പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!
Recommended Video
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീകൾക്കെങ്കിലും സംഘടിക്കേണ്ടതുണ്ട് എന്ന തോന്നലുണ്ടായത്. സിനിമയിലെ എല്ലാ തരത്തിലുള്ള അസമത്വങ്ങളും എതിർക്കപ്പെടേണ്ടതാണ് എന്നവർ പറഞ്ഞ് തുടങ്ങി. ആ കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ് എന്ന പേരിൽ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനിറങ്ങിത്തിരിച്ചപ്പോൾ പ്രമുഖർക്ക് പലർക്കും നൊന്തു എന്നതാണ് സത്യം.
ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റിയല്ല.. ബൽറാമിനെ തേച്ചൊട്ടിച്ച് ഭാഗ്യലക്ഷ്മി
പ്രത്യേകിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്ത് ശക്തനായ ദിലീപാണുള്ളത് എന്നത് കൊണ്ട് തന്നെ. വിമൻ ഇൻ സിനിമ കലക്ടീവിനേയും പാർവ്വതിയേയും കടന്നാക്രമിക്കാൻ ഒരു വിഭാഗത്തിന് വീണ് കിട്ടിയ സന്ദർഭം മാത്രമായിരുന്നു കസബ വിവാദം. അതല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ ഈ പെൺകൂട്ടം സംഘടിതമായി ആക്രമിക്കപ്പെടുമെന്നുറപ്പാണ്. ഏഷ്യാനെറ്റ് ചാനലിൽ ബഡായ് ബംഗ്ലാവ് എന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്കിറ്റ് പാർവ്വതിയേയും വിമൻ ഇൻ സിനിമ കലക്ടീവിനെയും പരസ്യമായി അധിക്ഷേപിക്കുന്നതായിരുന്നു.
പാർവ്വതിക്ക് പരിഹാസം
രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള ഏഷ്യാനെറ്റിലെ പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎൽഎയുമായ മുകേഷും ഈ ഷോയിലെ താരമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്മാരായ സലിം കുമാറും ജയറാമും ആയിരുന്നു അതിഥികളായി എത്തിയത്. പരിപാടിക്കിടെ മറ്റൊരു അവതാരകയായ ആര്യയുടെ സ്കിറ്റാണ് പാർവ്വതിയേയും വിമൻ ഇൻ സിനിമ കലക്ടീവിനേയും ഫെമിനിസത്തേയും തന്നെ അധിക്ഷേപിക്കുന്ന തരത്തിലായത്.
കസബയെക്കുറിച്ച് പറഞ്ഞത്
വലിയ കണ്ണടയും പൊട്ടും തൊടുന്നവരാണ് ഫെമിനിസ്റ്റുകളെന്നൊരു പൊതുബോധമുണ്ട്. ഐഎഫ്എഫ്കെയിൽ പങ്കെടുത്തു വന്ന കഥാപാത്രമായാണ് ആര്യയുടെ പ്രകടനം. ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകളെ കളിയാക്കുന്ന സംഭാഷണങ്ങൾക്ക് ശേഷമാണ് ആക്രമണം പാർവ്വതിക്ക് നേരെ തിരിഞ്ഞത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ പാർവ്വതി കസബയെക്കുറിച്ച് പറഞ്ഞ വാചകം അനുകരിച്ച് കൊണ്ടാണ് പരിഹാസം.
ഗീതു മോഹൻദാസിന്റെ നിർബന്ധം
അടുത്തിടെ നിർഭാഗ്യവശാൽ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാൻ പറയുന്നില്ല, ഇപ്പോൾ തന്നെ നിങ്ങൾക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പൺ ഫോറത്തിൽ പാർവ്വതി ഇത് പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഗീതു മോഹൻദാസ് സിനിമയുടെ പേര് പറയ് എന്ന് നിർദേശിച്ചിരുന്നു. അങ്ങനെയാണ് ആ സിനിമ കസബയാണ് എന്ന് പാർവ്വതി പറയുകയും പിന്നീട് വിവാദമാവുകയും ചെയ്തത്.
പരിഹസിക്കാൻ ഒറ്റക്കെട്ട്
ആ സംഭവത്തെ ഓർമ്മിപ്പിക്കും വിധം, അധിക്ഷേപകരമായിട്ടായിരുന്നു ബഡായി ബംഗ്ലാവിലെ അവതാരകരായ മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും സെ ഇറ്റ് എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുന്ന രംഗം. ആ പേര് എന്നെക്കൊണ്ട് പറയിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങൾക്ക് സുഖിക്കാനല്ലേ എന്നാണ് ആര്യയുടെ മറുപടി. സോഷ്യൽ മീഡിയയിലെ താരാരാധകർ വൻ തോതിൽ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
ഡബ്ല്യൂസിസി ശത്രുപക്ഷത്ത്
ദിലീപ് വിഷയത്തിൽ വിമൻ ഇൻ സിനിമ കലക്ടീവ് എതിർ ചേരിയിലാണ് എന്നത് കൊണ്ട് തന്നെ ദിലീപ് അനുകൂലികളുടേയും ശത്രു പക്ഷത്താണ്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളാണ് ജയറാമും സലിം കുമാറും. ദിലീപ് ജയിലിൽ കിടക്കുമ്പോൾ ഓണക്കോടിയുമായി കാണാൻ പോയ ആളാണ് ജയറാം എന്നോർക്കണം.
പ്രമുഖരാരും ഒപ്പമില്ല
സലിം കുമാറും മോശമല്ല. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപിന് വേണ്ടി വാദിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു സലിം കുമാർ. നടിയെ നുണപരിശോധന നടത്തണം എന്നാവശ്യപ്പെട്ട് സലിം കുമാർ വിവാദത്തിൽ അകപ്പെടുക പോലുമുണ്ടായി. മുകേഷാകട്ടെ ഇടതുപക്ഷ എംഎൽഎ ആയിരിക്കേ തന്നെ ആക്രമിക്കപ്പെട്ട നടിയോട് നീതിപൂർവ്വമായ ഒരു നിലപാട് പോലും കൈക്കൊള്ളുകയുണ്ടായില്ല. അതേസമയം ദിലീപിന് വേണ്ടി അമ്മയുടെ വാർത്താ സമ്മേളനത്തിൽ ഘോരഘോരം വാദിക്കുകയും ചെയ്തു.
മിണ്ടാതെ അമ്മയും കൂട്ടരും
വിമൻ ഇൻ സിനിമ കലക്ടീവിന് എല്ലാ പിന്തുണയുമുണ്ട് എന്നായിരുന്നു രൂപീകരണ സമയത്ത് താരസംഘടനയായ അമ്മ പറഞ്ഞത്. എന്നാൽ പ്രായോഗികമായി അതില്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം കസബ വിവാദത്തിൽ പാർവ്വതിയും വിമൻ ഇൻ സിനിമ കലക്ടീവും അതിരൂക്ഷമായി സോഷ്യൽ മീഡിയ ആക്രമണം നേരിട്ടിട്ടും ഒരു ശബ്ദം പോലും അമ്മ അടക്കം ആരുടേയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്ത്രീകൾ ചോദ്യങ്ങൾ ഉയർത്തുന്നതിനെ വല്ലാതെ ഭയക്കുന്നുണ്ട് മലയാള സിനിമയിലെ പുരുഷ മേധാവികൾ.അത് തന്നെയാണ് കോമഡി എന്ന പേരിൽ ബഡായി ബംഗ്ലാവിലും കണ്ടത്.
വീഡിയോ കാണാം
ബഡായി ബംഗ്ലാവിലെ വിവാദ വീഡിയോ കാണാം