Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയം, അധ്യാപനം, ഗവേഷണം: ഡോ. മുത്തുമണിയുടെ ബക്കറ്റ് ലിസ്റ്റ് തീരുന്നില്ല: ഷൂട്ടിങ് സെറ്റിലും പിഎച്ച്ഡി ആഘോഷം

കുസാറ്റില്‍ നടന്ന ബിരുദദാനച്ചടങ്ങില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയ ശേഷം മുത്തുമണി ആദ്യം എത്തിയത് കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ്. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ലര്‍ക്ക് എന്ന പുതിയ ചിത്രത്തിലാണ് മുത്തുമണി ഇപ്പോള്‍ അഭിനയിക്കുന്നത്. ഗംഭീര വരവേല്‍പാണ് മുത്തുമണിക്ക് ഷൂട്ടിങ് സെറ്റില്‍ ലഭിച്ചത്. കേക്ക് മുറിച്ചാണ് മുത്തുമണിയുടെ പിഎച്ച്ഡി നേട്ടം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

സംവിധായകന്‍ നിഷാദും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന അനുമോളും ചിത്രത്തിന്റെ നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഏഴു വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് മുത്തുമണി പിഎച്ച്ഡി സ്വന്തമാക്കിയത്. അതും ഏറെ ഗഹനമായ പഠനം അനിവാര്യമായ ഒരു വിഷയത്തില്‍. ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പകര്‍പ്പവകാശനിയമം 1957 ന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

Muthumani

കുസാറ്റിലെ അധ്യാപികയായ ഡോ. കവിത ചാലയ്ക്കലായിരുന്നു ഗൈഡ്. കുസാറ്റിലെ ബിരുദദാനച്ചടങ്ങില്‍ ഡോക്ടറേറ്റ് പ്രഖ്യാപിക്കുന്നതും അഭിമാനത്തോടെ മുത്തുമണി ചടങ്ങില്‍ ഇരിക്കുന്നതും അടക്കമുള്ള ചിത്രങ്ങള്‍ ഭര്‍ത്താവ് പിആര്‍ അരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അധ്യാപകനും സംവിധായകനും തിരക്കഥാകൃത്തുമായ പിആര്‍ അരുണ്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച വരികളും ശ്രദ്ധേയമാണ്.

'മുത്തുമണിയില്‍ നിന്ന് അഡ്വ. മുത്തുമണിയിലേക്കും അഭിനേതാവായ മുത്തുമണിയിലേക്കും ഇപ്പോള്‍ ഡോ. മുത്തുമണിയിലേക്കുമുള്ള യാത്രയ്ക്ക് ഞാന്‍ സാക്ഷിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തിയും സന്തോഷവും നിറഞ്ഞ കാര്യം...' എന്നാണ് അരുണ്‍ കുറിച്ചത്.

അരുണിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഈ നേട്ടത്തിനു പിന്നിലെ പ്രധാന പ്രേരണയാണെന്ന് മുത്തുമണി സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ താരങ്ങളും പുതിയ നേട്ടത്തിന് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആശംസകളറിയിച്ചു. അതിനിടെയാണ് സെറ്റിലും ആഘോഷം ഒരുക്കിയത്.

അരങ്ങില്‍ നിന്ന് ഗവേഷണത്തിലേക്ക്

മികച്ച വിദ്യാര്‍ത്ഥിയില്‍ നിന്ന് ആദ്യം വെള്ളിത്തിരയിലേക്ക്. ക്യാരക്ടര്‍ റോളുകളിലൂടെ മികച്ച നടിയെന്ന ഖ്യാതി. അതിനിടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് നിയമബിരുദം നേടി അഭിഭാഷകയായി. എല്‍എല്‍എമ്മും പൂര്‍ത്തിയാക്കി ഗവഷണത്തിലേക്ക്. ഇപ്പോഴിതാ ദീര്‍ഘകാലത്തെ സ്വപ്‌നത്തിനും കഠിനാധ്വാനത്തിനും ഒടുവില്‍ മുത്തുമണിയെന്ന പേരിനു മുന്നിലെ ഡോക്ടറേറ്റ്. ഈ നേട്ടത്തിന് തിളക്കമേെറയാണ്.

anumol

സിനിമ, നാടകം, പഠനം, അധ്യാപനം, നാലു വയസുകാരന്‍ മകന്‍, പങ്കാളി... ഈ സ്‌നേഹച്ചരടുകള്‍ കൂടുതല്‍ മുറുകെപ്പിടിച്ചാണ് മുത്തുമണിയുടെ നേട്ടങ്ങള്‍. അതില്‍ ഏറ്റവും ഒടുവിലത്തെ അംഗീകാരമാണ് ഇപ്പോള്‍ നേടിയ പിഎച്ച്ഡിയും. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ നിന്നാണ് മുത്തുമണി ഡോക്ടറേറ്റ് നേടിയത്.

കോവിഡ് അടക്കമുള്ള തടസങ്ങള്‍ മൂലം ഏഴു വര്‍ഷത്തോളം ഗവേഷണം നീണ്ടു. എങ്കിലും പഠനത്തോടുള്ള അഭിനിവേശം ഒരിക്കലും ചോര്‍ന്നിട്ടില്ല. അതിന് കാരണവും മുത്തുമണി പറയുന്നുണ്ട്. അധ്യാപകരാല്‍ ചുറ്റപ്പെട്ട കുടുംബത്തില്‍ നിന്നാണ് മുത്തുമണിയുടെ വരവ്. മാതാപിതാക്കളായ
സോമസുന്ദരവും ഷേര്‍ളി സോമസുന്ദരവും പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെങ്കിലും പഠനത്തോടുള്ള താല്‍പര്യം മകളിലേക്കു സ്വാഭാവികമായി പകര്‍ന്നുകൊടുത്തു. അത് ഇപ്പോഴും നിലനിര്‍ത്താന്‍ മുത്തുമണിക്ക് കഴിയുന്നുണ്ട്.

വിവാഹ ശേഷം എത്തിയതും സമാനമായ താല്‍പര്യങ്ങളുള്ള കുടുംബത്തിലേക്ക്. അങ്ങനെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും ഗവേഷണം ബാലികേറാമലയായില്ല. നേരത്തെ അധ്യാപകനായിരുന്ന അരുണും ഗവേഷണത്തിനുള്ള എല്ലാ സഹായവും നല്‍കി. ഏറ്റവും ഒടുവില്‍ പിഎച്ച്ഡി എന്ന അഭിമാനനേട്ടം ലോകത്തെ അറിയിച്ചതും അരുണ്‍ തന്നെയാണ്.

കുസാറ്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായും മുത്തുമണി ഇടയ്ക്ക് പോകാറുണ്ട്. ഇതുകൂടാതെ സിനിമാ മേഖലയില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമ സേവനങ്ങളും നല്‍കുന്നുണ്ട്. മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ലോയിലെ വൈദഗ്ധ്യം ചലച്ചിത്ര മേഖലയില്‍ പലര്‍ക്കും പ്രയോജനപ്പെടാറുണ്ട്. ഇതിനിടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ തേടിവരുന്നതും സ്വീകരിക്കാറുണ്ട്.

വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, മാണിക്യക്കല്ല്, ഹൗ ഓള്‍ഡ് ആര്‍ യു, സു..സു..സുധി വാത്മീകം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങളാണ് മുത്തുമണിയുടെ ക്രെഡിറ്റിലുള്ളത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ മുത്തുമണി ഹാപ്പിയാണ്. ഗവേഷണം പോലെ അഭിനയിക്കുന്ന കഥാപാത്രങ്ങളിലും സ്വന്തം കൈയൊപ്പ് ചേര്‍ക്കാന്‍ മുത്തുമണിക്കു കഴിഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+