ഭാവിയിൽ സൂപ്പർസ്റ്റാറുകൾ ഉണ്ടാകുമോ? മോഹൻലാലിന്റെ മറുപടി ഇങ്ങനെ
മോഹൻലാൽ നായകനാവുന്ന എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. മാർച്ച് 27നാണ് സിനിമ റിലീസാവുന്നത്. ആഗോളതലത്തിലാണ് റിലീസ്.
സിനിമയുടെ അഡ്വാൻസ് ബുക്കിംഗിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ എമ്പുരാന്റെ പ്രമൊഷനിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യമാണ് ചർച്ചയാവുന്നത്. സൂപ്പർ സ്റ്റാർ കൾച്ചർ അവസാനിക്കുമോ എന്നായിരുന്നു അദ്ദേഹത്തിനോടുള്ള ചോദ്യം.

സൂപ്പർ സ്റ്റാർ മെഗാ സ്റ്റാർ എന്നിവ വെറും വിശേഷണങ്ങളാണെന്നും അത് പ്രേക്ഷകർ നൽകിയതാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്.
ഭാവിയിൽ സൂപ്പർ സ്റ്റാറുകൾ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മികച്ച അഭിനേതാക്കൾ ഉറപ്പായും ഉണ്ടാവും എന്നാണ് മോഹൻലാൽ പറഞ്ഞത്.
സിനിമയിൽ സൂപ്പർ സ്റ്റാർ സംസ്കാരം അവസാനിച്ചോ എന്നായിരുന്നു ആദ്യ ചോദ്യം. മോഹൻലാൽ പറഞ്ഞത് ഇങ്ങനെ:
അവ വെറും വിശേഷണങ്ങളാണ്. മെഗാ സ്റ്റാർ , സൂപ്പർ സ്റ്റാർ എന്നീ പേരുകൾ പ്രേക്ഷകർ നൽകിയതാണ്. ഞങ്ങൾക്ക് ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ അഭിനേതാക്കൾക്ക് 400 - 500 ചിത്രങ്ങളൊക്കെ അഭിനയിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. സിനിമ നിർമാണത്തിന്റെ രീതികൾ മാറിയതിനാൽ അത് അസാധ്യമാണ്. സിനിമയുടെ കാഴ്ചപ്പാട് തന്നെ മാറി. അന്നൊക്കെ ഹിറ്റുകളുടെ എണ്ണമായിരുന്നു കാര്യം. പതുക്കെയുള്ള വളർച്ചയായിരുന്നു അത്. ഒടുവിൽ അവർ നമുക്ക് ആ പേരുകൾ നൽകി - മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ, ഇതും വെറും പേരുകൾ മാത്രമാണ്.
ഈ ചോദ്യത്തിന് ശേഷമായിരുന്നു താങ്കളെ പോലെ ഭാവിയിൽ സൂപ്പർ സ്റ്റാറുകൾ ഉണ്ടാകുമോ എന്ന് ചോദിച്ചത്. ഇതിന് പുതിയ തലമുറയിൽ നിന്ന് മികച്ച അഭിനേതാക്കൾ ഉറപ്പായും ഉണ്ടാവുമെന്ന് മോഹൻലാൽ പറഞ്ഞു. ' അവർക്ക് മികച്ച തിരക്കഥകൾ വേണം. നല്ല സംവിധായകരെയും വേണം, നല്ല സംവിധായകരേയും സഹപ്രവർത്തകരേയും ലഭിക്കണം. മികച്ച സംവിധായകർക്കും മികച്ച സഹതാരങ്ങൾക്കുമൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവരാണ് എന്നെ സൃഷ്ടിച്ചത്, ' മോഹൻലാൽ പറഞ്ഞു.
വില്ലൻ വേഷങ്ങലൂടെ മലയാള സിനിമയിലേക്ക് കയറിവന്ന മോഹൻലാൽ പിന്നീട് താരസിംഹാസനം സ്വന്തമാക്കുകയായിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സൂപ്പർ സ്റ്റാർ പദവിയിലെത്തുന്നത്.












Click it and Unblock the Notifications