പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!
കേരള പോലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റ രീതികളെക്കുറിച്ച് പൊതുവെ അത്ര നല്ല അഭിപ്രായമല്ല. പോലീസ് സ്റ്റേഷനിൽ കേറിച്ചെല്ലുന്ന ഏതൊരു സാധാരണക്കാരനും അൽപം മുട്ട് വിറയ്ക്കും. പോലീസുകാർക്ക് തല്ലും തെറിയുമൊക്കെയാകാം എന്നതാണ് നാട്ടുനടപ്പ്. ജനമൈത്രി പോലീസ് വന്നിട്ടും പോലീസുകാർ മാന്യമായി ഇടപെടണമെന്ന് സർക്കുലർ ഇറക്കിയിട്ടും വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാൽ പോലീസുകാർ വില്ലന്മാർ മാത്രമല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ചങ്ങനാശേരി എസ്ഐ മനു വി നായർ. മനു വി നായരുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിങ്ങനെയാണ്:
അറപ്പില്ലാതെ ചെയ്യാറുള്ളവ
ഞാൻ ചങ്ങനാശ്ശേരിയിൽ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ് ഐ യും ആണ്. ചില പോസ്റ്റ്‌കളും കമന്റുകളും കണ്ടത്കൊണ്ട് ഇത് എഴുതുന്നു. നിങ്ങൾ തണുത്തു മരവിച്ച മൃതദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ.? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ ഡ്രെസ്സുകൾ വരെ മാറ്റി പരിശോധിക്കുന്നത് പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ? പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ ? ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയിൽ കുളിച്ചു റോഡിൽ ആക്സിഡന്റ് ആയി കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ ? പെരുമഴയിലും രാത്രിയിലും റെയിൽവേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങൾക്കു കാവൽ നിന്നിട്ടുണ്ടോ ? ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങൾ ചെയ്യാറുഉണ്ട്.
ചീത്തവിളി കേൾക്കാനുമുണ്ട്
പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നു. തെരുവിൽ അലയുന്നവരെ, ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നു. ഈ വേനലിലും മണിക്കൂറുകൾ വെയിലിൽ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു. മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു.. അമ്മയും മക്കളും ആയുള്ള വഴക്കുകൾ, അയൽക്കാർ തമ്മിലുള്ള വഴക്കുകൾ, ഭാര്യേം ഭർത്താവും ആയുള്ള വഴക്കുകൾ അങ്ങനെ എന്തെല്ലാം സ്ഥലങ്ങളിൽ ഞങ്ങൾ മധ്യസ്ഥത നിന്നു കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നു.. ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേൾക്കാനും ഞങ്ങൾ മുന്നിൽ ഉണ്ടാകും.
ജീവൻ പണയം വെച്ച് ജോലി
ഉത്സവപ്പറമ്പുകളിൽ പെരുന്നാൾ പറമ്പുകളിൽ, ആനയുടെ കൂടെ, വെടിക്കെട്ട് ശാലക്കു മുന്നിൽ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവൻ വരെ പണയം വെച്ച് ഞങ്ങളെ കാണാം. വിഷു, ഈസ്റ്റർ, റംസാൻ, ക്രിസ്തുമസ് ഒന്നും ഞങ്ങൾ സ്വന്തം വീട്ടിൽ ആഘോഷിക്കാറില്ല. നിങ്ങളുടെ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങൾ ഉണ്ടാകും. മക്കളുടെ സ്കൂൾ ഞങ്ങൾ കണ്ടിട്ടില്ല. ഭാര്യയെ പിഎസ്സി എഴുതിക്കാൻ കൊണ്ടുപോകാറില്ല. അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല. പിന്നെ ഞങ്ങൾ ചെയ്യുന്ന മഹാപാതകം റോഡിൽ ചെക്കിങ് നടത്തുന്നു... പെറ്റി പിടിക്കുന്നു.. ഊതിക്കുന്നു... നമ്മുടെ അമ്മമാരും സഹോദരിമാരും ഒക്കെ മാലയുംവളയും ഒക്കെ ഇട്ടു സുരക്ഷിതരായി വീട് എത്തുന്നതിൽ ഈ ചെക്കിങ്ങിനുള്ള പങ്കു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ?
ജോലി കിട്ടിയാൽ വേണ്ടെന്ന് വെയ്ക്കുമോ
ലൈസൻസും ഇൻഷുറൻസും ഇല്ലാതെ നമ്മുടെ സഹോദരന്മാർ റോഡിൽ ചീറിപ്പാഞ്ഞു ജീവനുകൾ എടുത്താലും നമുക്ക് ഒരു നഷ്ടവും ഇല്ലെന്നാണോ? കഞ്ചാവുകാരും ലഹരി മാഫിയയും നമ്മുടെ കുട്ടികളെ വലവീശുമ്പോളും ഞങ്ങൾ റോഡിൽ ഇറങ്ങാതെ സ്റ്റേഷനിൽ കുത്തി ഇരിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? ഇനി മറ്റൊരു കാര്യം... ഈ പോസ്റ്റുകളിലും കമന്റ്കളിലും ഞങ്ങളെ പിതൃസൂന്യരെന്നും മറ്റും വിളിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ... ? നിങ്ങൾക്കോ നിങ്ങളുടെ സഹോദരന്മാർക്കോ സഹോദരിക്കോ പോലീസിൽ ഒരു ജോലി കിട്ടിയാൽ അത് വേണ്ടാന്നു വെക്കുമോ ? അപ്പോളും ഇതുതന്നെ ആയിരിക്കുമോ നിങ്ങളുടെ കാഴ്ചപ്പാട് ?
പോലീസിലും നല്ലതും ചീത്തയുമുണ്ട്
പിന്നെ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്. കാരണം പോലീസും ഈ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്. അത് മനസിലാക്കാൻ ശ്രമിക്കുക. ഒരു പെറ്റി തന്നതിന്റെ പേരിലോ ഊതിച്ചതിന്റെ പേരിലോ പോലീസിനെ വെറുക്കാതിരിക്കുക. ഓരോന്നിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയുക.ഒന്നും ഒന്നരയും വർഷത്തെ കടുത്ത ചോര നീരാക്കുന്ന ശാരീരികവും മാനസികവും ആയ ട്രൈനിങ്ങിനു ശേഷമാണ് ഓരോ പോലീസ്‌കാരനും പുറത്തു വരുന്നത്. അത് സാദാരണ പോലീസ്കാരൻ മുതൽ ഡിജിപി വരെയും... അതുകൊണ്ട് തന്നെ ഉള്ളിൽ ഭയമില്ല. നാണക്കേട് ഇല്ല. ഉള്ളത് ആത്മവിശ്വാസം ആണ്. അതുകൊണ്ട് പോലീസ് പോലീസിന്റെ ജോലി ചെയ്യുക തന്നെ ചെയ്യും... സന്മനസ്സും നല്ല കാഴ്ചപ്പാടും ഉള്ളവർ സപ്പോർട്ട് ചെയ്യട്ടെ.. സപ്പോർട്ട് ചെയ്യുന്നവർക്കും അല്ലാത്തവർക്കും എല്ലാർക്കും ഒരു വ്യത്യാസവും കൂടാതെ പോലീസിന്റെ സേവനം എന്നും ഉണ്ടാകും...പിന്നെ പോലീസ് പോലീസ് ആണ് എന്നും.
ഹസിൻ ജഹാനെതിരെ ഷമി വീണ്ടും രംഗത്ത്.. സഹോദരൻ പീഡിപ്പിച്ചുവെന്നത് കള്ളക്കഥയെന്ന് ഷമി!
ശകുന്തളയെ കൊന്ന് വീപ്പയിലാക്കിയ സജിത്തിന്റേതും കൊലപാതകം? പോലീസ് കുഴങ്ങുന്നു