ബാലക്കോട്ടിലെ തിരിച്ചടിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ ബാലകോട്ടിലെ വ്യോമാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ ചൊല്ലി നിരവധി വാദങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പാകിസ്താനും സുരക്ഷ പ്രമാണിച്ച് വിശദാംശങ്ങള്‍ പുറത്ത് വിടില്ലെന്ന് കേന്ദ്ര സര്‍ക്കാറും വ്യോമസേനാ മേധാവിയും വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ 250 ഭീകരരെ കൊലപെടുത്തി എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുപ്പ് റാലിക്കിടെ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വിദേശ ഏജന്‍സികളെ ഉദ്ധരിച്ച് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരരെ കൊന്നൊടുക്കിയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്നും തെളിവുകള്‍ ഹാജരാക്കണമെന്നും ദിഗ്വിജയ് സിങ് പറയുന്നു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ബാലകോട്ടിലെ മദ്രസകളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷവും പ്രദേശത്ത് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ഇത്. ഈ വാര്‍ത്ത അടക്കമാണ് കോണ്‍ഗ്രസ് നേതാവ് തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അയോധ്യയില്‍ മധ്യസ്ഥത; കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി..
ജെയ്ഷ് ഇ മുഹമ്മദ് നടത്തുന്ന മതപഠന കേന്ദ്രങ്ങള്‍ ഇന്ത്യയുടെ ബോംബാക്രമണത്തിന് ശേഷവും അതേപടി നിലനില്‍ക്കുന്നത് റോയിട്ടേഴ്‌സ് പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രത്തില്‍ വ്യക്തമാണെന്നാണ് പറയുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്റേഴ്‌സ് പുറത്തു വിട്ട ചിത്രമാണ് ഇത്. 2018ലേതിന് സമാനമായാണ് ബാലകോട്ടെ ക്യാംപ് നിലവില് ഉള്ളതെന്നും പറയുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകളില്‍ സത്യാവസ്ഥ പുറത്ത് വിടണമെന്ന് മോദിയോട് ദിഗ് വിജയ് സിങ് ആവശ്യപ്പെടുന്നു. പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്മാരുടെ ധീരതയെ മാനിക്കുന്നെന്നും ബാലെകോട്ടില്‍ ആക്രമണം നടത്തിയ സൈനികരെ ആദരിക്കുകയും ചെയ്യുന്നു, എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ട് അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് പറഞ്ഞു.