'കക്കൂസ് കുഴിയിലാണ് വീണത്', സ്വരാജിന്റെ മാരക കൗണ്ടറിന് ഫേസ്ബുക്കിൽ തിരിച്ചടിച്ച് സന്ദീപ് വാര്യർ!
തിരുവനന്തപുരം: ശാഖയില്‍ പോയിട്ടുണ്ടെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിന് സിപിഎം എംഎല്‍എയായ എം സ്വരാജ് മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്. സന്ദീപ് വാര്യരെ സോഷ്യല്‍ മീഡിയ അറഞ്ചം പുറഞ്ചം ട്രോളുന്നുമുണ്ട്.
ചാനല്‍ ചര്‍ച്ചയില്‍ കിട്ടിയ തിരിച്ചടിക്കുളള മറുപടി ഫേസ്ബുക്കില്‍ നല്‍കിയിരിക്കുകയാണ് സന്ദീപ്. സ്വരാജിന് താന്‍ മറുപടി കൊടുത്തിരുന്നുവെന്ന് സന്ദീപ് പറയുന്നു. കൗണ്ടര്‍ പോയിന്റ് അവതാരകനായിരുന്ന അയ്യപ്പ ദാസിനെയും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തുന്നു.
''മറുപടി കൂടി മനോരമ കാണിക്കണം''
ഉപ്പുകുളത്തെ ആർഎസ്എസ് ശാഖയിൽ പങ്കെടുത്തുവെന്ന ആരോപണത്തിന് ആ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോയിട്ടില്ലെന്നും അത്തരമൊരു ഗതികേടുണ്ടായിട്ടില്ലെന്നുമാണ് സ്വരാജ് മറുപടി നൽകിയത്. ഇത് വൈറലായതോടെ ഫേസ്ബുക്കിലെ സന്ദീപിന്റെ മറുപടി ഇങ്ങനെയാണ്: '' ചാണകക്കുഴിയിൽ വീണില്ലെന്ന് പറഞ്ഞ സിപിഎം പ്രതിനിധിക്ക് നിങ്ങൾ കക്കൂസ് കുഴിയിലാണ് വീണതെന്ന് മറുപടിയും കൊടുത്തിട്ടുണ്ട് ... മറുപടി കൂടി കാണിക്കാനുള്ള മാന്യത കാണിക്കണം മനോരമ''.
അയ്യപ്പ ദാസിനോടും അടി
ഇതേ ചാനൽ ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് പറഞ്ഞ് സന്ദീപ് വാര്യർ അവതാരകനായ അയ്യപ്പദാസിനോട് കയർത്തിരുന്നു. സിപിഎം നേതാക്കൾക്ക് മുന്നിൽ മുട്ടിലിഴയുന്നു എന്നാണ് ആരോപണം. അയ്യപ്പദാസ് അതിന് തക്ക മറുപടിയും നൽകി. ആരുടേയും മുട്ടിലിഴയൽ അല്ല തന്റെ ജോലിയെന്നാണ് അവതാരകൻ മറുപടി നൽകിയത്. ഈ വിഷയത്തിലും സന്ദീപ് വാര്യർ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
അല്പം വികാരപരമായി
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' പ്രിയ സുഹൃത്തുക്കളെ, മനോരമ കൗണ്ടർ പോയിൻ്റിൽ ഇന്നലെ നടന്ന ചർച്ചയിൽ അല്പം വികാരപരമായി സംസാരിക്കേണ്ടി വന്നു. ആ ചർച്ച കണ്ട നിരവധി പേർ എന്നെ വിളിച്ചിരുന്നു, മെസേജുകൾ അയച്ചിരുന്നു, അനുകൂലമായും പ്രതികൂലമായും. ആദ്യ റൗണ്ട് ചർച്ചയിൽ സ്വരാജ് ഉന്നയിച്ച വിഷയങ്ങൾക്കും കള്ളത്തരങ്ങൾക്കും മറുപടി പറയേണ്ടതുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ബഹിഷ്കരണത്തിനു ശേഷം
വീണ്ടും ഒരു റൗണ്ട് കൂടി മറ്റുള്ളവർക്ക് അവസരം നൽകിയ ശേഷം എന്നിലേക്ക് എത്തുമ്പോൾ സി പി എം നേതാവിൻ്റെ അവഹേളനങ്ങൾക്ക് മറുപടി പറയാനുള്ള സമയം എനിക്ക് ലഭിച്ചെന്നു വരില്ല. അതു കൊണ്ടാണ് രണ്ടാമത്തെ റൗണ്ട് ചർച്ചയിൽ ഞാൻ ശ്രീ അയ്യപ്പദാസിനോട് അവസരം ചോദിച്ചത്. ഏഷ്യാനെറ്റ് ബഹിഷ്കരണത്തിനു ശേഷം സിപിഎം പ്രതിനിധികളും സ്വീകരിക്കുന്ന ഒരു നയമുണ്ട്, അവർക്ക് എത്ര സമയം വേണമെങ്കിലും നൽകുക.
Recommended Video
അയ്യപ്പദാസ് വഴിപ്പെട്ടു പോയി
അവതാരകരെ പുലഭ്യം പറഞ്ഞു കൊണ്ടായിരിക്കും അവരുടെ തുടക്കം തന്നെ. എന്നാൽ ഞാൻ ഒരിക്കലും കാര്യ കാരണമില്ലാതെ അത്തരത്തിൽ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാറില്ല. സി പി എമ്മുകാരുടെ ഈ തിട്ടൂരത്തിനും വാശിക്കും ഞാൻ ഏറെ ബഹുമാനിക്കുന്ന മാധ്യമ പ്രവർത്തകനായ ശ്രീ അയ്യപ്പദാസ് വഴിപ്പെട്ടു പോയി എന്നതുകൊണ്ടാണ് ഞാൻ ഇടപെട്ടത്.
അയ്യപ്പദാസ് ക്ഷുഭിതനായി
എന്നാൽ വളരെ ക്ഷുഭിതനായാണ് അയ്യപ്പദാസ് പ്രതികരിച്ചത്. എന്നെയും എൻ്റെ പ്രസ്ഥാനത്തെയും അവഹേളിക്കുമ്പോൾ അതിനു മറുപടി നൽകാനുള്ള അവസരം എനിക്കു സ്വാഭാവിക നീതിയെന്നോണം നൽകാമായിരുന്നു. ഞാനല്ല മറ്റാരാണ് ബിജെപി പ്രതിനിധിയെങ്കിലും അത് നൽകുകയാണ് വേണ്ടതെന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു''.
ആർഎസ്എസ് ശാഖയിൽ പങ്കെടുത്തു
രമേശ് ചെന്നിത്തലയെ കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസിലെ ആർഎസ്എസിന്റെ സർസംഘ്ചാലക് എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് സ്വരാജുമായി സന്ദീപ് വാര്യർ ഏറ്റുമുട്ടിയത്. സുഹൃത്തായ ബിജെപി നേതാവ് അയച്ച് കൊടുത്ത വിവരം അനുസരിച്ച് സ്വരാജ് ഉപ്പുകുളം എന്ന സ്ഥലത്തെ ആർഎസ്എസ് ശാഖയിൽ പങ്കെടുത്തതായും പ്രാർത്ഥനാ ഗീതം പാടിയതായും സന്ദീപ് വാര്യർ ചർച്ചയിൽ ഉന്നയിച്ചു.
കുളമായാലും വേണ്ടില്ല ഉപ്പായാലും വേണ്ടില്ല
തുടർന്നാണ് ആ വൈറൽ മറുപടി സ്വരാജ് നൽകിയത്.'' ഉപ്പുകുളം എന്നൊരു നാടേ തന്റെ നാട്ടിലില്ല. വേറെ ഏതെങ്കിലും സ്ഥലം പറഞ്ഞത് നിങ്ങള്‍ കേട്ടപ്പോള്‍ തെറ്റിയതായിരിക്കും.ഇനി ഏത് കുളമായാലും വേണ്ടില്ല ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിത കാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് കൂടി പോലും പോകാനുളള ഇട വന്നിട്ടില്ല. അങ്ങനെയൊരു ഗതികേട് ഉണ്ടായിട്ടില്ല. ഏതെങ്കിലും വിഡ്ഢ്യാസുരന്മാര്‍ എന്തെങ്കിലും പറഞ്ഞ് തരുന്നുണ്ടെങ്കില്‍ അതും എടുത്ത് തലയില്‍ വെച്ച് നടക്കരുത്''.