അഖിലയുടെ മതംമാറ്റ വിവാഹം: വില്ലൻ കോടതിയോ അതോ മുസ്ലിം വിവാഹനിയമമോ.. സോഷ്യൽ മീഡിയ പറയുന്നത്..
രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹം റദ്ദാക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങള്‍. വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമാണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്. മുസ്ലിം വിവാഹ നിയമ പ്രകാരമല്ല വിവാഹം നടന്നത് എന്നതിനാൽ കോടതി വിധി ശരിയെന്ന് ചിലർ പറയുമ്പോൾ വ്യക്തികളുടെ ഒരുമിച്ച് ജീവിക്കാനുളള അവകാശത്തില്‍ കോടതി കടന്നുകയറി എന്ന് പറയുന്നവരാണ് മറുപക്ഷം പറയുന്നത്...
രശ്മി നായരുടെ വൈകാരിക പ്രകടനം
ഈ മോഡിക്കാലത്ത് ഇസ്ലാമായതും പോരാ അവള്‍ക്കൊരു ഇസ്ലാമിനെ വിവാഹവും കഴിക്കണമെന്ന്. വിവാഹം എന്നല്ല അവളുടെ സ്വത്വം തന്നെ നിയമവിരുദ്ധമാണ് ബ്ലഡി രാജ്യദ്രോഹി, അവളെ പാകിസ്ഥാനിലോട്ടു വിടണം കോടതീ - ചുംബനസമരനായികയായ രശ്മി നായർ ഫേസ്ബുക്കിൽ എഴുതുന്നത് ഇങ്ങനെയാണ്. എന്നാൽ ഇത്രയ്ക്ക് വൈകാരികമല്ല കാര്യങ്ങൾ എന്നും വിവാഹനിയമങ്ങൾ നോക്കുമ്പോൾ കോടതിയെ തെറ്റ് പറയാൻ പറ്റില്ല എന്നും പറയുന്നവരുമുണ്ട്.
മതവിവാഹം തന്നെ വേണമായിരുന്നോ?
സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ പയ്യന്റെ മതം മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു വെറുതെ കോടതി കേസ് സിറിയ ആടുമേക്കൽ കാര്യങ്ങൾ ഇതുവരെ എത്തി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച അവരെ രണ്ടു വഴിയിലും ആയി - മുസ്ലിം നിയമപ്രകാരമായിരുന്നു വിവാഹമെന്നത് കൊണ്ട് മാത്രമാണ് ഇത് വാലിഡ് അല്ലാത്തത് എന്നും സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്താൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു എന്നും അഭിപ്രായമുള്ളവരുമുണ്ട്.
നിയമപരമായി നിലനിൽപ് ഉണ്ടോ
ഇസ്ലാം നിയമപ്രകാരം വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറാണു, അത് സ്ത്രീയും പുരുഷനും തമ്മിൽ നേരിട്ടുള്ള ഒന്നല്ല, സ്ത്രീയുടെ അച്ഛൻ പുരുഷനുമായി ഉണ്ടാക്കുന്ന കരാറാണു, ആ കോണ്ട്രാക്ട് മുസ്ലീം നിയമപ്രകാരം സാധുവാകണമെങ്കിൽ പെണ്ണിന്റെ പിതാവ് അല്ലെങ്കിൽ മൂത്ത സഹോദരൻ പ്രസ്തുത സമയത്ത് ഹാജരുണ്ടാവുകയും അതിനുള്ള കൺസന്റ് നൽകുകയും വേണം, അല്ലാത്ത ഒരു വിവാഹം നിയമപരമായി നില നിൽക്കുകയില്ല.
കോടതി വിധിയിൽ തെറ്റില്ല
രണ്ട് മുസ്ലീങ്ങൾ തമ്മിൽ ഉള്ള ആ വിവാഹത്തെ ഗവേൺ ചെയ്യുന്ന നിയമം മുസ്ലീം വ്യക്തി നിയമം ആകുന്നു, അത് പ്രകാരം ഉള്ള കണ്ടീഷൻസ് പാലിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ ആ വിവാഹം സാധുവല്ല. ഹിന്ദുവായ അഖിലയെ വിവാഹം ചെയ്യണമെങ്കിൽ സ്പെഷിയൽ മാരേജ് ആക്റ്റ് പ്രകാരം സാധിക്കുമായിരുന്നു, സ്പെഷ്യൽ മാരേജ് ആക്ടിൽ പിതാവിന്റെ സമ്മതം ആവശ്യമില്ല എന്നത് കൊണ്ട് തന്നെ വിവാഹം സാധുവാകുമായിരുന്നു, നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണു പോയിരിക്കുന്നത്, കോടതി വിധിയെ പഴിച്ചിട്ട് കാര്യമില്ല. - രശ്മിയുടെ പോസ്റ്റിന് കീഴിലെ ചർച്ചയിൽ നിയീനാർ മുഹമ്മദ് പറയുന്നു.
മതംമാറിയ ശേഷമല്ലേ
ഹിന്ദുവായ അഖിലയെ അല്ല വിവാഹം കഴിച്ചത് . മുസ്ലിമായതിന്റെ ശേഷമുള്ള ഹാദിയയെ ആണ്. നിക്കാഹിന് ബാപ്പയോ സഹോദരനോ വേണമെന്ന് നിയമമില്ല . പെൺകുട്ടി വലിയ്യായി നിശ്ചയിക്കുന്ന ഒരാൾക്ക് അത് ചെയ്തുകൊടുക്കം. നിഷ്പക്ഷരായ രണ്ടു സാക്ഷികൾ ഉണ്ടായിരിക്കുക എന്നത് മറ്റൊരു കാര്യം . ഈ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടുള്ള നിക്കാഹായിരുന്നു നടന്നത് - എന്നാണ് സുൾഫിക്കറിന്റെ വാദം.
കോടതി വിധി പിന്തിരിപ്പൻ
ലിവിംങ് ടുഗേദര്‍ ബന്ധങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കുന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുന്നിടത്താണ് കേരള ഹൈക്കോടതിയുടെ ഈ 'അന്യായ'വിധി. ഇത്തരത്തില്‍ 'മുന്‍വിധി'കള്‍ കലര്‍ന്ന് കോടതികള്‍ വിധി പ്രസ്താവന നടത്തുമ്പോള്‍ അരക്ഷിതാവസ്ഥയിലാവുന്നത് ഷഫിനെയും ഹാദിയയെയും പോലുള്ളവരാണ്. - ഹാദിയയുടെ കാര്യത്തിൽ കോടതി നടത്തിയത് പിന്തിരിപ്പൻ ഇടപാടാണ് എന്ന് മുജീബ് റഹ്മാൻ പറയുന്നു.
എന്ത് കൊണ്ട് അസാധുവാക്കി
ഇസ്ലാം നിയമ (ശരിയ) പ്രകാരം യുവതിയുടെ പിതാവ്/സഹോദരൻ ആണ് വരനുമായി കരാറിലേർപ്പെടേണ്ടത്. അതാണ് കോടതി വിവാഹം അസാധു ആക്കിയത്- ഷാനഹാസ് നസീമ പറയുന്നു. ഏത് ഇസ്ലാമിക് നിയമത്തിലാണ് പിതാവോ സഹോദരനോ മാത്രം കരാറിൽ ഏർപ്പെടാവൂ എന്നുള്ളത്. ശരീയത്ത് നിയമമാണെങ്കിൽ വലിയ്യിനാണു അതിനുള്ള അർഹത അത് ആണായാലും പെണ്ണായാലും സാധുവാണ് എന്നാണ് നൗഷാദ് പനക്കൽ ഇതിനോട് ചോദിക്കുന്നത്.