സിപിഎമ്മിനെതിരെ പരിഹാസവുമായി മാധ്യമ പ്രവർത്തകൻ വിനു വി ജോൺ; ദേശീയം കേരളത്തിലേക്ക് ചുരുങ്ങി...
എന്നും സൈബർ സഖാക്കളുടെ ഇരയായിട്ടുള്ള മാധ്യമ പ്രവർത്തനാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ. സോഷ്യൽ മീഡിയയിൽ ക്രൂരമായ ആക്രമണത്തിന് തന്നെ അദ്ദേഹം വിധേയനായിട്ടുണ്ട്. എന്നാൽ തന്റ ട്വിറ്റർ അക്കൗണ്ടിലൂടെ സിപിഎമ്മിനെതിരെ പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.
ത്രിപുരയില്‍ നേരിട്ട പരാജയത്തിലാണ് സിപിഎമ്മിനെ പരിഹസിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. "ദേശീയ വിഷയമാണെങ്കില്‍ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചാല്‍ മതി എന്ന് മുന്നറിയിപ്പ് തന്നിട്ടുള്ള യുവനേതാവുണ്ട്. ദേശീയം കേരളത്തിലേക്ക് ചുരുങ്ങിയ നിലയ്ക്ക് ഇനി അദ്ദേഹം വരുമായിരിക്കും" എന്നാണ് വിനു വി ജോണിന്റെ ട്വീറ്റ്.
25 വർഷത്തെ ഭരണം
ഇരുപത്തഞ്ച് വർഷം നീണ്ടു നിന്ന ഭരണമാണ് ത്രിപുരയിൽ സിപിഎമ്മിന് കൈവിട്ടു പോയത്. ഇപ്പോൾ കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് അധികാരമുള്ളത്. സിപിഎം നേരിട്ട കനത്ത തോല്‍വിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
അടുത്തത് കേരളം
ഇനി കേരളം കൂടി പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ബംഗാളിലും കേരളത്തിലും അധികാരത്തിലെത്തിയാലെ ബിജെപിയുടെ സുവർണ്ണ കാലഘട്ടം തുടങ്ങൂ എന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
21 സംസ്ഥാനങ്ങളുടെ ഭരണം
അസംതൃപ്തരായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാക്കളെ അണികള്‍ക്കൊപ്പം വന്‍തോതില്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതും ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചു. ത്രിപുര ,നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ എന്‍ഡിഎ മുന്നണിക്ക് രാജ്യത്തെ 21 സംസ്ഥാനങ്ങളുടെ ഭരണ സാരഥ്യമുണ്ടാകും. മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
|
കോണ്‍ഗ്രസ് മേധാവിത്വത്തിന് തിരിച്ചടി
ആറ് പതിറ്റാണ്ടിലേറെ രാജ്യത്ത് നിലനിന്ന കോണ്‍ഗ്രസ് മേധാവിത്വത്തിന് തിരിച്ചടി നല്‍കിയാണ് അമിത്ഷായുടേയും നരേന്ദ്രമോദിയുടേയും നേതൃത്വത്തില്‍ ബിജെപി ജൈത്രയാത്ര തുടരുന്നത്. തുടര്‍ച്ചയായി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തില്‍ വരികയും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തതോടെ രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 19 എണ്ണവും ബി.ജെ.പിയുടെ നിയന്ത്രണത്തിലായിരുന്നു.