എന്താണ് ഇഐഎ ഡ്രാഫ്റ്റ് 2020? എന്തൊക്കെ സംഭവിക്കും? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിജ്ഞാപനം 2020 നെതിരെ വലിയ പ്രതിഷേധമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം അറിയാനുള്ള സമയം ആഗസ്റ്റ് 11 ന് അവസാനിക്കാനിരിക്കെയാണ് പ്രതിഷേധം. കേരളം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കുന്ന പുതിയ പരിസ്ഥിതി വിജ്ഞാപനം ഇറക്കുന്നത്. ഇത് എന്താണെന്ന് നോക്കാം.
പാകിസ്താന് മുട്ടന്‍ പണി കൊടുത്ത് സൗദി; രാജ്യം നിശ്ചലമാകും!! തലപുകഞ്ഞ് ഇമ്രാന്‍ ഖാന്‍
പരിസ്ഥിതി ആഘാത പഠനം
രാജ്യത്ത് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഒന്നുകില്‍ വികസന പദ്ധതി തന്നെ വേണ്ടെന്ന് വെക്കുകയോ അല്ലെങ്കില്‍ പരിസ്ഥിതിക്ക് വിനാശം വരുത്തുന്നതിന്റെ തോത് കുറക്കുന്നതിനോ ആയാണ് 1986 ല്‍ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം പരിസ്ഥിതി ആഘാത പഠനം നിലവില്‍ വരുന്നത്.
പരിസ്ഥിതി
പരിസ്ഥിതി ആഘാത പഠനം പ്രകാരം പരിസ്ഥിതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും കുറക്കുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ഇത് പ്രകാരമായിക്കും വ്യാവസായ വികസന പദ്ധതികള്‍ക്ക് വേണ്ട നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്നത്.
പരിസ്ഥിതി ആഘാത പഠനം 2006
അതായത് ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി, ഖനി ക്വാറി തുടങ്ങി പരിസ്ഥിതിക്ക് വലിയ രീതിയില്‍ ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ തുടങ്ങണമെങ്കില്‍ ഒരു വിദഗ്ധ സമിതിയുടെ പഠനവും അംഗീകാരവും നിര്‍ബന്ധമാണ്. പിന്നീട് പരിസ്ഥിതി ആഘാത പഠനം 2006 ലും ഇപ്പോള്‍ അതിലെ വ്യവസ്ഥകളും പുതുക്കി കരട് വിജ്ഞാപനം 2020 വും പുറത്തിറക്കിയിരിക്കുകയാണ്. ഈ വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രാദേശിക ഭാഷയില്‍ ഇല്ല. ഇത് നിയമവിരുദ്ധമാണ്.
അനുമതി ആവശ്യമില്ല
കരട് വിജ്ഞാപനം 2020 പ്രകാരം പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ പരിസ്ഥിതിക്ക് വലിയ ദോഷം ഉണ്ടാക്കുന്നതാണെങ്കില്‍ കൂടി ഒരു പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. അതായത് 2006 ല്‍ പാരിസ്ഥിതികാനുമതി ആവശ്യമായിരുന്നവയില്‍ പലതും ഇപ്പോള്‍ അതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നവയാണ്. ഏറെ മലിനീകരണം സൃഷ്ടിക്കുന്ന മണ്ണ് ഖനനം, ഒരു കോടി രൂപ വരെ മൂലധനമുള്ള എല്ലാ ധാതു സംസ്‌കരണങ്ങളും, പല തരം സിമന്റ് ഉല്‍പാദന യൂണിറ്റുകള്‍, കാര്‍ബണ്‍ ബ്ലാക്ക് പോലുള്ള പെട്രോളിയം അധിഷ്ഠിത യൂണിറ്റുകള്‍. പെയിന്റ്, ചായം തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍, മലനിരകളില്‍ അടക്കം ദേശീയ സംസ്ഥാന പതാകകളുടെ നിര്‍മ്മാണവും വിപുലീകരണവും, പാരിസ്ഥിതിക ദുര്‍ബല മേഖലകളിലെ ഏരിയല്‍ രോപ്വേകള്‍, നിരവധി കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പാരിസ്ഥിതിക അനുമതികള്‍ വേണ്ട.
പൊതുവ്യവസ്ഥകള്‍
ഒപ്പം ഏത് തരം അനുമതികള്‍ക്കും 2006 ലെ വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകള്‍ ബാധകമായിരിക്കും. ഉദാഹരണമായി ഏതെങ്കിലും പദ്ധതികള്‍ പാരിസ്ഥിതി ദുര്‍ബലമായതോ അധിക മലിനീകരണമുള്ളതോ ആയ പ്രദേശങ്ങളില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ കുറവ് ദൂരത്താണെങ്കില്‍ അതിനെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു പൊതുവ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ അത് എടുത്തുകളഞ്ഞു. പൊതു മാലിന്യസംസ്‌കരണ പ്ലാന്റുകള്‍, നഗരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ദേശീയപാതകള്‍ തുടങ്ങി പലതിനേയും ഈ പൊതുവ്യവസ്ഥയില്‍ നിന്നും ഒഴിവാക്കുകയാണ്.
മറ്റുള്ളവ
പുതിയ ഭേദഗതി അനുസരിച്ച അഞ്ചേക്കര്‍ വരെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. ഒരു പഠനവും നടത്താതെ തന്നെ 150000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പാരിസ്ഥിതികാനുമതി ലഭിക്കും. ഇതോടൊപ്പം പദ്ധതി നടത്തിപ്പുകാര്‍ രണ്ട് തവണ സമര്‍പ്പിക്കേണ്ടിയിരുന്ന റിപ്പോര്‍ട്ട് ഒരു തവണ സമര്‍പ്പിച്ചാല്‍ മതിയാവും എന്ന തരത്തില്‍ കുറച്ചിട്ടുമുണ്ട്.
വന്യജീവി വകുപ്പിന്റെ മൂന്‍കൂര്‍ അനുമതി
മറ്റൊരു കാര്യം ഒരു പുതിയ വികസന പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമായാല്‍ അതില്‍ 30 ദിവസങ്ങള്‍ക്കകം അഭിപ്രായം പറയേണ്ടതായുണ്ട്. എന്നാല്‍ ഇത് 20 ദിവസമാക്കി വെട്ടിചുരുക്കി. പദ്ധതി വിപുലീകരിക്കുമ്പോള്‍ അന്‍പത് ശതമാനത്തിലേറെ വര്‍ധനവില്ലെങ്കില്‍ പൊതു തെളിവെടുപ്പും ആവശ്യമില്ല. വന്‍കിട പദ്ധതികള്‍ക്ക് ദേശിയ വന്യജീവി വകുപ്പിന്റെ മൂന്‍കൂര്‍ അനുമതി വേണം എന്ന് വ്യവസ്ഥയും ഒഴിവാക്കുകയാണ്.