സുഗതകുമാരിയ്ക്ക് വിശിഷ്ടാംഗത്വം
തൃശൂര്‍: കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരിയ്ക്ക് കേരള സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്കും. കാല്‍ ലക്ഷം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പൊന്നാടയും ഫലകവും ഉള്‍പ്പെട്ടതാണ് ഈ ബഹുമതി.
അക്കാദമി പ്രസിഡന്റ് യൂസഫലി കേച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.
പാതിരാപ്പൂക്കള്‍(കേരള സാഹിത്യഅക്കാദമി അവാര്‍ഡ്), രാത്രിമഴ(കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം അവാര്‍ഡും), അമ്പലമണി(വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ആശാന്‍ പ്രൈസും), കുറിഞ്ഞിപ്പൂക്കള്‍(മദ്രാസ് ആശാന്‍ സ്മാരകസമിതി അവാര്‍ഡ്), പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, തുലാവര്‍ഷപ്പച്ച(വിശ്വദീപം അവാര്‍ഡ്), രാധയെവിടെ? (അബുദാബി മലയാളി സമാജം അവാര്‍ഡ്) എന്നിവയാണ് പ്രധാനകവിതാസമാഹാരങ്ങള്‍.
സാമൂഹിക സേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡ്, സേക്രഡ് സോള്‍ അവാര്‍ഡ്, കേന്ദ്രസര്‍ക്കാരിന്റെ പ്രഥമവൃക്ഷമിത്ര അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാനവനിതാകമ്മിഷന്‍ അംഗമായിരുന്നു.
തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പലായും സംസ്ഥാനബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ തളിര് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്യ്രസമരസേനാനി ബോധേശ്വരന്റെയും പ്രൊഫ. വി.കെ. കാര്‍ത്ത്യായനിയുടെയും മകളാണ്. പരേതനായ ഡോ.കെ. വേലായുധന്‍നായരാണ് ഭര്‍ത്താവ്. ലക്ഷ്മീദേവി മകളാണ്.