സുരേഷ് ഗോപി പിന്നോട്ടില്ല, പൃഥ്വിരാജ് ഒഴികെയുളള താരങ്ങളെ അണിനിരത്തി വൻ പ്രഖ്യാപനം, പോര് കൊഴുക്കുന്നു
കൊച്ചി: മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ് ഫൈറ്റ് സോഷ്യല്‍ മീഡിയയില്‍ നിത്യസംഭവമാണ്. എന്നാലിപ്പോള്‍ നടന്മാരായ സുരേഷ് ഗോപിയുടേയും പൃഥ്വിരാജിന്റെയും ആരാധകര്‍ തമ്മിലാണ് കൊമ്പ് കോര്‍ക്കുന്നത്.
പൃഥ്വിരാജ് ചിത്രമായ കടുവയുമായി ബന്ധപ്പെട്ട പകര്‍പ്പാവകാശ കേസില്‍ സുരേഷ് ഗോപി ചിത്രത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. വിശദാംശങ്ങളിങ്ങനെ...
സുരേഷ് ഗോപിയുടെ 250ാം ചിത്രം
സുരേഷ് ഗോപിയുടെ 250ാം ചിത്രം ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം പ്രഖ്യാപിച്ചത്. പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം 2019ല്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപിച്ചത്. പൃഥ്വി ജീപ്പിന് പുറത്തും സുരേഷ് ഗോപി ബെന്സിന് പുറത്തും ഇരിക്കുന്ന സമാനമായ തരത്തിലുളള പോസ്റ്ററുകളും പുറത്ത് വന്നിരുന്നു.
കടുവാക്കുന്നേല്‍ കുറുവച്ചന്
കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രത്തെയാണ് കടുവയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ പേരിടാത്ത ചിത്രത്തിന് തങ്ങളുടെ ചിത്രവുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് എറണാകുളം ജില്ലാ കോടതി കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരും കഥയും ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടു.
കോടതി വിലക്ക്
ജില്ലാ കോടതിയുടെ ഉത്തരവ് പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. ഇത് സുരേഷ് ഗോപി ചിത്രത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് തന്റെ 250ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിടും എന്നാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചിരിക്കുന്നത്.
ടൈറ്റിൽ പ്രഖ്യാപനം
മലയാള സിനിമാ രംഗത്ത് ഇതുവരെ നടന്നിട്ടുളളതില്‍ വെച്ച് ഏറ്റവും വലിയ ടൈറ്റില്‍ പ്രഖ്യാപനം ആയിരിക്കും ഇതെന്നാണ് അവകാശവാദം. മലയാളത്തിലെ നൂറിലേറെ താരങ്ങള്‍ ആണ് ഒരുമിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കുക. താരങ്ങളെ ഉള്‍പ്പെടുത്തിയ പോസ്റ്ററും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്മാന് അടക്കമുളള നടന്മാര് പോസ്റ്ററിലുണ്ട്.
പൃഥ്വിരാജ് ഒഴികെയുളളവർ
അതേസമയം പൃഥ്വിരാജ് ടൈറ്റില്‍ പുറത്തിറക്കല്‍ പോസ്റ്ററിലില്ല എന്നത് ശ്രദ്ധേയമാണ്. നടിമാരായ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, മിയ, ഐശ്വര്യ ലക്ഷ്മി, സംയുക്ത മേനോന് എന്നിവരും സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കലില്‍ പങ്കാളികളാവും. നേരത്തെ തീരുമാനിച്ച താരങ്ങളും തിരക്കഥയും ക്രൂവും തന്നെ ആയിരിക്കും ചിത്രത്തിന് എന്ന് സുരേഷ് ഗോപി അറിയിച്ചു.
ആരാധകർ അമർഷത്തിൽ
താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൃഥ്വിരാജ് ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തി. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനേയും ഒഴിവാക്കിയതില്‍ ആണ് പലരും അമര്‍ഷം പ്രകടിപ്പിച്ചത്. ഇതിന് മറുപടിയുമായി സുരേഷ് ഗോപി ആരാധകരും എത്തി. ഇതോടെ സുരേഷ് ഗോപി ആരാധകരും പൃഥ്വിരാജ് ആരാധകരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് കടന്നു.
ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ
തുടർന്ന് ആരാധകരോട് ഏറ്റുമുട്ടൽ ഒഴിവാക്കാൻ അഭ്യർത്ഥിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത് വന്നു. പോസ്റ്റിന് താഴെ സുരേഷ് ഗോപിയുടെ കമന്റ് ഇങ്ങനെ: '' ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വി Prithviraj Sukumaran . ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.
രണ്ട് സിനിമയും നടക്കട്ടെ
രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.... എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു. അത്തരത്തിലുളള ഗോസിപ്പുകളിൽ നിന്ന് വിട്ട് നിൽക്കാനും സുരേഷ് ഗോപി ആരാധകരോട് അഭ്യർത്ഥിച്ചു.
2016 മുതല്‍ ആലോചിക്കുന്ന ചിത്രം
സുരേഷ് ഗോപിയുടെ 250ാം ചിത്രം മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ ഫസ്ററ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് ജിനു എബ്രഹാം കോടതിയെ സമീപിച്ചത്. 2016 മുതല്‍ ആലോചിക്കുന്ന ചിത്രമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്റെ കഥ പറയുന്ന കടുവ എന്ന് ജിനു പറയുന്നു.
സംവിധായകനോട് കഥ പറഞ്ഞിരുന്നു
സുരേഷ് ഗോപിയുടെ സിനിമ സംവിധാനം ചെയ്യുന്ന മാത്യൂസ് തോമസ് അസോസിയേറ്റ് ഡയറക്ടറായി തനിക്കൊപ്പം 2012 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും ജിനു പറയുന്നു. മാത്യൂസിനോട് കടുവാക്കുന്നേല്‍ കുറുവച്ചന്റെ കഥയും ചര്‍ച്ച ചെയ്തിരുന്നു. തങ്ങളുടെ ചിത്രവുമായി സാമ്യം ഇല്ലെങ്കില്‍ സുരേഷ് ഗോപി ചിത്രവും മുന്നോട്ട് പോകട്ടെ എന്നാണ് കരുതുന്നത്് എന്നും ജിനു എബ്രഹാം പ്രതികരിക്കുകയുണ്ടായി.