'ചുമ്മാ പേടിപ്പിക്കല്ലേ, ഇനിയും ആര്‍എസ്എസിനെ വിമര്‍ശിക്കും', ശിവശങ്കറിന്റെ ഭീഷണിക്ക് അഭിലാഷിന്റെ മറുപടി
കോഴിക്കോട്: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ കൊമ്പ് കോര്‍ത്ത് ബിജെപി നേതാവ് പിആര്‍ ശിവശങ്കറും മീഡിയാ വണ്‍ ചാനല്‍ അവതാരകന് അഭിലാഷ് മോഹനും. മീഡിയാ വണ്‍ ചാനല്‍ രണ്ട് ദിവസം പൂട്ടിച്ചത് ഓര്‍മയില്ലേ എന്ന് ചര്‍ച്ചയ്ക്കിടെ ശിവശങ്കര്‍ ഭീഷണി മുഴക്കി.
ആര്‍എസ്എസിനെ വിമര്‍ശിച്ചതിനല്ലേ ചാനല്‍ പൂട്ടിയതെന്നും ഇനിയും വിമര്‍ശിക്കുമെന്നും നിങ്ങള്‍ പൂട്ടിക്കൊളളൂ എന്നും അഭിലാഷ് മോഹന്‍ തിരിച്ചടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ
കർഷക സമരത്തിൽ ചർച്ച
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മാത്രമല്ല പ്രശ്ന പരിഹാരത്തിനായി ഒരു നാലംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപിയെ പ്രതിനിധീകരിച്ച് പാര്‍ട്ടി വക്താവായ പിആര്‍ ശിവശങ്കര്‍ പങ്കെടുത്തത്. കാര്‍ഷക സമരത്തില്‍ പന്ത് ഇപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടില്‍ അല്ലേ എന്നതായിരുന്നു അവതാരകന്റെ ചോദ്യം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല
സാഹചര്യത്തില്‍ അവര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയും സര്‍ക്കാരിന് മുന്നിലില്ലെന്നും അഭിലാഷ് പറഞ്ഞു. എന്നാല്‍ ചോദ്യത്തിലേക്ക് കടക്കാതെ സുപ്രീം കോടതി ഉത്തരവ് മാച്ച് ഫിക്സിംഗ് ആണ് എന്ന് പറയുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.
'ഹാരിസ് ബീരാന് അങ്ങനെ പറഞ്ഞു'
അത്തരത്തിലാരും ചര്‍ച്ചയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുളള പല ആരോപണങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത് എന്നും അഭിലാഷ് മറുപടി നല്കി. എന്നാല്‍ ഹാരിസ് ബീരാന് അങ്ങനെ പറഞ്ഞുവെന്നും താന്‍ കേട്ട് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് ബിജെപി നേതാവ് വാദിച്ചത്. അത്തരമൊരു ചര്‍ച്ചയുടെ ഭാഗമാകാന്‍ താല്പര്യമില്ലെന്നും ശിവശങ്കര്‍ ആവര്‍ത്തിച്ചു.
ഹാരിസ് ബീരാന് മാപ്പ് പറയണം
സുപ്രീം കോടതി വിധി മാച്ച് ഫിക്സിംഗ് ആണ് എന്നൊരാള്‍ പറയുമ്പോള്‍ അത് അവതാരകന് കേട്ടിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. നിങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റിനേയും പ്രസിഡണ്ടിനേയും ചിലപ്പോള്‍ ആര്‍മിയേയും സുപ്രീം കോടതിയേയും വിശ്വാസമില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു. ഹാരിസ് ബീരാന് മാപ്പ് പറയണം എന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു.
' ടേപ്പുമായി കോടതിയില്‍ പോകാം '
അവതാരകന് മൗനം കൊണ്ട് അതിനോട് യോജിച്ചുവെന്നും ശിവശങ്കര്‍ പറഞ്ഞു. വിധി മാച്ച് ഫിക്സിംഗ് ആണെന്ന് പോലും ആളുകള്‍ പറയുന്നുണ്ടെന്ന് പറയുന്നതും അങ്ങനെ ആണെന്ന് സ്ഥാപിക്കുന്നതും രണ്ടും രണ്ടല്ലേ എന്ന് അഭിലാഷ് ചോദിച്ചു. അത്തരത്തിലുളള സംശയം ഉണ്ടെങ്കില്‍ ചര്‍ച്ചയുടെ ടേപ്പുമായി കോടതിയില്‍ പോകാം എന്നായി ശിവശങ്കര്‍.
'എവിടെ വേണമെങ്കിലും പോകൂ'
ഇതോടെ അഭിലാഷ് രൂക്ഷമായി തിരിച്ചടിച്ചു. ചുമ്മാ പേടിപ്പിക്കല്ലേ ശിവശങ്കര്‍, താങ്കള്‍ കോടതിയിലോ എവിടെ വേണമെങ്കിലും പോകൂ, നിസ്സാരമായ ഒരു കാര്യത്തെ വളച്ചൊടിച്ച് കോടതിയില്‍ പോകും എന്നൊക്കെ ആണെങ്കില്‍ അങ്ങ് പോകണം. ഒരു കാര്യം പറയുമ്പോള്‍ അതിന്റെ മെറിറ്റില്‍ അല്ലേ സംസാരിക്കേണ്ടത് എന്നും അഭിലാഷ് ചോദിച്ചു.
ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് പൂട്ടി
അപ്പോഴേക്കും ഭയന്നോ എന്ന് ബിജെപി നേതാവ് പരിഹസിച്ചു. എന്നാല്‍ എന്ത് ഭയമെന്നും കോടതിയില്‍ പോകാനല്ലേ പറഞ്ഞത് എന്നും അഭിലാഷ് മറുപടി നല്കി. പോയപ്പോള്‍ കുറച്ച് ദിവസം പൂട്ടിയിട്ടല്ലോ, അങ്ങനെ ഒരു ചരിത്രമുണ്ടല്ലോ എന്ന് ശിവശങ്കര്‍ പറഞ്ഞു.. അത് കോടതിയല്ല, നിങ്ങളുടെ സര്‍ക്കാരാണ് ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് പൂട്ടിയത് എന്ന് അവതാരകന് മറുപടി നല്കി.
Recommended Video
ഇനിയും ആര്‍എസ്എസിനെ വിമര്‍ശിക്കും
ഞങ്ങള്‍ ഇനിയും ആര്‍എസ്എസിനെ വിമര്‍ശിക്കുമെന്നും ഇനിയും പൂട്ടാമെന്നും നിങ്ങളല്ലേ ഭരിക്കുന്ന രാജ്യം എന്നും അഭിലാഷ് തിരിച്ചടിച്ചു. കര്‍ഷക നിയമത്തില്‍ സര്‍ക്കാരിന്റെ കോര്‍ട്ടില്‍ അല്ല പന്തെന്നും കര്‍ഷകര്‍ പ്രതിഷേധിക്കുന്നതില്‍ ചിലതൊക്കെ അടിസ്ഥാനമുണ്ടെന്നും അതിനാലാണ് സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തി ചിലതൊക്കെ എഴുതി തരാം എന്ന് പറഞ്ഞത് എന്നും ശിവശങ്കര്‍ തുടര്‍ ചര്‍ച്ചയില്‍ പറഞ്ഞു.