ബിഗ് ബോസില്‍ പോയാല്‍ ചീത്തപ്പേര്: ഭാര്യയെ ക്ഷണിച്ചു, പോയത് മകന്‍, എന്തുകൊണ്ട്? റിയാസ് ഖാന്‍ പറയുന്നു
ദിലീപുമായി വളരെ അടുത്ത വ്യക്തി ബന്ധം പുലർത്തുന്ന അഭിനേതാക്കളില്‍ ഒരാളാണ് റിയാസ് ഖാന്‍. അസിസ്റ്റന്റ് ഡയറക്ടറായി കേരളത്തിലേക്ക് എത്തിയത് മുതല്‍ തുടങ്ങിയ ഇരുവരുടേയും ബന്ധം ഇന്നും ശക്തമായി തുടരുന്നു. ഇക്കാലയളവിനുള്ളില്‍ ദിലീപിന്റെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാനും റിയാസ് ഖാന് സാധിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിചേർക്കപ്പെട്ടപ്പോള്‍ 'ഞാന്‍ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല' എന്ന വാദം ഉയർത്തിയ വ്യക്തി കൂടിയാണ് റിയാസ് ഖാന്‍. 'ദിലീപ് തികച്ചും നിരുപദ്രവകാരിയായ വ്യക്തിയാണ്. വളരെ സ്നേഹിക്കുന്ന മനസാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉണ്ടാവില്ലെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു' എന്നായിരുന്നു റിയാസ് ഖാന്‍ നേരത്തെ പറഞ്ഞത്.

ഇപ്പോഴിതാ ഒരിക്കല്‍ കൂടി താനും ദിലിപുമായുള്ള ബന്ധത്തെക്കുറിച്ചും മകന്‍ ബിഗ് ബോസിലേക്ക് പോയതിനെക്കുറിച്ചും തുറന്ന് പറയുകയാണ് റിയാസ് ഖാന്‍. കൌമുദി മൂവിസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ബിഗ് ബോസിലേക്ക് ആദ്യം വിളിച്ചത് ഭാര്യയെയായിരുന്നു. ടിവി അവതാരക എന്ന നിലയിലൊക്കെ അവള്‍ തമിഴ്നാട്ടില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. കുറേ ഷോകള്‍ ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് കമല്‍ ഹാസന്‍ സാറിന്റെ അന്‍പേ ശിവം എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമാവുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ നന്നായി അറിയപ്പെടുന്ന വ്യക്തിയാണെന്നും റിയാസ് ഖാന്‍ പറയുന്നു.
കുറേ ഷോകളില്‍ ജഡ്ജ് അല്ലെങ്കില്‍ മെന്റർ എന്ന നിലയിലൊക്കെ പ്രവർത്തിച്ചിരുന്നു. അവളെ വിളിച്ചപ്പോള്‍ ഞങ്ങള്‍ അതേക്കുറിച്ച് ആലോചിച്ചു. മൂത്ത മകന് സിനിമയില്‍ വരാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ആ അവസരം അവനിലേക്ക് മാറ്റിയത്. ഭാര്യ ഓള്‍റെഡി എസ്റ്റാബ്ലിഷ് ആണ്. അതിന് ശേഷം വീണ്ടും അത്തരമൊരു ഷോയിലേക്ക് പോകുന്നതില്‍ കാര്യമില്ല. ബിഗ് ബോസില്‍ പോയാല്‍ ഒരു ചീത്തപ്പേര് മാത്രമേ കിട്ടുകയുള്ളു.
ഒടുവില്‍ എല്ലാവരും കൂടി മകനെ ബിഗ് ബോസിലേക്ക് വിടാന്‍ തീരുമാനിച്ചു. അവന്‍ പുറത്ത് അറിയപ്പെടട്ടെ. അവന്‍ ബിഗ് ബോസില്‍ നല്ല രീതിയില്‍ മത്സരിച്ചു. ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. സിനിമകളിലേക്ക് ഇപ്പോള്‍ ക്ഷണം ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു പടത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വിഷ്ണു വിശാലിനോടൊപ്പം മോഹന്‍ദാസ് എന്നൊരു പടമാണ് ചെയ്യുന്നത്. അത് ഉടന്‍ റിലീസാവുമെന്നും റിയാസ്‍ ഖാന്‍ വ്യക്തമാക്കുന്നു.
അച്ഛന്‍ കേരളത്തില്‍ സിനിമയെടുക്കാന്‍ തുടങ്ങുന്ന കാലത്തുള്ള പരിചയമാണ് ദിലീപുമായിട്ടുള്ളത്. മലയാളത്തിലെ സംവിധായകരുമായെല്ലാം അദ്ദേഹം ചർച്ച നടത്തുമായിരുന്നു. ആ സമയത്ത് അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. പിന്നീട് അദ്ദേഹവും ഞാനും സിനിമയിലേക്ക് എത്തി. ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്ത് ബന്ധം കൂടുതല്‍ ശക്തമാവുകയായിരുന്നു.
ചാന്തുപൊട്ട് എന്ന സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും പെരുമാറാറുണ്ടായിരുന്നു. അത് ദിലീപിന് മാത്രം അറിയുന്ന കാര്യമാണ്. അതിനാലാണ് 2 കണ്‍ട്രീസിലെ ആ കഥാപാത്രം എന്നെ വിളിച്ച് ചെയ്യിച്ചത്. ഒന്നോ രണ്ടോ സീനോ ഉള്ളതെങ്കിലും മികച്ച അഭിപ്രായം ലഭിച്ചു. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എന്റെ വീടിന് പുറകിലായിരുന്നു. ദിലീപ് ഫോണില്‍ വിളിച്ചാണ് ആ ചിത്രത്തിലെ വേഷം ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications