മോദി നേതാ നമ്പര്‍ വണ്‍: രാജ്ദീപ് സര്‍ദേശായ്
ദില്ലി: സി എന്‍ എന്‍ ഐ ബി എന്‍ ചാനല്‍ നെറ്റ് വര്‍ക്ക് 18 ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് ജോലി വിട്ട സര്‍ദേശായ്. അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ മോദിയെ ചോദ്യം ചെയ്ത് അനുയായികളുടെ കൂവലും മര്‍ദനവും ഏറ്റുവാങ്ങിയ സര്‍ദേശായ്. രാജ്ദീപ് സര്‍ദേശായിയെക്കുറിച്ച് കഥകള്‍ പലതുണ്ട്. അര്‍ണാബ് ഗോസ്വാമി, ബര്‍ഖ ദത്ത, പ്രണോയ് റായ്, കരണ്‍ ഥാപ്പര്‍ തുടങ്ങിയ ടി വി റോക്കിംഗ് സ്റ്റാറുകളുടെ കൂട്ടത്തിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറാണ് രാജ്ദീപ് സര്‍ദേശായ്, ഒരു പരിധി വരെ ഭാര്യ സാഗരിക ഘോഷും.
മോദിയുടെ എതിര്‍ചേരിയിലെ പത്രപ്രവര്‍ത്തകനായിട്ടാണ് പൊതുവേ സര്‍ദേശായി എണ്ണപ്പെടുന്നത്. എന്താണ് മോദിയും സര്‍ദേശായിയും തമ്മിലുള്ള പ്രശ്‌നം, അതോ പ്രശ്‌നങ്ങളൊന്നും ഇല്ലേ, മോദിയുമായി എന്ത് ബന്ധമാണ് സര്‍ദേശായി സൂക്ഷിക്കുന്നത്. 1990 കളില്‍ ബി ജെ പി പ്രചാരക് സ്ഥാനത്തുനിന്നും രാജ്യത്തെ ഒന്നാം നമ്പര്‍ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയും താനും തമ്മില്‍ എന്ത് എന്ന് തുറന്നെഴുകയാണ് സര്‍ദേശായ്.
1990 കളില്‍ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ദില്ലിയില്‍ 'വരത്തന്മാരായിരുന്ന' തങ്ങളുടെ സമാനതെയെക്കുറിച്ചും തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ടി വി ചാനലുകള്‍ വന്നപ്പോള്‍ അത് രാഷ്ട്രീയക്കാരെ എങ്ങനെ മാറ്റി എന്നതിനെക്കുറിച്ചും സര്‍ദേശായ് എഴുതുന്നു. 2002 ലെ കലാപത്തിന് ശേഷം മോദിയുമായുള്ള ബന്ധത്തില്‍ വ്യത്യാസം വന്നതായും സര്‍ദേശായ് പറയുന്നു. കലാപത്തിന് ശേഷം മോദിയും മാധ്യമങ്ങളുമായുള്ള രസതന്ത്രം തന്നെ മാറി.
2007 ല്‍ പിതാവ് മരിച്ചപ്പോള്‍ ആദ്യം വിളിച്ച് ആശ്വസിപ്പിച്ച രാഷ്ട്രീയക്കാരന്‍ മോദിയാണ്. രാത്രി വൈകി പോലും തന്റെ കോളുകള്‍ എടുക്കുകയും തിരിച്ചുവിളിക്കുകയും ചെയ്യുമായിരുന്നു മോദി. 2012 ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പായി മോദി തനിക്കൊരു ഇന്റര്‍വ്യൂ തന്നു. അന്ന് മോദി തന്നെ ബസിന്റെ ഫുട്‌ബോര്‍ഡില്‍ ഇരുത്തിയ കാര്യവും സര്‍ദേശായ് ഓര്‍ക്കുന്നു. 2014 തിരഞ്ഞെടുപ്പിനെ കുറിച്ച് താനെഴുതിയ പുസ്തകം ഓട്ടോഗ്രാഫിട്ട് മോദിക്ക് കൊടുക്കലാണ് സര്‍ദേശായിയുടെ അടുത്ത ലക്ഷ്യം. മോദിയുടെ ചിയര്‍ലീഡറോ വിമര്‍ശകനോ ആവാതെ 25 വര്‍ഷങ്ങള്‍ താനെന്ന റിപ്പോര്‍ട്ടര്‍ പൂര്‍ത്തിയാക്കി. മോദിയോ പ്രചാരകനില്‍ നിന്നും പ്രധാനമന്ത്രി പദത്തിലുമെത്തി. മിന്റ്ല്‍ പ്രസിദ്ധീകരിച്ച കുറിപ്പ് തന്റെ ബ്ലോഗിലും ചേര്‍ത്തിട്ടുണ്ട് 49കാരനായ സര്‍ദേശായ്.