മാതൃഭൂമി സാഹിത്യ പുരസ്കാരം എം.ടിയ്ക്ക് സമ്മാനിച്ചു
കോഴിക്കോട്: എം.ടി. വാസുദേവന്‍നായര്‍ക്ക് 2005-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ഡോ. യു.ആര്‍. അനന്തമൂര്‍ത്തി സമ്മാനിച്ചു.
ഏപ്രില്‍ എട്ട് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ്ദാനം. മാതൃഭൂമി മാനേജിങ് ഡറയക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷത വഹിച്ചു.
രണ്ടു ലക്ഷം രൂപയും പ്രശസ്തിഫലകവും എം.വി. ദേവന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം.
ഞാനൊരു പരീക്ഷണത്തിനു നില്‍ക്കുകയാണ്. കഴിഞ്ഞ നാലഞ്ചു മാസമായി നല്ല സുഖമുണ്ടായിരുന്നില്ല. സംസാരിക്കുമ്പോള്‍ സ്ഫുടത കുറഞ്ഞിരുന്നു. ഇപ്പോള്‍ അത് തിരിച്ചുകിട്ടുകയാണെന്നു തോന്നുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ എം.ടി. മാതൃഭൂമിയുമായി തനിക്കുള്ള ദീര്‍ഘകാലബന്ധത്തെ അനുസ്മരിച്ചു.
എം.ടി.യെപ്പോലുള്ള എഴുത്തുകാരെ മറ്റു ഭാഷകളിലുള്ളവര്‍കൂടി പഠിക്കേണ്ടതാണെന്ന് ഡോ. യു.ആര്‍. അനന്തമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ ഭാഷകളിലും പ്രതിഭാശാലികളായ സാഹിത്യകാരന്മാരുണ്ട്. എം.ടി. അത്തരത്തില്‍പ്പെട്ട എഴുത്തുകാരനാണ്- അനന്തമൂര്‍ത്തി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ പഠിച്ച സ്കൂളില്‍ എം.ടി. വന്ന കാര്യം എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു. എം.ടി.യുമായുള്ള ബന്ധംകൊണ്ട് മാതൃഭൂമി ധന്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആമുഖപ്രഭാഷണം നിര്‍വഹിച്ച യു.എ. ഖാദര്‍ എഴുത്തുകാരനും ആസ്വാദകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എം.ടി. തന്നെ മുമ്പ് എഴുതിയ കുറിപ്പ് വായിച്ചു. ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമിയുടെ വകയായി എം.ടി.യ്ക്ക് നല്‍കിയ പുരസ്കാരം ഏറ്റവും അര്‍ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.
തിക്കോടിയന്‍, എം.വിദേവന്‍, പാലാ നാരായണന്‍നായര്‍, ഒ.വി. വിജയന്‍ എന്നിവരാണ് ഇതിനു മുമ്പ് മാതൃഭൂമി സാഹിത്യപുരസ്കാരം നേടിയവര്‍.