വിനുവിന് അധമവികാരം... കുണ്ടന്നൂർ പാലം മുതൽ പിഡബ്ല്യുസി വരെ! പൊളിച്ചടുക്കി എം സ്വരാജ്, കിറുകൃത്യം
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന് വിനു വി ജോണ്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണ്‍ ആയിരിക്കാന്‍ പോലും യോഗ്യതയില്ലെന്ന് പറഞ്ഞത്. ഇത് വലിയ വിവാദത്തിന് വഴിവച്ചെങ്കിലും മാപ്പ് പറയാന്‍ വിനു വി ജോണ്‍ തയ്യാറായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസിന് തെറ്റി... സന്ദീപ് നായർ സിപിഎം അല്ല, ബിജെപി!!! കേസ് കൊടുക്കും: തുറന്നടിച്ച് അമ്മ
കഴിഞ്ഞ ദിവസവും വിനു നയിച്ച ന്യൂസ് അവര്‍ ചര്‍ച്ച സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഇത്തവണ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത് എം സ്വരാജ് എംഎല്‍എ ആയിരുന്നു. എതിര്‍പക്ഷത്ത് ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രനും, ബിജെപി നേതാവ് പികെ കൃഷ്ണദാസും പിന്നെ ഐടി/രാഷ്ട്രീയ നിരീക്ഷകന് എന്ന പേരില്‍ ജോസഫ് സി മാത്യുവും. എന്തായാലും വിനു വി ജോണിന് ചുട്ടമറുപടികളുമായിട്ടായിരുന്നു എം സ്വരാജിന്റെ പ്രകടനം. അതിന്റെ വിശദാംശങ്ങളിലേക്ക്...
വ്യാജവാര്‍ത്തയില്‍ തുടക്കം
കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് ആദ്യം വാര്‍ത്ത കൊടുത്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. സന്ദീപിന്റെ അമ്മ പറഞ്ഞത് കേട്ടത് തെറ്റിപ്പോയതായിരുന്നു പ്രശ്നം. ഈ വിഷയം ഉന്നയിച്ചുകൊണ്ടായിരുന്നു സ്വരാജ് ചര്‍ച്ച തുടങ്ങിയത്.
Recommended Video
തെറ്റിയത് ആ അമ്മയ്ക്കെന്ന്
എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന വാദത്തോടെ ആയിരുന്നു വിനു വി ജോണ്‍ ഇതിലെ ഖണ്ഡിക്കാന്‍ ശ്രമിച്ചത്. സന്ദീപിന്റെ അമ്മ, പറഞ്ഞത് തെറ്റിയതാണെന്നും വാദിച്ചു. ഇതേ രീതിയില്‍ ഏഷ്യാനെറ്റ് തയ്യാറാക്കിയ വാര്‍ത്തയും സ്വരാജിനെ കാണിച്ചു.
എന്നാല്‍ തെറ്റ് പറ്റിയത് ഏഷ്യാനെറ്റ് ന്യൂസിന് തന്നെയെന്ന് സ്വരാജ് സ്ഥാപിച്ചു. അപ്പോഴും വിനു വി ജോണ്‍ അതിനെ പൂര്‍ണമായും അംഗീകരിക്കാന്‍ തയ്യാറായില്ല.
വിനുവിന്റെ ഇടപെടല്‍
പലപ്പോഴും സ്വരാജ് സംസാരിക്കുമ്പോള്‍ അവതാരകനായ വിനു വി ജോണ്‍ ഇടപെട്ടുകൊണ്ടേയിരുന്നു. ഒടുക്കം അത് അവസാനിപ്പിക്കാനും സ്വരാജ് തന്നെ അതി ശക്തമായി ഇടപെടേണ്ടി വന്നു. ഇക്കാര്യം വിനുവിന് മാത്രമല്ല, ചാനല്‍ ചര്‍ച്ചകള്‍ നയിക്കുന്ന എല്ലാ അവതാരകര്‍ക്കും ബാധകമാകേണ്ട ഒന്നാണ്.
സാന്ദര്‍ഭികാധികാരം
എം സ്വരാജിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു-
ഈ ചര്‍ച്ചയുടെ ആങ്കര്‍ നിങ്ങളാണ്. ഈ ചര്‍ച്ച നിയന്ത്രിയ്ക്കുന്നത് നിങ്ങളാണ്. ഈ ചര്‍ച്ചയില്‍ നിങ്ങള്‍ക്കൊരു സാന്ദര്ഭികാധികാരമുണ്ട്, അവതാരകന്റെ അധികാരം. ആ അധികാരം ഉപയോഗിച്ച് നിങ്ങള്‍ ചര്‍ച്ചയ്ക്ക് വന്ന ഒരാളെ തടസ്സപ്പെടുത്തരുത്. അത് മര്യാദയല്ല. നിങ്ങളിപ്പോള്‍ എനിക്കൊരു സമയം അനുവദിച്ചോളൂ... ഞാന്‍ അതില്‍ ഒതുങ്ങി നിന്നോളാം.
വിനുവിന്റെ അധമബോധം
സ്പീക്കറെ ആക്ഷേപിക്കാന്‍ പ്യൂണിന്റെ ജോലി മോശമെന്ന രീതിയില്‍ പറഞ്ഞത് വിനു വി ജോണിന്റെ അധമ ബോധം കൊണ്ടാണെന്നും സ്വരാജ് ആഞ്ഞടിച്ചു. ആ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു-
'താങ്കള്‍ കഴിഞ്ഞ ദിവസം സ്പീക്കറെ ആക്ഷേപിക്കാന്‍ പ്യണിന്റെ ജോലിയുമായി കൂട്ടി പറഞ്ഞത്, താങ്കള്‍ക്ക് ഒരു തെറ്റായ ബോധമുണ്ട്. പ്യൂണ്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും ചെറിയൊരു ജോലിയും മറ്റേതെങ്കിലും ജോലി എന്ന് പറയുന്നത് വലിയ ജോലിയും... അങ്ങനെ പറയുന്നത് ഒരു അധമ ബോധമാണ്. അത് തെറ്റ്. അതാണ് ഞാന്‍ പറഞ്ഞത്, വായില്‍ തോന്നുന്നത് പറയരുത്'
വിനു കുഴങ്ങി
സ്വരാജ് ഇത്രയും പറഞ്ഞതോടെ വിനു വി ജോണ്‍ ശരിക്കും കുഴഞ്ഞുപോയി. ചര്‍ച്ചയിലെ സാന്ദര്‍ഭികാധികാരം വിനുവിന് നഷ്ടപ്പെട്ടതിന് സമാനമായിരുന്നു സ്ഥിതി.
പ്യൂണ്‍ പരാമര്‍ശം കഴിയുമെങ്കില്‍ പിന്‍വലിക്കണം എന്ന് വരെ വിനീതമായി എം സ്വരാജ് ഇതിന് ശേഷം അഭ്യര്‍ത്ഥിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ വിനു തയ്യാറായില്ല.
വിനു കേള്‍ക്കാത്ത ചോദ്യങ്ങള്‍
ഈ സ്വര്‍ണം ആര്‍ക്ക് വന്നു എന്ന ചോദ്യം എന്തുകൊണ്ടാണ് ഉന്നയിക്കാത്തത് എന്ന് എം സ്വരാജ് വിനുവിനോട് ചോദിച്ചു.
ബിഎംഎസിന്റെ ഒരു നേതാവ് കസ്റ്റംസിനെ വിളിച്ചിരുന്നു എന്നൊരു വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഈ വാര്‍ത്ത എന്തുകൊണ്ട് അങ്ങ് കാണാതെ പോകുന്നു എന്നായിരുന്നു ചോദ്യം. എന്നാല്‍ അതിനും വിനു വി ജോണിന് ഉത്തരമുണ്ടായിരുന്നില്ല.
വിനുവിനെ തകര്‍ത്തുകളഞ്ഞ ഉത്തരം
ശിവശങ്കര്‍ നേരിട്ട് ചുമതല വഹിക്കുന്ന ഐടി വകുപ്പില്‍ ഈ സ്ത്രീയ്ക്ക് ജോലി കിട്ടുന്നത് എങ്ങനെയാണ്- വിനുവിന്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു. അതിന് സ്വരാജ് കൊടുത്ത ഉത്തരം താഴേ....
'അത് പറയാം. എവിടെയാണ് അവര്‍ക്ക് ജോലി കിട്ടിയത്? കഴിഞ്ഞ ദിവസം വരെ താങ്കളുടേത് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ബിജെപിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചത് ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ എന്നാണ്. അത് സത്യമാണോ? അത് കളവല്ലേ... ആ കളവ് പൊളിഞ്ഞില്ലേ... കേരള ഐടി ഇന്‍ഫ്രാട്രക്ചര്‍ ലിമിറ്റഡ് എന്ന് പറയുന്നത് ഐടി വകുപ്പിന് കീഴിലെ ഒരു കമ്പനിയാണ്. ആ കമ്പനി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പേസ് പാര്‍ക്ക് പദ്ധതി. ആ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയാണ് പിഡബ്ല്യുസി. ആ കണ്‍സള്‍ട്ടന്‍സി, മാര്‍ക്കറ്റിങ്ങില്‍ ഒരാളെ ആവശ്യം വന്നപ്പോള്‍ ഹയര്‍ ചെയ്തതാണ് വിഷന്‍ ടെക് കമ്പനി. ഈ പറയുന്ന, പ്രതിയെന്ന് സംശയിക്കുന്ന ആള് വിഷന്‍ ടെക് കമ്പനിയുടെ സ്റ്റാഫ് ആണ്.'
കുണ്ടന്നൂര്‍ പാലവും സൂപ്പര്‍വൈസറും!
സ്വരാജ് ഉദാഹരണ സഹിതം ഇതിനെ വീണ്ടും വിശദമാക്കുന്നുണ്ട്
'ലളിതമായി പറഞ്ഞാല്‍, എന്റെ മണ്ഡലത്തില്‍ കുണ്ടന്നൂരില്‍ വലിയൊരു ഫ്ലൈ ഓവര്‍ ഇപ്പോള്‍ പണിതുകൊണ്ടിരിക്കുകയാണ്. പിഡ്ബ്ല്യുഡിയുടെ ആ ഫ്ലൈ ഓവര്‍ നിര്‍മാണം ടെണ്ടര്‍ വിളിച്ച് ഒരു കരാറുകാരന് കൊടുക്കുന്നു. ആ കരാറുകാരന് ഒരു സബ് കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കുന്നു. ആ സബ് കോണ്ട്രാക്ടര് ആയിരം തൊഴിലാളികളെ കൂട്ടി അവിടെ പണിചെയ്യിക്കുന്നു. അതില്‍ ഒരു സൂപ്പര്‍വൈസറെ വയ്ക്കുന്നു. ആ സൂപ്പര്‍വൈസര്‍ സ്വര്‍ണം കടത്തിയാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കണോ?'
അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍
വിഷന്‍ ടെക് നേരിട്ടാണോ അവര്‍ക്ക് ശമ്പളം കൊടുക്കുന്നത് എന്നായി വിനുവിന്റെ ചോദ്യം.
നിങ്ങള്‍ക്ക് വേണമെങ്കില്‍ എല്ലാം ബന്ധപ്പെടുത്താം. കുണ്ടന്നൂര്‍ പാലത്തിന്റെ സൂപ്പര്‍വൈസര്‍ പിഡബ്ല്യുഡിയുടെ ഉന്നത ഉദ്യോഗസ്ഥനാണോ- സ്വരാജിന്റെ ഉത്തരം.
എങ്ങനെയാണ് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് കൈയ്യില്‍ വന്നത്- വിനുവിന്റെ ചോദ്യം
എന്തൊരു നിര്‍ഭാഗ്യമാണ് വിനു ഇങ്ങനെ ചോദിക്കുന്നത്. തട്ടിപ്പ് കേസില്‍, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കൈവശം വച്ചിട്ടുള്ള ഒരു വിസിറ്റിങ് കാര്‍ഡിനെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റുമോ?- സ്വരാജിന്റെ ഉത്തരം
ഇന്റലിജന്‍സ് പരാജയം
തട്ടിപ്പുകാരി എന്ന് സംശയിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍, ഐടി സെക്രട്ടറിയുടെ ഓഫീസില്‍ ഒക്കെ കയറിയിറങ്ങുമ്പോള്‍ ഒന്നും സംശയിക്കേണ്ടതില്ലേ- ഒരു അറിവും ഇന്റലിജന്‍സ് സംവിധാനത്തിനില്ലേ? വിനുവിന്റെ ചോദ്യം
പാര്‍ലമെന്റ് പോലും ആക്രമിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്. ഇന്റലിജന്‍സ് സംവിധാനം ഇല്ലാഞ്ഞിട്ടായിരുന്നോ അതോ. അതിലും താഴെയല്ലേ ഈ 30 കിലോ സ്വര്‍ണം കടത്തിയ സംഭവം- എന്നായിരുന്നു സ്വരാജിന്റെ മറുപടി.
വിനുവിന്റെ പരിഹാസം, ചുട്ട മറുപടി
സ്വരാജിന്റെ പ്രതികരണത്തെ അങ്ങേയറ്റം പരിഹസിച്ചുകൊണ്ടായിരുന്നു വിനു വി ജോണിന്റെ മറുപടി. അതിന് സ്വരാജ് നല്കിയ മറുപടി ഇങ്ങനെ-
'താങ്കള്‍ പരിഹസിക്കരുത്. നിങ്ങളെ പരിഹസിക്കാന്‍ എനിക്ക് പല അവസരവും ഉണ്ടായിരുന്നു. പരിഹസിക്കാതിരിക്കുന്നത് നമ്മുടെയൊക്കെ നിലവാരും സൂചിപ്പിക്കുന്നതാണ്. നമ്മളങ്ങ് പരിഹസിക്കാന്‍ തീരുമാനിച്ചാല്‍ പരിഹാസം തന്നെ ആയിരിക്കും. അപ്പോള്‍, അതൊന്നും വേണ്ട.'
പരിഹസിച്ചോളൂ സ്വരാജ്- വിനു
'അല്ല. ഞാന്‍ താങ്കളെ പോലെ അല്ല. താങ്കള്‍ക്ക് പ്യൂണിനെ വരെ ആക്ഷേപിക്കാം. പക്ഷേ, ഞാന്‍ അങ്ങനെ ചെയ്യില്ല. '- സ്വരാജിന്റെ മറുപടി.
വിനുവിന് ഉത്തരംമുട്ടി
ആരോപണവിധേയയായ സ്ത്രീയെ സര്‍ക്കാരുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങളായിരുന്നു വിനു വി ജോണ്‍ പിന്നേയും ആരാഞ്ഞുകൊണ്ടിരുന്നത്. അതിന് സ്വരാജ് ചില മറുചോദ്യങ്ങളും ചോദിച്ചു-
'എന്തിനാണിങ്ങനെ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ഒരു കടുത്ത ആക്രമണത്തിലേക്ക് താങ്കള്‍ പോകുന്നത്. ഇവരെ പോലെ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ട് പറയുന്ന ഒരാള്‍ എങ്ങനെ യുഎഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി എന്ന് നിങ്ങള്‍ അന്വേഷിക്കാത്തത് എന്താണ്? അതിനി ഇന്ത്യക്ക് പുറത്താണെന്ന് കരുതുക, എങ്ങനെ അവര്‍ക്ക് എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി കിട്ടി? അത് കേരള മുഖ്യമന്ത്രി കൊടുത്ത ജോലി ആണോ?'
ഒരു മാറ്റവും ഇല്ല
സര്‍ക്കാരിന്റെ കമ്പനിയില്‍ ആണല്ലോ പണി- എന്ന് വീണ്ടും വിനുവിന്റെ ചോദ്യം
സര്‍ക്കാരിന്റെ കമ്പനിയില്‍ ആണല്ലോ പണി എന്ന് വിനു പറഞ്ഞാല്‍, റിസര്‍വ്വ് ബാങ്കിന്റെ പൈസയല്ലേ വിനു ശമ്പളം വാങ്ങുന്നത് എന്ന് ഞാന്‍ ചോദിക്കുന്നത് പോലെ ഇരിക്കും- എന്ന് സ്വരാജിന്റെ മറുപടി.
സര്‍ക്കാരിന്റെ എംബ്ലം ഉപയോഗിച്ചുള്ള വിസിറ്റിങ് കാര്‍ഡ്, സര്‍ക്കാരിന്റെ വാഹനം ഉപയോഗിച്ചുള്ള സഞ്ചാരം, സര്‍ക്കാരിന്റെ ഓഫീസുകളില്‍ കയറിയിറങ്ങുന്നു- വിനുവിന്റെ ആരോപണം
സര്‍ക്കാരിന്റെ വാഹനം അവര്‍ കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ ആണ് കസ്റ്റംസിന്റെ അന്വേഷണം. അവര്‍ക്ക് അന്വേഷിക്കാം- സ്വരാജ്
അപ്പോള്‍ സര്‍ക്കാരിന് ഇതില്‍ ഒരുത്തരവാദിത്തവും ഇല്ലേ- വിനു
അങ്ങനെയാണെങ്കില്‍ കേരള പോലീസ് അന്വേഷിച്ചാല്‍ വിനുവിന് തൃപ്തി വരില്ലല്ലോ എന്ന് സ്വരാജ്. അങ്ങയുടെ ബിജെപി കേന്ദ്ര പോലീസ് അന്വേഷിക്കട്ടേ... സിബിഐ അന്വേഷിക്കട്ടേ... മുഖ്യമന്ത്രി കത്ത് കൊടുത്തല്ലോ എന്നും സ്വരാജ്.
അരമണിക്കൂര്‍ ചര്‍ച്ച നീട്ടി
രാത്രി 8 മണിയ്ക്ക് തുടങ്ങുന്ന ന്യൂസ് അവര്‍ ചര്‍ച്ച 9 മണിയ്ക്ക് അവസാനിപ്പിക്കേണ്ടതാണ്. സംഹഭാഗവും സ്വരാജവും വിനുവും തമ്മിലുള്ള ചോദ്യോത്തരങ്ങളില്‍ അവസാനിച്ചപ്പോള്‍ മറ്റുള്ളവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സ്വരാജിന് മറുപടി നല്കാന് സമയം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ന്യൂസ് അവര്‍ ചര്‍ച്ച അരമണിക്കൂര്‍ കൂടി നീട്ടാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാതൃക കാട്ടി.
മുഖ്യമന്ത്രി എങ്ങനെ അറിയാന്‍
മുഖ്യമന്ത്രി അറിയാതെ എങ്ങനെ നിയമനം നടക്കും എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ പിന്നേയും ചോദിച്ചത്. അതിനുള്ള സ്വരാജിന്റെ മറുപടി ഇങ്ങനെ-
'ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒപ്പുള്ള ഒരു ഫയല്‍ ഉണ്ട് എന്ന് ഈ ചര്‍ച്ചയില്‍ പങ്കെടുത്ത ആരെങ്കിലും പറയുമോ? അതില്ലെങ്കില്‍, പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി അറിയുക?'
ക്രൈം ബ്രാഞ്ച് സത്യവാങ്മൂലം
എന്നാല്‍ എം സ്വരാജ് അല്പം പതറിയ ഘട്ടങ്ങളും ഈ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. സ്വപ്നയ്ക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം സംബന്ധിച്ചായിരുന്നു അത്. സ്വപ്ന പ്രതിയാണ് എന്ന മട്ടില്‍ ക്രൈം ബ്രാഞ്ച് സത്യവാങ്മൂലം നല്കി എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ക്രൈം ബ്രാഞ്ചിന്റെ സത്യവാങ്മൂലത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണം എന്നാണ് പറയുന്നത് എന്ന് വിനു വി ജോണ്‍ വ്യക്തമാക്കി.