ഉണ്ടയില്ലാ വെടി വച്ചിട്ട് കാര്യമില്ലെന്ന് വിനു... ബോബി ചെമ്മണ്ണൂരിനെ ചര്‍ച്ചയാക്കാൻ ചിലതൊക്കെ വേണം
റിലയന്‍സിന് ഓഹരി പങ്കാളിത്തമുള്ള ന്യൂസ് 18 മലയാളത്തില്‍ വന്നതോടെ കേരളത്തിലെ മറ്റ് വാര്‍ത്താ ചാനലുകള്‍ മാധ്യമ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ഭയന്നിരുന്നു. അത് മാത്രമല്ല പരിപാടികളുടെ ഉള്ളടക്കത്തിലും പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായിത്തന്നെയാകണം ഏഷ്യാനെറ്റ് ന്യൂസിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാത്രിയിലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് എന്ത് വിഷയം തിരഞ്ഞെടുക്കണം എന്നത് പ്രേക്ഷകര്‍ക്ക് കൂടി അഭിപ്രായപ്പെടാം എന്നതാണ് ഇതില്‍ ഒന്ന്.
വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ വച്ചതുപോലെ ആയി ഏഷ്യാനെറ്റ് ന്യൂസിന്റെ അവസ്ഥ. സോഷ്യല്‍ മീഡിയയിലെ മല്ലൂസ് വെട്ടുകിളികളെ പോലെ ആണല്ലോ... ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകള്‍ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യണം എന്നായി ആവശ്യം. ആദ്യം ഏഷ്യാനെറ്റ് ന്യൂസുകാര്‍ ഇത് അത്ര ഗൗരവമായി എടുത്തില്ല. പക്ഷേ അതിനെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ കഴിഞ്ഞില്ല. പിന്നീട് സംഭവിച്ചത് എന്താണ്...
ന്യൂസ് അവര്‍
രാത്രിയിലെ വാര്‍ത്താധിഷ്ഠിത ചര്‍ച്ചാ പരിപാടിയില്‍ എന്ത് ചര്‍ച്ച ചെയ്യണം എന്ന കാര്യത്തില്‍ പ്രക്ഷകര്‍ക്കും അഭിപ്രായം പ്രകടിപ്പിയ്ക്കാനുള്ള അവസരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ടതുകൊണ്ട് ഒരു വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പറ്റുമോ?
ബോബി
ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളെ കുറിച്ചും പുറത്ത് വന്ന വിവാദ ദൃശ്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യണം എന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ അതിനെ അത്ര കാര്യമാക്കിയെടുത്തില്ല.
തിരിഞ്ഞുകൊത്തി
പ്രേക്ഷക പങ്കാളിത്തം കൂട്ടാന്‍ നടത്തിയ ശ്രമം തിരിഞ്ഞുകൊത്തുന്നതാണ് പിന്നെ കണ്ടത്. കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടിട്ടും ബോബി ചെമ്മണ്ണൂര്‍ വിഷയം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കെടുത്തില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു.
വെട്ടുകിളികള്‍
സോഷ്യല്‍ മീഡിയയിലെ മല്ലൂസ് എന്ന് പറഞ്ഞാല്‍ വെട്ടുകിളികളെ പോലെയാണ്. സച്ചിന്‍ തെണ്ടുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പോയി പൊങ്കാലയിട്ടവരാണ്. അപ്പോള്‍ പിന്നെ പറയേണ്ടല്ലോ... ഏഷ്യാനെറ്റിനും തുടങ്ങി പൊങ്കാല.
പോസ്റ്റ് എന്തായാലും
ഏത് വാര്‍ത്ത പോസ്റ്റ് ചെയ്താലും അതിന് താഴെ പറ്റമായി വന്ന് ബോബി ചെമ്മണ്ണൂര്‍ വിഷയം ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന് അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ കേട്ടോ...
ഫേസ്ബുക്കില്‍
ഫേസ്ബുക്കില്‍ ഓരോ വാര്‍ത്തയ്ക്ക് താഴേയും എണ്ണിയാലൊടുങ്ങാത്ത 'ബോബി ചെമ്മണ്ണൂര്‍' കമന്റുകള്‍ വന്നുതുടങ്ങിയതോടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുതിച്ചുയര്‍ന്നു എന്നാണ് പറയുന്നത്.
ബോബിയെ കുറിച്ച്
ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന കേസുകള്‍, അന്വേഷണങ്ങള്‍... ഇതൊക്കെ സംബന്ധിച്ച് വല്ല ധാരണയും ഉണ്ടെങ്കില്‍ തങ്ങളെ അറിയിക്കണം എന്നാണ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണ്‍ പ്രേക്ഷകരോട് പറഞ്ഞത്.
ആ വീഡിയോ
ബോബി ചെമ്മണ്ണൂരിന്റെ പേരില്‍ പ്രചരിക്കുന്ന ആ വീഡിയോ ആണ് പ്രശ്‌നമെങ്കില്‍... ആ സ്ത്രീ ആരാണ്? അവര്‍ക്ക് പരാതിയുണ്ടോ? പരാതി കൊടുത്തിട്ടും കേസ് എടുക്കാത്തതാണോ?- ഈവക കാര്യങ്ങള്‍ കൂടി ഒന്ന് അറിയിച്ചാല്‍ ആ വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം പരിഗണിക്കാം എന്നാണ് വിനു വ്യക്തമാക്കിയത്.
ഉണ്ടില്ലാവെടി
കൃത്യമായ ഒരു കാരണവും പറയാനില്ലാതെ ഉണ്ടായില്ലാവെടിവച്ചാല്‍ അതിന് മറുപടി നല്‍കാന്‍ ആവില്ലെന്നും വിനു പറയുന്നുണ്ട്. ചിത്രം വിചിത്രം അവതാരന്‍ എസ് ലല്ലു ആണ് വിനുവിന്റെ പ്രതികരണത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പ്രേക്ഷകര്‍
എല്ലാ കാര്യങ്ങളും ഇങ്ങനെ പ്രേക്ഷകര്‍ കൃത്യമായ വിവരം നല്‍കിയിട്ടാണോ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്‌ക്കെടുക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്ന ചോദ്യം. ആ ചോദ്യത്തിന് മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരു നിമിഷം പതറും എന്ന് ഉറപ്പാണ്.