മമ്മൂട്ടി ഒരു ദുരന്തമാണ്, രാഷ്ട്രീയ ബോധ്യമുണ്ടെന്നത് വെറും തെറ്റിധാരണ: വിമർശനവുമായി രേഷ്മ ശശിധരൻ
പാർവതി ഐഎഫ്എഫ്കെ വേദിയിൽ കസഭ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാണിച്ചതിനു പിന്നാലെ തുടങ്ങിയതാണ് മലയാള സിനിമ മേഖലയിലെ ചില നടിമാരെയും വിമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടയെയും താറടിച്ച് കാണിക്കാനുള്ള ചില തത്പര കക്ഷികളുടെ ശ്രമങ്ങൾ. നടി പാർവ്വതിയും റിമയും ഗീതു മോഹൻദാസും നേരിടേണ്ടി വന്ന സൈബർ അക്രമമങ്ങൾ ചെറുതൊന്നുമല്ല. സൈബർ ആക്രമണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ചെയ്തു.
എന്നാൽ മുമ്പെന്നത്തേയുംകാൾ സിനിമയെ രാഷ്ട്രീയമായി അനലൈസ് ചെയ്യുന്ന, സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്ന,അത് തുറന്നു പറയുന്ന ഒരു സമൂഹമാണ് ഇപ്പോഴത്തേത്.അത് മനസിലാക്കാൻ മാത്രം ഉയർന്ന രാഷ്ട്രീയ ബോധ്യമുള്ള ഒരാളാണ് മമ്മൂട്ടി എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. മമ്മൂട്ടി ഒരു ദുരന്തമാണ്. എന്നാണ് രേഷ്മ ശശിധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ഈ പോസ്റ്റ്.
മമ്മൂട്ടിയോട് കണ്ടം വഴി ഓടാൻ പറഞ്ഞിട്ടില്ല
ഓട് മമ്മൂട്ടീ കണ്ടം വഴി (ഒഎംകെവി ) എന്ന് പാർവ്വതി പറഞ്ഞിട്ടില്ല. പാർവ്വതി വിമർശിച്ചത് മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീവിരുദ്ധതയെയാണ്. അത് ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ഇതിന് മുന്നേയും പല പ്രശസ്തരായ ആളുകളും സിനിമാ നിരൂപകരുമൊക്കെ പലവട്ടം പറഞ്ഞിട്ടുള്ള സംഗതിയുമാണെന്ന് രേഷ്മ ശശിധരൻ പറയുന്നു.
ഇതൊന്നും മമ്മൂട്ടിയോടുള്ള സ്നേഹം കൊണ്ടല്ല
പക്ഷേ അവർക്ക് നേരെയൊന്നും ഇല്ലാത്ത രീതിയിലുള്ള ആക്രമണങ്ങൾ മലയാളി ആൺ പെൺ കൂട്ടങ്ങൾക്കിടയിൽ നിന്ന് പാര്വ്വതിക്ക് മാത്രം നേരിടേണ്ടി വരുന്നതിനുള്ള കാരണം പാർവ്വതി പെണ്ണാണ് എന്നത് കൊണ്ട് മാത്രമാണ്. ഈ തെറിവിളികളും വെപ്രാളവുമൊന്നും മമ്മൂട്ടിയോടോ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തവനോടോ ഉള്ള സ്നേഹം കൊണ്ടല്ലെന്നും അവർ പറയുന്നു.
കഥയറിയാതെ ആട്ടം കാണുന്ന സ്ത്രീകളുമുണ്ട്
പൊതുവേദിയിൽ അഭിപ്രായം പറയുന്ന,സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന, ആണിന്റെ മുന്നിൽ കൂസാതെ നിൽക്കുന്ന പെണ്ണിനെ മല്ലു ആൺ വർഗത്തിന് ഭയമാണ് എന്നത് കൊണ്ടാണ് പർവ്വതിക്കും റിമയ്ക്കും അത് പോലെ തന്റേടത്തോടെ സ്വന്തം അഭിപ്രായം എവിടെയും പറയാൻ കെൽപ്പുള്ള സ്ത്രീകൾക്ക് നേരെയും ഇത്തരത്തിൽ ആക്രമണം നടക്കുന്നത്. പൊട്ടക്കിണറ്റിലെ തവളകളെ പോലെ അടിമത്തം ആഘോഷമാക്കുന്ന സ്ത്രീകളും കൂടെ കഥയറിയാതെ ആട്ടം കാണുന്നുണ്ടെന്നും രേഷ്മ ശശിധരൻ പറയുന്നു.
മ്മൂട്ടി ഒരു ദുരന്തമാണ്
മുമ്പെന്നത്തേയുംകാൾ സിനിമയെ രാഷ്ട്രീയമായി അനലൈസ് ചെയ്യുന്ന, സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്ന,അത് തുറന്നു പറയുന്ന ഒരു സമൂഹമാണ് ഇപ്പോഴത്തേത്.അത് മനസിലാക്കാൻ മാത്രം ഉയർന്ന രാഷ്ട്രീയ ബോധ്യമുള്ള ഒരാളാണ് മമ്മൂട്ടി എന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാൽ അങ്ങനെയല്ല. മമ്മൂട്ടി ഒരു ദുരന്തമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സൈബർ ആക്രമണം രൂക്ഷം
കസബ വിവാദത്തില്‍ ഒരു സാധാരണ സ്ത്രീക്ക് സഹിക്കാന്‍ പറ്റാവുന്നതിലും അധികം സൈബര്‍ ആക്രമണമാണ് പാര്‍വ്വതി നേരിടുന്നത്. നേരത്തെ ഫാന്‍സ് ആക്രമണത്തിന് വിധേയരായ നടിമാര്‍ കരഞ്ഞ് മാപ്പ് പറയുന്നതേ കേരളം കണ്ടിട്ടുള്ളൂ. അവര്‍ക്ക് മുന്നിലാണ് പാര്‍വ്വതി എന്ന സ്ത്രീ നെഞ്ച് വിരിച്ച് നില്‍ക്കുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഉദാഹരിക്കുന്നതിന് മമ്മൂട്ടി ചിത്രമായ കസബയെ തെരഞ്ഞെടുത്തതാണ് പാര്‍വ്വതിക്കെതിരെ ഇത്രയേറേ സൈബര്‍ ആക്രമണം നടക്കാന്‍ കാരണം. തെറിവിളികള്‍ കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പറഞ്ഞതില്‍ നിന്നും ഒരിഞ്ച് പോലും പാര്‍വ്വതി പിന്നോട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകള്‍ വലിയ ഹിറ്റുകളാവുന്നത് അഭിമാനിക്കാവുന്ന കാര്യമല്ലെന്നാണ് പാര്‍വ്വതിയുടെ വാദം.