട്ടിട്ടില്ല. അതെ അത് തന്നെയാണ് കുഴപ്പം. സ്ഥാപനവും സ്ഥാപനത്തിന്റെ ഭാവിയും ഇവർക്കൊന്നും പ്രശ്നമേയല്ല. ഇത് പൂട്ടി പോയാലും കുഴപ്പമൊന്നുമില്ലെന്ന് ചിലർ പറയുകയും ചെയ്തു. അതവർ ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു. അപ്പൊ എല്ലാരും എന്നെ കുറച്ചു സ്നേഹിച്ചോളൂ. എനിക്ക് കുറച്ചു മുറിവേറ്റിട്ടുണ്ട്. അത് പെട്ടന്നുണങ്ങാൻ സ്നേഹം നല്ല മരുന്നാണ്. തിരിച്ചു കാനഡയിലേക്ക്. പഠിച്ച എല്ലാ പുതിയ പാഠങ്ങൾക്കും നന്ദി. - ഇങ്ങനെയാണ് സുനിത ദേവദാസ് തന്റെ അവസാനിപ്പിക്കുന്നത്.