ആടുജീവിതം കയറികൊളുത്തി: 'പൃഥ്വിരാജിന് അടുത്ത ദേശീയ അവാർഡ്, ഒസ്കാർ കിട്ടിയാലും അത്ഭുതപ്പെടാനില്ല'
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥിരാജ് - ബ്ലെസി ചിത്രം ആടുജീവിതം ഇന്ന് പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ബെന്യാമിന്റെ നോവലിലൂടെ മലയാളികള്‍ വായിച്ച് അറിഞ്ഞ നജീബിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കൊപ്പം വെല്ലുവിളികളും നിരവധിയായിരുന്നു. ഒടുവില്‍ ചിത്രം തിയേറ്ററുകള്‍ എത്തിയപ്പോള്‍ ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വർഷത്തെ കഠിനാധ്വാനത്തിന് ഫലം ഉണ്ടായിരിക്കുന്നുവെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
സിനിമക കണ്ട മിക്കവരും മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയിലും മറ്റും രേഖപ്പെടുത്തുന്നത്. ബ്ലെസിയുടെ സംവിധാനം, പൃഥിരാജിന്റെ അഭിനയം, റഹ്മാന്റെ സംഗീതം, ഛായഗ്രഹണം തുടങ്ങി എല്ലാത്തിനേയും കുറിച്ച് പറയാന്‍ പ്രേക്ഷകർക്ക് നൂറ് നാവാണ്.

അതി ഗംഭീരമെന്നു പറയാതെ വയ്യ. മലയാള സിനിമയിലെ നാഴികകല്ലെന്നു പറഞ്ഞാലും തെറ്റു പറയാൻ പറ്റാത്ത മലയാളത്തിന്റെ സ്വന്തം ചിത്രമാണ് ആടുജീവിതം എന്നാണ് മൂവി സ്ട്രീറ്റ് എന്ന മൂവി ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ റിതിന്‍ കാലിക്കറ്റ് കുറിക്കുന്നത്. ആടുജീവിതം എന്ന നോവൽ വായനയിൽ കിട്ടിയ ഗംഭീര സിനിമാറ്റിക് എക്സ്‌പീരിയസ് എത്രത്തോളം ആടുജീവിതം സിനിമ ആവുമ്പോൾ തരാൻ കഴിയുമെന്നത് എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബ്ലസി എന്ന സംവിധായകന്റെ 16 വർഷത്തെ തയ്യാറെടുപ്പിൽ പൃഥ്വിരാജ് എന്ന നടന്റെ അവിശ്വസനീമായ പെർഫോമൻസിന് ആ വെല്ലുവിളി നിസാരമായി മറികടക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പൃഥ്വിരാജ് ശരിക്കും ഞെട്ടിച്ചു. അയാളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കൂടെ ഹകീം ആയി അഭിനയിച്ച ആളിന്റെ പെർഫോമൻസും എടുത്തു പറയേണ്ട ഒന്നാണ്. നജീബ് അനുഭവിച്ച നരക യാദനകൾ അതിന്റെ എല്ലാ തീവ്രതയോടും പ്രേക്ഷകനിലേക്ക് പകർത്താൻ കഴിഞ്ഞിട്ടുണ്ട്. നജീബിന്റെ മുന്നിൽ നേരിയ പ്രതീക്ഷകൾ ഉയരുമ്പോൾ ഉണ്ടാവുന്ന കയ്യടികൾ അതിനു തെളിവാണ്. എആർ റഹ്മാന്റെ പശ്ചാത്തലസംഗീതവും റസൂൽപൂക്കുട്ടിയുടെ ഗംഭീര വർക്കും ആടുജീവിതം തിയ്യേറ്ററിൽ നിറഞ്ഞ സദസിൽ, ഒരുപാട് നാളുകൾ നിറഞ്ഞു കളിക്കുമെന്നുറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ബ്ലെസി ഒരുക്കിയ ബെന്യാമിന്റെ ആടുജീവിതം 'ക്ലാസ്സിക്' എന്നതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നാണ് സ്ഥിരമായി സോഷ്യല്‍ മീഡിയകളില്‍ സിനിമ റിവ്യൂ നടത്തുന്ന നരായണന്‍ നമ്പു എന്നയാള്‍ കുറിക്കുന്നത്. പ്രതീക്ഷകളുടെ ഭാരത്തോടെ തന്നെയാണ് ചിത്രം കാണാനെത്തിയത്. ആ പ്രതീക്ഷകൾ മുഴുവൻ കാക്കാൻ ചിത്രത്തിന്റെ മേക്കിങ്ങിനു സാധിച്ചിട്ടുണ്ട്. നമ്മൾ കേട്ടിട്ടുള്ള കഥയെ, അതിന്റെ തീവ്രതയിൽ സിനിമയിൽ ഫലിപ്പിക്കാൻ ബ്ലെസി എന്ന മാസ്റ്റർ ഡയറക്ടർക്ക് സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നജീബിന്റെ എല്ലാ വികാര വിചാരങ്ങളെയും പൃഥ്വിരാജ് അതിമനോഹരമായി പകർന്നാടിയിട്ടുണ്ട്. ഒരു ദേശീയ അവാർഡ് അർഹമായിട്ടുള്ള പ്രകടനം തന്നെയാണ് പൃഥ്വിരാജ് ആടുജീവിതത്തിൽ ചെയ്തിരിക്കുന്നത്. അവിശ്വസനീയമായിട്ടുള്ള ബോഡി ട്രാൻസ്‌ഫോർമേഷൻ ആണ് പ്രിത്വിരാജ് ചെയ്തിരിക്കുന്നത്. അദ്ദേഹം ഈ സിനിമയ്ക്കായി എടുത്തിട്ടുള്ള എഫോർട്ടിന് എത്ര കയ്യടിച്ചാലും മതിയാകില്ല. നജീബിന്റെ സുഹൃത്തായ ഹക്കീം ആയി എത്തിയ നടനും, വിദേശ നടനും ഒക്കെ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അറബികളായി വന്നവരും മികച്ച കാസ്റ്റിംഗ്. അമല പോളും പൃഥ്വിയും നല്ല കെമിസ്ട്രി ആയിരുന്നു.
സിനിമയുടെ ക്യാമറ വർക്ക് അത്രയും ഇംപോർട്ടന്റാണ്. വമ്പൻ ഫ്രെയിംസ് ആണ് സുനിൽ കെ എസ് ഒരുക്കിയിരിക്കുന്നത്. എആർ റഹ്മാൻ നൽകിയ പശ്ചാത്തല സംഗീതം കിടിലൻ ആണ്. പ്രത്യേകിച്ചും സിനിമയുടെ രണ്ടാം പകുതിയിൽ റഹ്മാന്‍ ചെയ്ത വർക്ക് വളരെയധികം പ്രശംസ അർഹിക്കുന്നതാണ്.'പേരിയോനെ റഹ്മാനെ' എന്ന ഗാനവും അതിമനോഹരമാണെന്നും നരായണന്‍ എന്ന സിനിമ പ്രേമി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications