ദിലീപിനെ അയാൾ നോക്കി നിന്നു, അത് പ്രവചിച്ചു, ആരും മൈന്റ് ആക്കിയില്ല'; പക്ഷെ സംഭവിച്ചത്..നന്ദു പറയുന്നു
മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു ദിലീപിന്റെ തുടക്കം. സംവിധായകൻ കമലിന്റെ അസിസ്റ്റായിരുന്നു നടൻ. എന്നാൽ അഭിനയമായിരുന്നു ദിലീപിന്റെ ലക്ഷ്യം. അങ്ങനെ കമലിന്റെ എന്നോടിഷ്ടം കൂടാമോയെന്ന ചിത്രത്തിലായിരുന്നു ദിലീപ് ആദ്യമായി വേഷമിട്ടത്. തുടക്കകാലത്ത് ചെറിയ വേഷങ്ങൾ ദിലീപ് ധാരാളം ചെയ്തു. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയായിരുന്നു ദിലീപിന്റെ നായകനായുള്ള അരങ്ങേറ്റം. പിന്നീട് ദിലീപിന് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒടുക്കം മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ ഇരിപ്പിടത്തിൽ ദിലീപും സ്ഥാനം ഉറപ്പിച്ചു.
ഇപ്പോഴിതാ ദിലീപിന്റെ ഈ ഉയർച്ചയെ കുറിച്ച് മുൻപ് ഒരാൾ പ്രവചിച്ചിരുന്നുവെന്ന് പറയുകയാണ് നടൻ നന്ദു. സഫാരി ടിവിയിലൂടെയാണ് പ്രതികരണം. വായിക്കാം

'ഇപ്പോഴും വിശ്വാസിക്കാൻ പറ്റാത്ത കാര്യമാണ്. വിജി തമ്പി ചേട്ടൻ സംവിധാനം ചെയ്ത പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ. പ്രിയൻ ചേട്ടന്റെ കൂടെ ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് വിജി തമ്പി ചേട്ടന്റെ കൂടെയാണ്.തമ്പി ചേട്ടന്റെ
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ ഉർവശിയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. മനോജ് കെ ജയൻ ആണ് നായകനായി അഭിനയിക്കുന്നത്. ആ സമയത്ത് അവർ പ്രേമമൊക്കെ ആയിരുന്നു. അവരുടെ കല്യാണത്തിന് മുൻപാണ് ആ സിനിമ. സിനിമ തിരുവനന്തപുരത്താണ് ഷൂട്ട് ചെയ്തത്.
മനോജിന്റെ സുഹൃത്തുക്കളായിട്ട് ഞാനുണ്ട്, യദുകൃഷ്ണനുണ്ട്, മരിച്ചുപോയ ജഗന്നാഥൻ മാഷുണ്ട്,
ദിലീപുമുണ്ട്. ദിലീപ് അന്ന് അസിസ്റ്റന്റ് ഡയരക്ടറാണ്. കമലിക്കയുടെ കീഴിലാണ് വർക്ക് ചെയ്യുന്നത്. എന്നിരുന്നാലും അഭിനയ താത്പര്യം തന്നെയാണ് കൂടുതൽ.
അങ്ങനെ ഈ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. തിരുവനന്തപുരത്ത് ബ്രാഹ്മണ തെരുവിലാണ് ഷൂട്ടിംഗ് നടക്കുന്നത്. അവിടെയുള്ളൊരു വീടാണ് സ്ത്രീകളൊക്കെ താമസിക്കുന്ന വീടായി കാണിക്കുന്നത്. അതിലൊരു പാട്ട് ഷൂട്ട് ചെയ്യുവായിരുന്നു. കുറേ ജൂനിയർ ആർട്ടിസ്റ്റുകളും ഡാൻസേഴ്സുമെല്ലാം ഉണ്ട്. കടകളൊക്കെ അലങ്കരിച്ചിട്ടുണ്ട്.
ഞങ്ങൾക്ക് ഷൂട്ട് ഇല്ലാത്തതിനാൽ അവിടെയുള്ള വീടിന്റെ പടിയിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. മറുവശത്ത് ദിലീപും കുറേ പേരും ഡാൻസ് ചെയ്യുന്ന ഷൂട്ടിങ് നടക്കുകയാണ്. ഈ സമയത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുന്ന് ഒരു 80 വയസ് തോന്നിക്കുന്ന ഒരാൾ വരുന്നുണ്ട്. ദേഹത്ത് പൂണുലുണ്ട്, ഭസ്മമൊക്കെ തൊട്ടിട്ടുണ്ട്, മാലയും ഇട്ടിട്ടുണ്ട്. അദ്ദേഹം ഷൂട്ടിങ് ഇങ്ങനെ കണ്ടുവരികയാണ്.അദ്ദേഹത്തിന്റെ വീടിന്റെ പടിയിലാണ് ഞങ്ങൾ ഇരുന്നിരുന്നത്. അദ്ദേഹം കുറച്ച് നേരം ഷൂട്ടിങ് നോക്കിയിരുന്നിട്ട് ഞങ്ങളോട് ദിലീപിനെ ചൂണ്ടി ചോദിച്ചു ആ നിൽക്കുന്ന പയ്യനാരാണെന്ന്. ദിലീപ് എന്നാണ് അയാളുടെ പേരെന്ന് പറഞ്ഞു. അയാൾ ചെറിയ വേഷങ്ങൾ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു. ദിലീപിനെ തന്നെ നോക്കി അദ്ദേഹം പറഞ്ഞു അയാൾ ഒരുനാൾ മലയാള സിനിമ ഭരിക്കുമെന്ന്. എന്നിട്ട് അയാൾ കയറി പോയി. ഞങ്ങൾ പരിഹാസ ഭാവേണ ശരിയെന്ന് പറഞ്ഞു. ഒരു കിളവൻ എന്തോ പറഞ്ഞിട്ട് പോയതൊക്കെ ആര് മൈന്റ് ചെയ്യുന്നു. പക്ഷെ സത്യമായില്ലേ? അയാൾ മലയാള സിനിമയുടെ ഏറ്റവും ടോപ്പിലെത്തി, സൂപ്പർ ഹീറോ ആയില്ലേ.
കുറേ നാൾ കഴിഞ്ഞ് ഞാൻ ദിലീപിനോട് ഇത് പറഞ്ഞു. അയ്യോ അണ്ണാ അയാൾ എവിടെയെന്ന് ചോദിച്ചു. അയാൾ എവിടെയെന്ന് ആർക്ക് അറിയാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തെ കണ്ടുപിടിക്കണം എന്ത് കഴിവുള്ള ആളാണെന്നൊക്കെയായി ദിലീപ്. അദ്ദേഹം മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്ന് ആർക്കറിയാം.












Click it and Unblock the Notifications