ന്യൂസ് 18 കേരള വിവാദം: ബിആർപി ഭാസ്കറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സനീഷ് ഇളയിടത്ത്!!
ന്യൂസ് 18 കേരളത്തില്‍ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ മുതിർന്ന മാധ്യമപ്രവര്‍ത്തകനായ ബി ആർ പി ഭാസ്കറിനെതിരെ കടുത്ത വിമർശനവുമായി മാധ്യമപ്രവർത്തകനായ സനീഷ് ഇളയിടത്ത്. കേസിൽ എന്ത് നടപടിയാണ് ഉണ്ടായതെന്ന് ചോദിച്ച് ബി ആർ പി ഭാസ്കർ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു.
പെണ്‍കുട്ടി പരാതി നൽകിയത് പീഡനക്കേസിലാണ് എന്ന് തോന്നുന്ന തരത്തിലായിരുന്നു ബി ആർ പി ഭാസ്കറിന്റെ പോസ്റ്റ്. ഇതിനെതിരെയാണ് സനീഷ് കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നത്. ബി ആർ പി ഭാസ്കറിനെ വ്യക്തിപരമായും പരാമർശിക്കുന്നതാണ് ന്യൂസ് 18 കേരളയിലെ മാധ്യമപ്രവർത്തകനായ സനീഷിന്റെ പോസ്റ്റ്.
ബി ആർ പി ഭാസ്കറിനെതിരെ....
ഈ പോസ്‌റ്റിട്ട ബീയാര്‍പ്പീ ഭാസ്‌കരന്‍ ചില്ലറക്കാരനല്ല,പുലിയാണ്. വളരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. വിക്കിപീഡിയ മലയാളത്തില്‍ സ്വന്തമായി പേജുണ്ട്. അത് തുറന്നാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും,എണ്‍പത്തിയഞ്ച് വയസ്സുള്ള അതിപ്രഗല്‍ഭനായ ജേണലിസ്റ്റ് പുലിയാണ് ഭാസ്‌കരേട്ടനെന്ന്. ഇനി ഒന്ന് കൂടെ ഈ പോസ്‌റ്റ് വായിക്കുക. എന്താണയാള് എഴുതി വെച്ചിട്ടുള്ളത്. - ബി ആർ പി ഭാസ്കറിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടടക്കം സനീഷ് തുടങ്ങുന്നത് ഇങ്ങനെയാണ്.
പെൺകുട്ടിയുടെ പരാതി എന്തായിരുന്നു?
ന്യൂസ് 18 കേരളയിലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന്. നിങ്ങള്‍ തന്നെ പരിശോധിക്കുക. എന്താണ് ഞങ്ങളുടെ ചാനലില്‍ ഉണ്ടായിരുന്ന കേസ്. അതൊരു തൊഴില്‍ പ്രശ്‌നമായിരുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ഒരു തൊഴില്‍ പ്രശ്‌നത്തിനെതിരെയാണ് പ്രതിഷേധിച്ചത്. അവള്‍ക്ക് ആവും വിധം. അത് ലൈംഗികപീഡനപരാതി ആയിരുന്നില്ല.
ഇത് സ്‌ത്രീവിരുദ്ധതോന്ന്യാസം?
ഒരൊറ്റ ഫോണ്‍ കോള്‍ മതി, അത് മനസ്സിലാക്കാന്‍. ഒന്ന് അവര്‍ പരാതി കൊടുത്ത കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുക, ക്ലാരിഫൈ ചെയ്യുക. എന്താണ് പരാതി, എന്താണ് കേസ് എന്ന്. അത് ഈ മുതിര്‍ന്ന, വളരെ മുതിര്‍ന്ന ഭാസ്‌കരെളേപ്പന്‍ ചെയ്‌തില്ല. അതിന് പകരം പെണ്ണാണോ പരാതിക്കാരി , എങ്കില്‍ ലൈംഗിക പീഡനം തന്നെ എന്ന വൃദ്ധാഹ്ലാദം കലര്‍ന്ന മുന്‍വിധി ചേര്‍ത്ത് അപ്പോ തന്നെ പോസ്‌റ്റ് ഇട്ടു, പരസ്യായിട്ട്. ഇത് അതി കഠിനമായ സ്‌ത്രീവിരുദ്ധതോന്ന്യാസമാണ്. സ്‌ത്രീകള്‍ ഉന്നയിക്കുന്ന എല്ലാ പരാതികളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന മുന്‍വിധി നിങ്ങള്‍ക്കുള്ളിലെ സ്‌ത്രീവിരുദ്ധതോന്ന്യാസിയാണ് മുന്നോട്ട് വെക്കുന്നത്.
ന്യൂസ് 18 കേരളയില്‍ നടന്നത് എന്ത്
എന്റെ സഹപ്രവര്‍ത്തക ഒരു റിസര്‍വ്വേഷനും ഉന്നയിച്ചിട്ടില്ല. അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിനകത്ത് അവര്‍ക്കെതിരെ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി തോന്നി, അവര്‍ ജനറല്‍ സ്‌പെയിസില്‍ നിന്ന് അതിനെതിരെ പ്രതികരിച്ചു. അത് മുതിര്‍ന്ന ആണ്‍പുലി മനസ്സിലാക്കുന്നത് അയാളുടെ മുന്‍വിധികളുമായി ചേര്‍ത്താണ്. ന്യൂസ് 18 കേരളയില്‍ പെണ്‍കുട്ടി പൊലീസില്‍ ഒരു പരാതി നല്‍കിയിരിക്കുന്നു.പെണ്‍കുട്ടിയാണ്, എന്നാല്‍ അത് പീഡനമായിരിക്കും എന്നയീ ഭാസ്‌കരെളേപ്പന്‍രെ മുന്‍വിധി സ്‌ത്രീവിരുദ്ധമായ അയാളുടെ രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന മുന്‍വിധി കലര്‍ന്ന തോന്ന്യാസ പോസ്‌റ്റാണ്.
വ്യക്തിപരമായ പരാമർശങ്ങൾ
നോക്കണം, അയാള്‍ വളരെ മുതിര്‍ന്ന ജേണലിസ്‌റ്റാണ്. എത്ര മുതിര്‍ന്നത് എന്നോ.അയാള്‍ പണിയെടുത്ത് തകര്‍ക്കുന്ന കാലത്ത് നമ്മളിപ്പോ മനസ്സിലാക്കുന്ന സ്‌ത്രീപക്ഷ രാഷ്ട്രീയം ഇത്രയ്‌ക്ക് ഊര്‍ജ്ജിതമായിട്ട് ഇല്ല. ദലിത് രാഷ്ട്രീയം ഇത്രയ്‌ക്ക് ഊര്‍ജ്ജിതമായിട്ടില്ല. സോഷ്യല്‍ മീഡിയ മാധ്യമപ്രവര്‍ത്തകരെ ഇത്ര രൂക്ഷമായി ഓഡിറ്റ് ചെയ്‌ത് തുടങ്ങിയിട്ടില്ല. അക്കാലത്ത് ഇപ്പോഴത്തേതിനെക്കാള്‍ ശക്തരായിരുന്നു ഈ പണി-ജേണലിസം -ചെയ്യുന്നവര്‍. - ബി ആർ പി ഭാസ്കറിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് തുടർന്ന്.
എന്തൊക്കെ എഴുതിക്കൂട്ടിയിട്ടുണ്ടാകും?
ഭയങ്കരമാം വിധം പ്രിവിലേജ്‌ഡ് ആയ ആണ്‍ശിങ്കങ്ങള്‍ ആയിരുന്നു ഇവര്‍. ആ പ്രിവിലേജ് എല്ലാം അനുഭവിച്ച്, ആ തോന്ന്യാസമുന്‍വിധികളില്‍ കിടന്ന് പുളച്ച് രസിച്ച ഈ ചങ്ങാതി, ഒരൊറ്റ ഫോണ്‍ കോള്‍ ചെയ്‌ത് വാര്‍ത്ത ഒന്ന് സ്ഥിരീകരിച്ച് എഴുതുക എന്ന ശീലം പോലുമില്ലാത്ത ഈ പരമബഗിടാപ്പി അയാളുടെ വിധ്വംസകമുന്‍വിധികളാല്‍ എന്തൊക്കെ തോന്ന്യാസങ്ങള്‍ വാര്‍ത്തയായി എഴുതിയിട്ടുണ്ടാകും. എത്ര ആളുകളെ, നിരപരാധികളെ കൊലയ്‌ക്ക് കൊടുത്തിട്ടുണ്ടാകും.
തെറ്റിദ്ധരിപ്പിക്കുന്നതല്ലേ ഇത്
അയാളുടെ തോന്ന്യാസ പോസ്‌റ്റിന് എണ്‍പത് ലൈക്കുകളേ ഉള്ളൂ, ശരി തന്നെ. പക്ഷെ ഞങ്ങളുടെ സ്ഥാപനത്തില്‍ ലൈംഗികതോന്ന്യാസം നടന്നു എന്ന് പച്ചക്കള്ളം പറയുന്ന, പരാതിക്കാരിയായ ഞങ്ങളുടെ സഹപ്രവര്‍ത്തകയെ അടക്കം അപമാനിക്കുന്ന ആ പോസ്‌റ്റിന് താഴെ ലൈക്ക് ചെയ്‌തവര്‍ , അത് വിശ്വസിച്ചവര്‍ ചില്ലറക്കാരല്ല. കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയായ കെ സച്ചിദാനന്ദന്റെ ലൈക്ക് നിങ്ങള്‍ക്ക് അവിടെ കാണാം. അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ ഈ തോന്ന്യാസിവൃദ്ധന്റെ വഷളത്തരത്തിന് സാധിച്ചു.
എന്തുകൊണ്ട് ഈ പോസ്റ്റ്?
കെപി നിര്‍മ്മല്‍കുമാര്‍ എന്ന കഥാകൃത്ത് ഇക്കാര്യം വിശ്വസിച്ച് അവിടെ കമന്റ് ചെയ്‌തിരിക്കുന്നു. അതിനാലൊക്കെ തന്നെ. ഇയാള്‍ , ഈ ഭാസ്‌കരന്‍ ഒരു വിധ പരിഗണനയും അര്‍ഹിക്കുന്നില്ല, അതിനാലാണ് ഈ പോസ്‌റ്റ്. പോസ്‌റ്റ് ട്രൂത്തിന്റെ കേരളത്തിലെ നടത്തിപ്പുകാര്‍ ലാസര്‍ സ്‌കറിയ പോലുള്ള മഞ്ഞപ്പത്രക്കഞ്ഞികുടിക്കാര്‍ മാത്രമല്ല കേരളത്തില്‍, ഇയാളെപ്പോലുള്ള തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പികള്‍ കൂടെയുണ്ട് എന്ന് പറയാനാണ്. ബാക്കി പിന്നെ പറയാം. - എന്ന് പറഞ്ഞുകൊണ്ടാണ് സനീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.