കേരളത്തില്‍ തീവ്രവാദം ഇല്ലെന്നോ... ചുമ്മാ തള്ളല്ലേ പിണറായി വിജയാ.. ഇതാ എണ്ണിച്ചുട്ട ചോദ്യങ്ങള്‍!!
കേരളത്തെ ഭ്രാന്താലയം വിളിച്ചത് സാക്ഷാല്‍ സ്വാമി വിവേകാനന്ദനാണ്. അത് പക്ഷേ പണ്ട്. ഇന്നിപ്പോള്‍ കേരളത്തില്‍ അത്തരമൊരു അവസ്ഥയില്ല എന്ന് വേണമെങ്കില്‍ പറയാം. രാഷ്ട്രീയ സംഘടനകളാണ് ജാതി - മത ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്തി കാര്യം കാണാന്‍ ശ്രമിക്കുന്നവരില്‍ ഇന്ന് പ്രധാനികള്‍. ജാതിയും മതവും വോട്ടുബാങ്കുകളായി മാറുന്ന കാലം എന്ന് പറഞ്ഞാലും തെറ്റില്ല എന്ന് സമീപകാല ഉദാഹരണങ്ങള്‍.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുന്നുവെന്ന ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയും അതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പിണറായി ഇങ്ങനെ അങ്ങ് തള്ളാന്‍ മാത്രം കേമമാണോ കേരളത്തിന്‍റെ സ്ഥിതി എന്നാണ് സംഘ് അനുകൂലികളുടെ ചോദ്യം. ഉത്തരം വേണ്ട ചോദ്യങ്ങള്‍ ഇതാണ്.
ഐസിസിലേക്ക്
ഇന്ത്യയിൽ നിന്നും പോയ ഐസിസ് തീവ്രവാദികളിൽ ഏറ്റവും അധികം മലയാളികൾ. കാസർകോട് നിന്നും കണ്ണൂർ നിന്നും അടക്കം മലയാളികൾ ഐസിസിലേക്ക് പോയിട്ടുണ്ട് എന്ന പത്രവാർത്തകളെയും ഇന്റലിജന്റ്സ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ആണ് ചോദ്യം - നിഷേധിക്കാൻ പറ്റുമോ.
ഇത് കേരളമല്ലേ?
ചോദ്യപ്പേപ്പർ തയ്യാറാക്കിയതിന് തീവ്രവാദികൾ അധ്യാപകന്റെ കൈവെട്ടി എടുത്തത് കേരളത്തിൽ. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയത് കേരളത്തിൽ അല്ല എന്നും ഇത് തീവ്രവാദമല്ല എന്നും പിണറായി വിജയന് പറയാനാകുമോ?
വീണ്ടും ചോദ്യങ്ങൾ
വിദ്യാർഥികളിൽ അന്യമത വിദ്വേഷം സിലബസ് ആക്കി മാറ്റിയ പീസ് സ്‌കൂൾ കേരളത്തിൽ. ഒസാബ ബിൻ ലാദനെ മഹാനായി എഴുതിയ പത്രം കേരളത്തിൽ. അജ്മൽ കസബ് എന്ന രാജ്യ ദ്രോഹിക്ക് വേണ്ടി പള്ളിയിൽ നിസ്കാരം നടത്തിയത് കേരളത്തിൽ. തീവ്രവാദി അഫ്‌സൽ ഗുരുവിന് വേണ്ടി ശബ്ദം ഉയർന്നതും കേരളത്തിൽ. - ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാൻ പറ്റുമോ?
ഇതൊക്കെ കേരളത്തിലല്ലേ?
നൂറ്റാണ്ടുകളായി ഉള്ള സ്‌കൂളിന്റെ ലോഗോയിൽ വീണ ഉള്ളതിന്റെ പേരിൽ സമരം നടന്നത് കേരളത്തിൽ. കോടതി വിധിക്കെതിരെ ഹർത്താൽ ആഹ്വാനം നടന്നത് കേരളത്തിൽ. കോടതിക്കെതിരെ കൊലവിളി ഉയർന്നത് കേരളത്തിൽ. ഒടുവിൽ വിവാഹം പോലും മതത്തിന് വേണ്ടിയുള്ള തട്ടിപ്പാണെന്ന് കോടതി വിധിച്ചതും കേരളത്തിൽ നിന്ന്.
തൊലിക്കട്ടി മാത്രം മതിയോ?
ഇത്രയൊക്കെയും കൂടുതലും അടുത്ത കാലത്ത് കേരളത്തിൽ നടന്നിട്ടും കേരളത്തിൽ തീവ്രവാദം ഇല്ലെന്നും പറഞ്ഞ് ആർ എസ് എസ്സ് മേധാവിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇടാൻ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി പോലും മതിയാവില്ല വിജയാ... - ഇങ്ങനെ പോകുന്നു പിണറായി വിജയനോടുള്ള ചോദ്യങ്ങൾ.
ചെണ്ടയല്ല കേരളം
ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം. കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണ്. - പിണറായി വിജയൻ മോഹൻ ഭാഗവതിന് നൽകിയ മറുപടി നോക്കൂ.
എന്താണ് ഉദ്ദേശിക്കുന്നത്?
ആർ എസ് എസിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരാജയപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേർത്തു വെക്കാൻ ശ്രമിക്കുന്നത്. "ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്നങ്ങളോടു തികച്ചും ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അവർ ദേശവിരുദ്ധരെ സഹായിക്കുകയാണ്' എന്ന് പറഞ്ഞതിലൂടെ എന്താണുദ്ദേശിക്കുന്നത് എന്ന് ആർഎസ്എസ് മേധാവി വ്യക്തമാക്കണം
കേരളം മതനിരപേക്ഷം
മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് ഈ നാടിന്റെ ശക്തി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്. സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിന്റെയും കേരളീയന്റേയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തോട് പുറം തിരിഞ്ഞു നിൽക്കുകയും സാമ്രാജ്യ സേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആർ എസ് എസിന്റെ തലവൻ, കേരളീയനെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടതില്ല.
കേരളത്തെ വെറുതെ കുറ്റപ്പെടുത്തല്ലേ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ "ഗോസംരക്ഷണ" കൊലപാതകങ്ങളും വർഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കിൽ, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് ആർ എസ് എസിനെ ഓർമ്മിപ്പിക്കുന്നു. വർഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക.
ശക്തമായ താക്കീത്
എത്ര വലിയ വർഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങൾക്കും നേരെ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യും. - പിണറായി വിജയന്റെ ഈ പോസ്റ്റിന് താഴെയും ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്.