'നൈസായി ദേശാഭിമാനി കൈകഴുകി, എല്ലാം മനോരമയുടെ തലയിൽ'! 'അയ്യോ പാവം സിപിഎമ്മുകാർ', പരിഹസിച്ച് ബൽറാം!
തിരുവനന്തപുരം: ചാരക്കേസ് വീണ്ടും രാഷ്ട്രീയ പാർട്ടികൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാവുകയാണ്. മനോരമ ചാനലിലെ നിഷ പുരുഷോത്തമൻ അടക്കമുളള മാധ്യമപ്രവർത്തകർ സൈബർ ആക്രമണത്തിന് ഇരയാകുന്നതിനിടെയാണ് ചാരക്കേസും ചർച്ചയാകുന്നത്. ചാരക്കേസിന്റെ പേരിൽ നിശിത വിമർശനത്തിന് എക്കാലവും വിധേയമാകുന്ന മാധ്യമമാണ് മനോരമ.
എന്നാൽ മനോരമയല്ല, ചാരക്കേസ് വാർത്തയ്ക്ക് പിറകെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യത്തെ മുഖ്യധാരാ പത്രമെന്നും അത് സിപിഎം മുഖപത്രമായ ദേശാഭിമാനി ആണെന്നും കോൺഗ്രസ് എംഎൽഎ വിടി ബൽറാം ചൂണ്ടിക്കാട്ടുന്നു. ''ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല. വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം'' എന്ന് സിപിഎമ്മിനെ ബൽറാം പരിഹസിച്ചു.
ആക്രാന്തത്തോടെ പാഞ്ഞടുത്തത്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' 1994 ഒക്ടോബർ 20ന് തനിനിറം, ഒക്ടോബർ 21ന് ദേശാഭിമാനി, ഒക്ടോബർ 23ന് കേരളകൗമുദി. നവംബർ 13ന് മറിയം റഷീദയുടെ അറസ്റ്റ്. തുടർന്ന് കേരളത്തിലെ എല്ലാ പത്രങ്ങളും. ഇങ്ങനെയാണ് ചാരക്കേസ് റിപ്പോർട്ടിങ്ങിൻ്റെ നാൾവഴികൾ എന്ന് നമ്പി നാരായണൻ്റെ പുസ്തകത്തിൻ്റെ ആമുഖം പറയുന്നു. തനിനിറം എന്ന മഞ്ഞപ്പത്രത്തിന് തൊട്ടുപിന്നാലെ ഈ വാർത്തക്ക് പിന്നാലെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യ മുഖ്യധാരാ പത്രം ദേശാഭിമാനി തന്നെയാണ് എന്നർത്ഥം.
അധ്യായം തുറന്നത് തന്നെ തങ്ങൾ
എന്നാൽ ഈയടുത്ത ദിവസം വരെ കേരളത്തിൽ നിലനിന്നിരുന്ന പൊതുബോധമോ? എല്ലാം തുടങ്ങി വച്ചതും ആദ്യാവസാനം കൊണ്ടു നടന്നതും മനോരമ, എന്നാൽ തുടക്കം മുതൽ ഉദാത്തമായ പത്രപ്രവർത്തന മാതൃകയുമായി നിലനിന്ന ഏക പത്രം ദേശാഭിമാനി എന്ന നിലക്കല്ലേ? യഥാർത്ഥത്തിൽ ചാരവൃത്തിക്കേസ് എന്ന അധ്യായം തുറന്നത് തന്നെ തങ്ങളാണെന്ന് ദേശാഭിമാനി സ്വയം അവകാശപ്പെടുന്നുമുണ്ടായിരുന്നു തുടക്കം മുതൽ.
എല്ലാം മനോരമയുടെ തലയിൽ
എന്നാൽ പിന്നീട് കേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി. എല്ലാം മനോരമയുടെ തലയിൽ എടുത്തു വച്ചു. ഇതാണ് ആടിനെ പട്ടിയാക്കുകയും പട്ടിയെ ആട്ടിൻതോലണിയിക്കുകയും ചെയ്യുന്ന സിപിഎമ്മിൻ്റെ ചരിത്ര വക്രീകരണങ്ങൾ. ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല. വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം. ശക്തമായ പ്രചരണ മെഷീനറികൾ വച്ച് തങ്ങൾക്കനുകൂലമായ പൊതുബോധം സൃഷ്ടിച്ചെടുക്കാൻ സിപിഎമ്മിന് എന്നും നല്ല മിടുക്കുണ്ട്.
Recommended Video
സ്വയം കൈകഴുകാനാണ് ശ്രമം
കോവിഡ് പ്രതിരോധം എന്ന മാരത്തൺ ഓട്ടത്തിൻ്റെ ആദ്യ നൂറ് മീറ്റർ ഓടിത്തീർന്നപ്പോഴേക്കും ക്രഡിറ്റ് വാങ്ങിയെടുക്കാനുള്ള വ്യഗ്രത അന്താരാഷ്ട്ര തലത്തിലേക്കാണ് നീണ്ടത്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ സർക്കാരിൻ്റെ വിമർശകരെ മരണത്തിൻ്റെ വ്യാപാരികളെന്നും കൊറോണ മുന്നണിയെന്നുമൊക്കെ ആക്ഷേപിച്ച് സ്വയം കൈകഴുകാനാണ് ശ്രമം.
പാലംപൂർ പ്രമേയം
1989 ജൂൺ 11നാണ് ഹിമാചൽപ്രദേശിലെ പാലംപൂരിൽ വച്ച് ഹിന്ദുത്വം എന്ന സവർക്കറുടെ ആശയം ബിജെപിയുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി സ്വീകരിക്കപ്പെടുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണെന്നും അതിനാൽ അതേ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിജെപി പ്രഖ്യാപിക്കുന്നതും ഈ പാലംപൂർ പ്രമേയത്തിലാണ്.
ബിജെപിയുമായി കൈകോർത്തു
എന്നാൽ ഈ പരസ്യ പ്രഖ്യാപനത്തിൻ്റെ മഷിയുണങ്ങുന്നതിനു മുൻപാണ് ഇഎംഎസും ജ്യോതി ബസുവുമൊക്കെച്ചേർന്ന് ബിജെപിയുമായി കൈകോർത്തതും അവരെ ഇന്ത്യയുടെ ഭരണത്തിൽ പങ്കാളികളാക്കിയതും. രഥയാത്ര നടത്താനും വിഷയം വർഗീയമായി ആളിക്കത്തിക്കാനും അധികം വൈകാതെ ബാബറി മസ്ജിദ് തകർക്കാനുമൊക്കെ ബിജെപിക്ക് കരുത്തു പകർന്നത് ഇത്തരം കൂട്ടുകെട്ടുകളിലൂടെ ലഭിച്ച രാഷ്ട്രീയ അംഗീകാരമായിരുന്നു.
അയ്യോ പാവം നടിക്കുന്നു
എന്നിട്ടും ഇപ്പോൾ അയോധ്യ വിഷയം ചർച്ച ചെയ്യുമ്പോൾ എത്ര നിഷ്ക്കളങ്കമായാണ് സിപിഎമ്മുകാർ അയ്യോ പാവം നടിക്കുന്നത്! സോഷ്യൽ മീഡിയയിൽ സൈബറാക്രമണം തുടങ്ങി വച്ചത് ആരാണെന്നതിനേക്കുറിച്ച് പുതിയ ചില തിയറികൾ സിപിഎമ്മിൻ്റെ ഫേസ്ബുക്ക് ബ്രാഞ്ച് കമ്മിറ്റിക്കാരും ഡിവൈഎഫ്ഐയിലെ "യുവ" നേതാക്കളും അവതരിപ്പിക്കാൻ നോക്കുകയാണ്.
ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ?
രാഷ്ട്രീയ എതിരാളികളെ ഏറ്റവും ഹീനമായി തെരുവുകളിലും സോഷ്യൽ മീഡിയ ചുവരുകളിലും ഒരുപോലെ അധിക്ഷേപിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തതിൻ്റെ ചരിത്രങ്ങളെല്ലാം കേരളത്തിൻ്റെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മാഞ്ഞു പോയിട്ടുണ്ടെന്ന് സിപിഎം തെറ്റിദ്ധരിച്ചു കളയരുത്. അതൊക്കെ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ? ഓർമ്മപ്പെടുത്തണോന്ന്?''